എന്തിന് മകളെ പട്ടിണിക്കിട്ടു... മകളെ പട്ടിണിക്കിട്ട് കൊന്നതറിഞ്ഞ് അമ്പരന്ന് മാതാപിതാക്കള്‍; സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപയ്ക്ക് പകരം മൂന്നുലക്ഷം രൂപ നല്‍കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഭര്‍തൃവീട്ടില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട തുഷാരയുടെ അമ്മ അതിവ വേദനയിലാണ്. അവരാവശ്യപ്പെട്ട പണം ഞങ്ങള്‍ സ്വരുക്കൂട്ടുകയായിരുന്നു എന്നിട്ടും എന്റെ മോളോട് എന്തിനീ ക്രൂരത ചെയ്തു... അവര്‍ വെറും അന്ധവിശ്വാസികളാണ്...കൂടോത്രക്കാര്‍... എന്നാണ് വേദനയോടെ അവര്‍ പറയുന്നത്.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തുഷാരഭവനത്തില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. മകള്‍ ഇത്രയും കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി അറിയില്ലായിരുന്നുവെന്ന് അമ്മ പറയുന്നു. വിവാഹസമയത്ത് സ്വര്‍ണം നല്‍കി. സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപയ്ക്ക് പകരം മൂന്നുലക്ഷം രൂപ നല്‍കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി വീട് പണയംവെച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് ലോണ്‍ എടുക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് അവര്‍ പറഞ്ഞു.
2013ലായിരുന്നു തുഷാരയുടെ വിവാഹം. വിവാഹശേഷം കുറച്ചുതവണ മാത്രമേ ഇരുവരും വീട്ടില്‍ വന്നിരുന്നുള്ളു. ആദ്യമെത്തിയ ദിവസം തുഷാര ധരിച്ചിരുന്ന ആഭരണങ്ങള്‍ കണ്ടപ്പോള്‍ത്തന്നെ ബന്ധുക്കള്‍ക്ക് ചില സംശയങ്ങള്‍ തോന്നി. പിന്നീട് തിരക്കിയപ്പോഴാണ് കടം വീട്ടാനെന്ന പേരില്‍ ഭര്‍ത്താവ് ആഭരണങ്ങള്‍ ഊരിവാങ്ങി പകരം വിലകുറഞ്ഞ ആഭരണങ്ങള്‍ നല്‍കിയെന്ന് അറിയുന്നത്.
മകളെ പീഡിപ്പിക്കുന്നതും പതിവായി. ഇത് ചോദ്യംചെയ്തതോടെ മാതാപിതാക്കളെ ബന്ധപ്പെടുന്നത് വിലക്കി. ഫോണ്‍ നല്‍കാതെയായി. മകളെ നശിപ്പിക്കാന്‍ പല ദുര്‍മന്ത്രവാദങ്ങളും നടത്തി. വീട്ടില്‍ ചെന്നാല്‍പോലും മകളെ കാണിച്ചിരുന്നില്ല. പീഡനം സഹിക്കാനാകാതെ തുഷാര ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
വിവാഹം നടക്കുമ്പോള്‍ ചന്തുലാല്‍ താമസിച്ചിരുന്നത് പ്രാക്കുളത്താണ്. ഒരിക്കല്‍ മകളെ കാണാന്‍ അവിടെയെത്തിയപ്പോഴാണ് ഇവര്‍ ഓയൂരിന് സമീപത്തേക്ക് താമസം മാറ്റിയത് അറിയുന്നത്.
പഞ്ചസാര കലക്കിയ വെള്ളവും കുതിര്‍ത്ത അരിയുമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. തുഷാരയെ പീഡനത്തിന് ഇരയാക്കുന്നതിന് കൂട്ടുനിന്ന എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഡി.ജി.പി.യെയടക്കം കാണും. അറസ്റ്റിലായ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഭര്‍തൃമാതാവ് ഗീതാലാലിയും റിമാന്‍ഡിലാണ്.
കൊല്ലം ഒയൂരില്‍ പട്ടിണിക്കിട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ച യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് നാട്ടുകാര്‍. ഭര്‍ത്താവും , ഭതൃമാതാവും സ്ഥിരം തുഷാരയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മകളെ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഭര്‍ത്യവീട്ടുകാര്‍ കാണാന്‍ പോലും അനുവദിച്ചില്ലെന്നാണ് പറയുന്നത്.
ഈ മാസം ഇരുപത്തായൊന്നാം തീയതി രാത്രിയാണ് കരുനാഗപ്പള്ളി സ്വദേശിയായ തുഷാര ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്.മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. രോഗിയായ തുഷാര ആഹാരം കഴിച്ചിരുന്നില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീ നടത്തിയ അന്വേഷണത്തിലാണ് അതിദാരുണമായ കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. പെണ്‍കുട്ടിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നതായും ആഹാരം നല്‍കിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
https://www.facebook.com/Malayalivartha





















