തന്റെ ജീവനേക്കാള്‍ സ്‌നേഹിച്ചു... കണ്ണേ കരളേ എന്ന് പറഞ്ഞ് താലോലിച്ച് നടന്ന അവള്‍ക്കെങ്ങനെയീ മാറ്റം സംഭവിച്ചു; മനസാക്ഷി മരവിക്കുന്ന തരത്തില്‍ ആ അമ്മ എങ്ങനെ മാറി?

കേരളം വല്ലാതെ തേങ്ങുകയാണ് ആ 7 വയസുകാരനെ ചൊല്ലി. ആ കുരുന്നിനെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുമ്പ് തന്നെ വേദനകളില്ലാത്ത ലോകത്തേക്ക് അച്ഛന്റെ അടുത്തേക്ക് അവനും യാത്രയായിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് അച്ഛന്‍ ബിജുവിനൊപ്പം യാത്രകളിലെല്ലാം അവനുമുണ്ടായിരുന്നു. 2006ലാണ് തിരുവനന്തപുരം സ്വദേശിയായ ബിജുവും ഉടുമ്പന്നൂര്‍ സ്വദേശിയുമായ യുവതിയും തമ്മില്‍ വിവാഹിതരായത്. വിവാഹശേഷം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി.
വിവാഹിതരായി നാളുകളായിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് ദമ്പതികളെ തളര്‍ത്തിയിരുന്നു. ഇതോടെ ഒരു കുഞ്ഞിക്കാല്‍ കാണാനായി അമ്പലങ്ങളിലും ആരാധനാലയങ്ങളിലും നേര്‍ച്ചകളുമായി ഇരുവരും കയറിയിറങ്ങി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ക്കിടയിലേക്ക് അവന്‍ പിറന്നുവീണു. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകവെയാണ് സിഡിറ്റിലെ ജോലി നഷ്ടമായി ബിജു ആലുവയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുന്നത്. ഇതോടെ ഭാര്യയും കുട്ടികളും ആലുവയിലേക്ക് വന്നു.
അരുണ്‍ ആനന്ദിനെ എപ്പോഴും ഒരു കൈ അകലത്തിലായിരുന്നു ബിജു നിര്‍ത്തിയിരുന്നത്. അരുണിന്റെ ക്രിമിനല്‍ സ്വഭാവം സ്ത്രീകളുമായുള്ള ബന്ധവുമൊക്കെ ബിജുവിന് അറിയാമായിരുന്നു. ആലുവയില്‍ താമസിച്ചിരുന്ന സമയം ബിജുവിന്റെ അമ്മായിയമ്മ(യുവതിയുടെ അമ്മ) വീട്ടില്‍ തനിച്ചാണെന്നും തനിക്കൊപ്പം വന്ന് താമസിക്കണമെന്നും പറഞ്ഞു. ഇതോടെ ആലുവയിലെ ജോലി ഉപേക്ഷിച്ച് ബിജു ഭാര്യയെയും കുട്ടികളെയുമായി ഉടുമ്പന്നൂരിലേക്ക് താമസം മാറി.
തൊടുപുഴയില്‍ ഒരു കാര്‍ വര്‍ക്ക്‌ഷോപ്പും ആരംഭിച്ചു. ഈ സമയമൊക്കെയും യുവതിക്ക് ചെറിയ സൗഹൃദം മാത്രമായിരുന്നു അരുണുമായി ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അത് ഒരു സൗഹൃദബന്ധം മാത്രമായിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. ബിജുവിന്റെ സ്വന്തം ജീവനേക്കാള്‍ പ്രിയമായിരുന്നു മക്കളോട്. എല്ലാ യാത്രകളിലും അവരെ ഒപ്പം കൂട്ടിയരുന്നു. ഭാര്യയെയും കുട്ടികളെയും കൂട്ടി യാത്രയ്ക്ക് പോകുന്നത് ബിജുവിന് വലിയ കാര്യമായിരുന്നു.
അതേസമയം മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുണ്‍ ആനന്ദിന് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നലെ ഹാജരാക്കി. ഉച്ചയ്ക്ക് 12.30ന് മുട്ടം ജില്ല ജയിലില്‍ എത്തിച്ചു. ഇതിനിടെ കുട്ടി മരിച്ചുവെന്ന വിവരം പോലീസ് ഇയാളെ അറിയിച്ചു. എന്നാല്‍ അരുണ്‍ പ്രതികരിച്ചില്ല. മുഖത്ത് യാതൊരു ഭാവ വ്യത്യാസങ്ങളും ഉണ്ടായില്ല. ജയിലില്‍ ഉച്ചയ്ക്ക് ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ അരുണ്‍ ആഹാരം കഴിച്ചു. ഇത് കണ്ട് പോലീസ് ഉദ്യോഗസ്ഥരും അമ്പരന്നു.
കുട്ടി മരണത്തിന് കീഴടങ്ങിയതോടെ അറുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് എന്നീ വകുപ്പുകള്‍ അരുണിന് മേല്‍ ഇപ്പോള്‍ തന്നെ ചുമത്തിയിട്ടുണ്ട്. മരിച്ച ഏഴ് വയസ്സുകാരന്റെ അനുജന്‍ നാല് വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ചതിന് പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതേസമയം അക്രമം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസ് എടുക്കില്ല. ഇവരെ പ്രധാന സാക്ഷിയാക്കും.
കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ തൊടുപുഴയിലെ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത് നിരവധിയാളുകളാണ്. നൂറ് കണക്കിന് പേര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. മൃതദേഹം എത്തുന്നതിന് മുന്‍പ് തന്നെ വീടും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. വീടിന് മുന്നിലുള്ള ചെറിയ വഴിയിലൂടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പോലീസ് പെടാപ്പാടുപെട്ടു. നാട്ടുകാരും ബന്ധുക്കളും കുഞ്ഞിനെ നേരത്തെ അറിയുന്നവരും വാര്‍ത്തകളിലൂടെ അറിഞ്ഞവരും അവനെ അവസാനമായി ഒരു നോക്ക് കാണാനായി ഓടിയെത്തി. അവരുടെയെല്ലാം കണ്ണ് നിറയുന്നതായിരുന്നു കുഞ്ഞോമനയുടെ മുഖം.
https://www.facebook.com/Malayalivartha





















