കോൺഗ്രസും അഴിമതിയും വേർപിരിയാത്ത പങ്കാളികൾ ; അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും അഴിമതിയും 'പിരിയാത്ത പങ്കാളി'കളാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഡെറാഡൂണില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗസ്റ്റ വെസ്ററ്ലാന്റ് അഴിമതിയിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍ ചോദ്യം ചെയ്യലുകാരോട് തുടര്‍ച്ചയായി ഒരേ കാര്യം തന്നെയാണ് പാടിക്കൊണ്ടിരിക്കുന്നത്. ഒന്ന് എ.പി എന്നും മറ്റൊന്ന് ഫാം എന്നുമാണ്. എ.പി എന്നാല്‍ അഹമ്മദ് പട്ടേല്‍ എന്നും ഫാം എന്നാല്‍ ഫാമിലിയെന്നും. നിങ്ങള്‍ അഹമ്മദ് പട്ടേലിനെക്കുറിച്ച് കേട്ടിട്ടില്ലേ? ഏത് കുടുംബത്തിന്റെ അടുപ്പക്കാരനാണ് അദ്ദേഹമെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസും അഴിമതിയും ഒരിക്കലും പിരിയാത്ത പങ്കാളികളാണ്. അവരുടെ പാര്‍ട്ടി അധികാരത്തിലുള്ളപ്പോള്‍ അഴിമതി അതിവേഗം കുതിക്കുകയും, വികസനം വെന്റിലേറ്ററിലാവുകയും ചെയ്യുകയാണെന്നും മോദി പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാട് കേസില്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഡയറിയില്‍ എപി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അഹമ്മദ് പട്ടേല്‍ എന്നതിന്റെ ചുരുക്കപ്പേര് ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ബജറ്റ് ഷീറ്റില്‍ ചുരുക്കപ്പേരില്‍ എഴുതിയ പേരുകളെക്കുറിച്ച് മിഷേല്‍ വെളിപ്പെടുത്തിയെന്നും ഷീറ്റില്‍ ഇടപാട് നടക്കുന്നതിന് കൈക്കൂലി നല്‍കിയവരുടെ വിവരങ്ങളുണ്ടെന്നും പറയുന്നു. എപി എന്നാല്‍ അഹമ്മദ് പട്ടേല്‍ ആണെന്നും ഫാം എന്നെഴുതിയിരിക്കുന്നത് ഫാമിലിയുടെ ചുരുക്കെഴുത്താണെന്നും പറയുന്നുണ്ട്. കുറ്റപത്രത്തില്‍ കേസിലെ മറ്റൊരു പ്രതിയായ രാജീവ് സക്‌സേന യുടെ മൊഴിയിലും എപി എന്നാല്‍ അഹമ്മദ് പട്ടേല്‍ ആണെന്ന് പറയുന്നുണ്ട്.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തി മറുപടി നല്‍കണമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി എന്‍ഫോഴ്സമെന്റെ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ന്നതിനെ ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. കേസില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റി. അതേസമയം
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കാനിരുന്ന നാലാമത് കുറ്റപത്രത്തിലെ വിവരങ്ങളാണ് കോടതിലെത്തും മുന്‍പ് ചോര്‍ന്നത്. കുറ്റപത്രത്തില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകളുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയും കുറ്റപത്രം കോടതി അംഗീകരിക്കും മുന്‍പ് ഉള്ളടക്കം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച നടപടിയെ ചോദ്യം ചെയ്തും മിഷേല്‍ ഹര്‍ജി നല്‍കി. ഇത് അംഗീകരിച്ച് കൊണ്ടാണ് കോടതി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്സ്മെന്റെ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആരാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മിഷേല്‍ നടത്തിയ കത്തിടപാടുകളില്‍ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ വന്നത്. രാഹുല്‍ ഗാന്ധിയുമായി ഇടപാട് ഉറപ്പിക്കാന്‍ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതായി മിഷേല്‍ പറയുന്ന ഭാഗവും പുറത്ത് വന്നിരുന്നു. ഇ ഡി ഇന്ന് നല്‍കിയ കുറ്റപത്രവും കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച റിപ്പോര്‍ട്ടും കോടതി ഈ മാസം പതിനൊന്നിനാണ് പരിഗണിക്കുക.
https://www.facebook.com/Malayalivartha





















