പുലര്‍ച്ചെ നാലുമണിയ്ക്ക് ശക്തികുളങ്ങര ഹാര്‍ബറിലെത്തിയ ബാലഗോപാലിനെ കണ്ട കേരളത്തിന്റെ സ്വന്തം സൈനികര്‍ ആദ്യം അത്ഭുതപ്പെട്ടു; പ്രളയകാലത്ത് കേരളത്തിന് താങ്ങായി നിന്ന മത്സ്യത്തൊഴിലാളികളില്‍ പലരെയും കണ്ട് പരിചയം പുതുക്കിയും വോട്ടഭ്യര്‍ഥിച്ചും മണിക്കൂറുകളോളം ഹാർബറിൽ ചിലവഴിച്ച നേതാവിന് സമാനതകളില്ലാത്ത സ്വീകരണം നൽകി മത്സ്യത്തൊഴിലാളികള്‍

എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ പുലര്‍ച്ചെ നാലുമണിയോടെ ശക്തികുളങ്ങര ഹാര്‍ബറില്‍ കടലിന്റെ മക്കളെ കാണാന്‍ എത്തിയതോടെയാണ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. അതിരാവിലെ തങ്ങള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന സ്ഥാനാര്തഥിയെക്കണ്ടപ്പോള് മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതമായി. ജോലി തുടര്‍ന്നുകൊണ്ടു തന്നെ അവര്‍ ബാലഗോപാലിനോടു തങ്ങളുടെ പ്രശ്നങ്ങള്‍ നിരത്തി, ആവശ്യങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിന്റെ ഇടപെടലില്‍ ആവശ്യമായ പ്രശ്നങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
ഹാര്‍ബറിലെ പ്രധാന പ്രശ്നം വെളിച്ചമില്ലായ്മയാണെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതോടെ ഇരുളകറ്റാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാവുമെന്ന് സ്ഥാനാര്‍ഥി ഉറപ്പ് നല്‍കി. തുടര്‍ന്ന് ബോട്ടുകളിലേക്ക് കയറിയ ബാലഗോപാല്‍ അവയിലിരുന്ന് തൊഴിലാളികളുമായി കുശലപ്രശ്നം നടത്തി. മാര്‍ക്കറ്റ് പുനരുദ്ധരിക്കുന്നതിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും തുക വകയിരുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അതിന്റെ നടപടികള്‍ ആരംഭിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. മൂന്നര മണിക്കൂറോളം ഹാര്‍ബറില്‍ ചെലവഴിച്ച് കേരളത്തിന്റെ സ്വന്തം സൈന്യത്തിനൊപ്പം സെല്‍ഫിക്കും പോസ് ചെയ്തിട്ടാണ് ബാലഗോപാല്‍ യാത്രയായത്.



തുടര്‍ന്ന് അറുനൂറ്റിമംഗലം ഏരിയയില്‍ ലഭിച്ച സ്വീകരണം സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ബാന്റ് മേളത്തിന്റെയും ചെണ്ടയുടേയും അകമ്പടിയോടെ ഒട്ടനവധി സ്ത്രീകളാണ് കടുത്ത ചൂടിനേയും അവഗണിച്ച് അറുനൂറ്റിമംഗലത്തെത്തിയത്. മൂന്നാംകുറ്റിയില്‍ നിന്നാരംഭിച്ച സ്വീകരണ പരിപാടിയില്‍ ബൈക്ക് റാലിയുമായി ഡിവൈഎഫ് ഐ - എ ഐ വൈ എഫ് പ്രവര്‍ത്തകരും അണിനിരന്നു. ഇരുചക്രവാഹനങ്ങളിൽ ചുവപ്പ് തൊപ്പിയണിഞ്ഞ് ചെങ്കൊടിയേന്തി വനിതകള്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് ബാലഗോപാലിന്റെ പ്രചാരണ പര്യടനത്തില്‍ അണിചേര്‍ന്നത്. ആറാട്ടുകുളം . മാടന്‍കാവ് , താവൂട്ട് മുക്കുവഴി മങ്ങാട് ചിറയില്‍ കുളത്തില്‍ എത്തിയതോടെ വന്‍ ജനാവലിയാണ് ബാലഗോപാലിനെ സ്വീകരിക്കാന്‍ എത്തിയത്.


https://www.facebook.com/Malayalivartha





















