ശബരിമലയില്‍ എത്തുമ്പോള്‍... എല്ലാവരും മറന്നിരുന്ന ശബരിമല വിഷയം വീണ്ടും ചാനലുകാരെക്കൊണ്ട് ചര്‍ച്ചയാക്കിച്ചത് സുരേഷ് ഗോപി; ഇത് നിലനിര്‍ത്താന്‍ അമിത്ഷായുടെ നിര്‍ദേശം; ക്ലൈമാക്‌സില്‍ മോഡി ശബരിമലയിലെത്തും

ശബരിമല ഇത്രവേഗം മലയാളികള്‍ മറക്കുമെന്ന് ബിജെപിക്കാര്‍ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപി ഒറ്റ ദിവസം കൊണ്ട് വൈകാരിക പ്രകടനത്തിലൂടെ അത് ഒരിക്കല്‍ കൂടി ചര്‍ച്ചയാക്കി. എല്ലാ ചാനലുകളും അത് ഏറ്റെടുത്തതോടെ ശബരിമല ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിനുമേലും സമ്മര്‍ദമുയരുകയാണ്.
അതേസമയം ശബരിമല വിഷയം പരോക്ഷമായി വീണ്ടും ചര്‍ച്ചയാകുന്നതില്‍ ബി.ജെ.പിക്ക് വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്. സുരേഷ്‌ഗോപിക്ക് ചട്ടലംഘനത്തിന്റെ പേരില്‍ കലക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയതു മറ്റിടങ്ങളിലും പ്രചാരണ വിഷയമായെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
അതേസമയം അടുത്തഘട്ടത്തില്‍ ശബരിമലയിലേക്ക് പ്രധാനമന്ത്രിയെ കൂടി കൊണ്ടുവരാനാണ് ആലോചന. ഇതിലൂടെ ശബരിമലവിഷയത്തിന്റെ പ്രാധാന്യം വര്‍ധിക്കുമെന്നും കണക്കുകൂട്ടുന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടു തീയതി നിശ്ചയിക്കും.
നേരത്തെ ശബരിമല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സുരക്ഷാഏജന്‍സികളുടെ കൂടി അഭിപ്രായം തേടിയശേഷം അന്തിമതീരുമാനമെടുക്കാനായിരുന്നു ധാരണ. പ്രധാനമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാനഘടകം തീരുമാനിച്ചു. പ്രധാനമന്ത്രി ശബരിമലയില്‍ വന്നു ദര്‍ശനം നടത്തിയാല്‍ വലിയ ഗുണമാകുമെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് യോഗത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞു എന്ന പരാതിയില്‍ ജില്ല കളക്ടര്‍ ടി.വി.അനുപമ അയച്ച നോട്ടീസിന് സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കളക്ടര്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് നല്‍കിയത്. താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. അയ്യന്റെ അര്‍ത്ഥം എന്താണെന്ന് അവര്‍ പരിശോധിക്കട്ടെ. ഇതെന്തൊരു ജനാധിപത്യമാണെന്നും, ഇതിന് ജനം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിക്ക് കഴിഞ്ഞ ദിവസമാണ് കളക്ടര്‍ നോട്ടീസ് അയച്ചത്. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായാണ് പ്രസംഗം നടത്തിയതെന്നും ഇത് പെരുമാറ്റ ചട്ടലംഘനമാണെന്നും അതിനാല്‍ 48 മണിക്കൂറിനുളഅളില്‍ ജില്ലാ കളക്ടര്‍ മുന്‍പാകെ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായികവികാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കരുതെന്ന് ജില്ലാ തെരരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുതെന്നും ആരാധനാലയങ്ങള്‍ ഒരുതരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുമുള്ള വേദിയായി ഉപയോഗിക്കരുതെന്നും കളക്ടര്‍ അറിയിച്ചു.
മറ്റു പാര്‍ട്ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. അതേസമയം പരിശോധിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha























