തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരം; അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത് കോണ്‍ഗ്രസിലെ സിറ്റിംഗ് എം.പി ശശി തരൂരും സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് സി.ദിവാകരനും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. കോണ്‍ഗ്രസിലെ സിറ്റിംഗ് എം.പി ശശി തരൂരും സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് സി.ദിവാകരനും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. തരൂരിന്റേത് മൂന്നാം അങ്കമാണെങ്കിലും ഓരോ തവണയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറഞ്ഞുവരുകയാണ്. അടിസ്ഥാനപരമായി യു.ഡി.എഫിന് ആഴത്തില്‍ വേരോട്ടമുള്ള മണ്ണാണ് പത്മനാഭന്റേതെങ്കിലും ഇടയ്ക്ക് സി.പി.ഐയും വിജയിച്ച് കയറിയിട്ടുണ്ട്. അതില്‍ പി.കെ.വിയും കണിയാപുരം രാമചന്ദ്രനും മുതല്‍ പന്ന്യന്‍ രവീന്ദ്രന്‍ വരെയുണ്ട്. എന്നാല്‍ ഹൈന്ദവ ഭൂരിപക്ഷമുള്ള തിരുവനന്തപുരത്ത് 1999 മുതല്‍ നല്ല സ്ഥാനാര്‍ത്ഥികള്‍ പോരാട്ടത്തിനിറങ്ങിയപ്പോഴെല്ലാം ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ലെ സെന്‍സസ് പ്രകാരം മണ്ഡലത്തില്‍ 66.46 % ശതമാനം ഹിന്ദുക്കളുണ്ട്. 13.72 % ശതമാനം മുസ്്‌ലിംകളും 19.10 % ക്രിസ്ത്യാനികളുമുണ്ട്.
1999ല്‍ ഒ. രാജഗോപാല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് മുതലാണ് ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കൂടിയത്. അത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് കിട്ടിയ അംഗീകാരം കൂടിയാണ്. ആ വര്‍ഷം കണിയാപുരത്തിന് 36.23 % വോട്ട് കിട്ടിയപ്പോള്‍ കോണ്‍ഗ്രസിലെ വി.എസ് ശിവകുമാര്‍ 38.15% വോട്ട് നേടി. രാജഗോപാലിന് 20.93 ശതമാനവും. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ റെയില്‍വേയ്ക്ക് നല്‍കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു ആ വോട്ടുകള്‍. 2004ല്‍ കണിയാപുരത്തിന് പകരം എത്തിയ പി.കെ.വി മണ്ഡലം നിലനിര്‍ത്തി. അക്കൊല്ലം മണ്ഡലത്തില്‍ വോട്ടര്‍മാരുടെ എണ്ണംകൂടുകയും രാജഗോപാലിന്റെ വോട്ടിംഗ് ശതമാനം ഒന്‍പത് ശതമാനും വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ വി.എസ് ശിവകുമാറിന് എട്ട് ശതമാനത്തിലധികം വോട്ട് (30.30%) കുറഞ്ഞു. എന്നാല്‍ പി.കെ.വിക്ക് (37.45) കണിയാപുരത്തിന് (36.23) കിട്ടിയതിനേക്കാള്‍ ഒരു ശതമാനം വോട്ട് കൂടുതല്‍ കിട്ടി.
പി.കെ വി അന്തരിച്ചതിനെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ പന്ന്യന്‍ രവീന്ദ്രന്‍ വന്‍ഭൂരിപക്ഷത്തില്‍ (51.41 %) വിജയിച്ചു. അന്ന് കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് അടിച്ച് പിരിഞ്ഞ് ഡി.ഐ.സി രൂപീകരിച്ച് ഇടത്പക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു. കരുണാകരന്റെ ഐ ഗ്രൂപ്പിന് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. അതിനാല്‍ ആ വോട്ടുകളെല്ലാം പന്ന്യന്റെ പെട്ടിയില്‍ വീണു. ബി.ജെ.പിക്ക് വേണ്ടി സി.കെ പത്മനാഭനാണ് മത്സരിച്ചത്. വളരെ മോശം പ്രകടനമാണ് അന്ന് കാഴ്ചവെച്ചത്. (4.83%) വോട്ടേ അന്ന് ബി.ജെ.പിക്ക് ലഭിച്ചുള്ളൂ. കോണ്‍ഗ്രസിലെ വി.എസ് ശിവകുമാറിന് പത്ത് ശതമാനത്തോളം വോട്ട് കൂടുതല്‍ അന്ന് കിട്ടി (41. 64%). 2009ല്‍ പന്ന്യന്‍ വീണ്ടും മത്സരത്തിനിറങ്ങിയെങ്കിലും രാഷ്ട്രീയ കാലാവസ്ഥ മാറിയിരുന്നു. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയിരുന്നു. എതിരാളിയായി വന്നത് വിശ്വപൗരനായ ശശിതരൂരായിരുന്നു.
തരൂരിന്റെ ഇമേജും കോണ്‍ഗ്രസിന്റെ അടിത്തറയും കൂടിയായപ്പോള്‍ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. 44.29 % വോട്ടാണ് തരൂരിന് ലഭിച്ചത്. പന്ന്യന്‍ രവീന്ദ്രന്റെ വോട്ടിംഗ് ശതമാനം കുറഞ്ഞ് 30.74 ആയി. ബി.ജെ.പിയിലെ പി.കെ കൃഷ്ണദാസ് അഞ്ച് ശതമാനത്തിലധികം വോട്ട് കൂടുതല്‍ പിടിച്ച് നില മെച്ചപ്പെടുത്തി( 11.40%). ്‌സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച നീലലോഹിതദാസന്‍ നാടര്‍ക്ക് 11.69 % വോട്ട് കിട്ടി. 2014ല്‍ ശശി തരൂര്‍ രണ്ടാം അങ്കത്തിനിറങ്ങിയപ്പോള്‍ പത്ത് ശതമാനം വോട്ട് നഷ്ടമായി (34.09%). സി.പി.ഐ സീറ്റ് വിറ്റ് സി.എസ്.ഐ സഭാ നേതാവായ ബെന്നറ്റ് ഏബ്രഹാമിനെ കളത്തിലിറക്കിയതോടെ കാലിനടിയിലെ മണ്ണ്‌പോലും ഒലിച്ച് പോയി. 2005ല്‍ 51.41 % വോട്ട് കിട്ടിയസ്ഥാനത്ത് 28.50% മാത്രമാണ് ലഭിച്ചത്. ബി.ജെ.പിക്ക് വേണ്ടി വീണ്ടും ഇറങ്ങിയ ഒ. രാജഗോപാലാകട്ടെ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ട് കരസ്ഥമാക്കി, 32.32%.
ഒ. രാജഗോപാലിന് ഉള്ള അത്രയും ഇമേജ് തന്നെ കുമ്മനം രാജശേഖരന് തിരുവനന്തപുരത്തുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സി.പി.എമ്മിലെ ടി.എന്‍ സീമ മൂന്നാം സ്ഥാനത്തും. കുമ്മനം ജയിക്കുന്ന സ്ഥിതിയായപ്പോള്‍ സി.പി.എം തങ്ങളുടെ വോട്ട് കെ. മുരളീധരന് മറിച്ച് കുത്തുകയായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ വി.മുരളീധരന്‍ രണ്ടാമത് എത്തിയിരുന്നു. നേമത്ത് ഒ. രാജഗോപാല്‍ ജയിച്ചെങ്കിലും അത് കോണ്‍ഗ്രസ് വോട്ടുകൊണ്ടായിരുന്നു. കോണ്‍ഗ്രസിന് സാധാരണ കിട്ടിയിരുന്ന മിനിമം വോട്ട് പോലും യു.ഡി.എഫിലെ സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ചിരുന്നില്ല. മണ്ഡലത്തില്‍ ഏറെ നിര്‍ണായകമായ വോട്ട് ലത്തീന്‍ അതിരൂപതയ്ക്കുണ്ട്. ബിഷപ്പ് സൂസെപാക്യം കുമ്മനം രാജശേഖരനുമായി നല്ല ബന്ധമാണെന്നാണ് സൂചന. അത് വോട്ടായി മാറിയാല്‍ ഇക്കുറി തിരുവനന്തപുരത്ത് താമര വിരിഞ്ഞേക്കും. എന്നാല്‍ വട്ടീയൂര്‍ക്കാവിലെ രാജതന്ത്രം സി.പി.എം വീണ്ടും പുറത്തെടുത്താല്‍ തരൂര്‍ നൈസായിട്ടങ്ങ് കേറിപ്പോകും. ശബരിമല വിഷയത്തില്‍ ബി.ജെ.പി ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ ഹൈന്ദവരിലെ കോണ്‍ഗ്രസുകാര്‍ കുമ്മനത്തിന് കുത്തിയാല്‍ ദിവാകരനും കരപറ്റും. അതുകൊണ്ട് കളി നടക്കട്ടെ, ഫലമെന്താണെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha























