നാടിന്‍റെ വികസനം തടയലാണ് ചെന്നിത്തലയുടേയും ബിജെപിയുടേയും ലക്ഷ്യം ; വിവാദങ്ങള്‍ കൊണ്ട് വികസനം തടയാമെന്ന് കരുതേണ്ട ; കിഫ്ബി പ്രവര്‍ത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങളനുസരിച്ച്; മസാല ബോണ്ട് വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി പിണറായി രംഗത്ത്

പ്രതിപക്ഷം കിഫ്‌ബി കിഫ്‌ബി മസാല ബോണ്ട് വിവാദമാക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തിന്‍റെ വികസനം തടയാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് നടപടികള്‍ നടത്തിയതെന്നും പിണറായി പറഞ്ഞു . തിരൂരില്‍ പി വി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന് ഫണ്ട് ലഭ്യമാക്കാനുള്ള വിവിധ പരിപാടികളിലൊന്നാണ് മസാല ബോണ്ട്. കിഫ്ബി നേരിട്ട് ധനകാര്യ സ്ഥാപനവുമായി വില പേശിയിട്ടല്ല മസാല ബോണ്ടിന്‍റെ വിലയും പലിശയും തീരുമാനിക്കുന്നത്. അതിന് നിയതമായ മാര്‍ഗ്ഗങ്ങളും മാനദണ്ഡങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിലാണ് മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നത്.
ലോകത്തെ ഏറ്റവും മികച്ച സ്റ്റോക് എക്‌സ്‌ചേഞ്ചാണത് . കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന 21 ലക്ഷം കോടി രൂപ ആസ്തിയുള്ള കമ്പനിയാണ് സിഡിപിക്യു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ആ കമ്പനി കിഫ്ബി മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അനുസരിച്ച് ഫണ്ട് തരാന്‍ തയ്യാറായി. ഇടപാട് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചും സിഡിപിക്യുവും തമ്മിലാണ്. സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെടുന്നത് സ്റ്റോക് എക്സ്ചേഞ്ചുമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവും ബിജെപിയും ഒന്നിച്ചാണ് എപ്പോഴും കാര്യങ്ങള്‍ പറയുക. ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതിന് അടിസ്ഥാനം വേണം. ഇവർ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന് സിഡിപിക്യു പണം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.
എസ്ബിഐയില്‍ നിന്ന് സര്‍ക്കാര്‍ ഫണ്ട് വാങ്ങാറുണ്ട്. നീരവ് മോദിക്കും വിജയ് മല്യക്കും എസ്ബിഐ പണം നല്‍കിയിട്ടുണ്ട്. എന്ന് കരുതി എസ്ബിഐയില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വീകരിച്ചാല്‍ അത് വിജയ് മല്യയില്‍ നിന്നും നീരവ് മോദിയിൽ നിന്നും വാങ്ങുന്നത് പോലെയാകുമോ - പിണറായി ചോദിച്ചു. നാടിന്‍റെ വികസനം തടയലാണ് ചെന്നിത്തലയുടേയും ബിജെപിയുടേയും ലക്ഷ്യം. പക്ഷേ എന്ത് വിവാദം ഉയര്‍ത്തിയാലും വികസനം മുടക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം എപ്പോഴും വിവാദത്തിന്റെ സ്ഥലമാക്കി മാറ്റാനും വികസനം തടയാനുമാണ് ഫണ്ട് ലഭ്യമാക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു. ഇതുരണ്ടും ഒരു ദിവാസ്വപ്‌നം മാത്രമാണ്. ഏത് തരത്തിലുള്ള വിവാദമുയര്‍ത്തിയാലും വികസനം അതിന്റെ വഴിക്കു പോകും . വിവാദങ്ങള്‍ കൊണ്ട് നാടിന്റെ വികസനം തടയാമെന്ന് കരുതേണ്ട. അത് നാട് തിരിച്ചറിയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു
അപ്രതീക്ഷിതമായ മഹാപ്രളയത്തെ നല്ല ഐക്യത്തോടെയും ഒരുമയോടെയുമാണ് കേരളം നേരിട്ടത്. പ്രളയകാലത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടത് നാട്ടിലെ ചില പ്രത്യേക മാനസികാവസ്ഥയുള്ളവര്‍ക്ക് ഇഷ്ടമായില്ല.
അതുകൊണ്ട് അവര്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവര്‍ എന്ന് താന്‍ പറഞ്ഞതിനെ 'മാനസിക രോഗികള്‍' എന്ന് വിളിച്ചു എന്ന് വരുത്തിത്തീര്‍ക്കാനാണ് മനോരമ കുറേ ദിവസമായി പ്രചാരണം നടത്തുന്നത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പിണറായി പറഞ്ഞു.
പ്രതിപക്ഷത്തിന് കള്ളങ്ങള്‍ സൃഷ്ടിച്ചുകൊടുത്ത് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ലേഖകന്‍മാര്‍ എഴുതുമ്പോൾ തെറ്റിപ്പോയേക്കാം, പക്ഷേ താന്‍ പറഞ്ഞതെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകുമല്ലോ എന്നും പിണറായി ചോദിച്ചു. ആരെയെങ്കിലും മാനസികരോഗി എന്ന് താന്‍ വിളിച്ചതിന് തെളിവുണ്ടെങ്കില്‍ പ്രദര്‍ശിപ്പിക്കൂ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























