അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചിട്ടില്ല ; പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ല ; കളക്ടറുടെ നോട്ടീസിൽ വിശദീകരണവുമായി സുരേഷ് എൻ ഡി എ സ്ഥാനാർത്ഥി രംഗത്ത്

ദൈവത്തിന്റെ പേരിൽ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന കളക്ടറുടെ നോട്ടീസില്‍ വിശദീകരണവുമായി തൃശൂർ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.
ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ല . അതുകൊണ്ട് തന്നെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ശബരിമലയെന്നത് ഒരു സ്ഥലപ്പേര് മാത്രമാണ്. അയ്യന്‍ എന്നാണ് പറഞ്ഞത്, അയ്യപ്പന്‍ എന്നല്ല. ശബരിമല ക്ഷേത്രം എന്ന് പറഞ്ഞിട്ടില്ല - സുരേഷ് ഗോപി വിശദീകരിക്കുന്നു.
മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ല. സമുദായ - മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശവും നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. വിശദമായ വിശദീകരണം നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്നും ഇതിനായി പ്രസംഗത്തിന്റെ സി ഡിയുടെ കോപ്പി തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
അതേസമയം, പ്രസംഗത്തില്‍ ശബരിമല അയ്യപ്പനെക്കുറിച്ചു പറഞ്ഞ ശേഷം പ്രചാരണത്തില്‍ ഇനി ഇതേക്കുറിച്ചു മിണ്ടില്ലെന്നു പ്രതിജ്ഞയെടുക്കുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ വാചകം മുന്‍നിര്‍ത്തിയാകാം വിശദീകരണമെന്നു സൂചനയുണ്ട്. അന്ന് പറഞ്ഞതിങ്ങനെഞാന്‍ തൃശിവപേരൂരുകാരുടെ, കേരളത്തിന്റെ ഒരു പരിച്ഛേദത്തോടാണ്, ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ടിനു വേണ്ടി അപേക്ഷിച്ചു കൊണ്ടിരിക്കുന്നത്. എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍. ആ അയ്യന്‍ (പശ്ചാത്തലത്തില്‍ ശരണം വിളി മുഴങ്ങുന്നു) എന്റെ വികാരമാണെങ്കില്‍, ഈ കിരാത സര്‍ക്കാരിനുള്ള മറുപടി തിരഞ്ഞെടുപ്പിലൂടെ കേരളത്തില്‍, അല്ല ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍, അത് അലയടിപ്പിച്ചിരിക്കും. അതു കണ്ട് ആരെയും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രത്തെയും കൂട്ടുപിടിക്കേണ്ട. നിങ്ങള്‍ക്കൊന്നു മുട്ട് മടങ്ങിവീഴാന്‍ നിങ്ങളുടെ മുട്ടുകാല്‍ ഉണ്ടാകില്ല. അത്തരത്തില്‍ ചര്‍ച്ചയാകും. അതുകൊണ്ടു തന്നെ, എന്റെ പ്രചാരണവേളകളില്‍ ശബരിമല എന്നു പറയുന്നത് ഞാന്‍ ചര്‍ച്ചയാക്കില്ല എന്നു പ്രതിജ്ഞ ചെയ്യുകയാണിവിടെ.'
പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. നോട്ടിസിനു പാര്‍ട്ടി മറുപടി നല്‍കും. ഇഷ്ടദേവന്റെ പേരു പറയാന്‍ പാടില്ലാത്തത് ഭക്തന്റെ ഗതികേടാണ്. ആവശ്യമുള്ളവര്‍ അയ്യന്‍ എന്ന വാക്കിന്റെ അര്‍ഥം പരിശോധിക്കണം. ഇതാണോ ജനാധിപത്യം ? ഇതിനു ജനം മറുപടി നല്‍കും'.
സുരേഷ് ഗോപി
തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് തൃശൂര്‍ കലക്ടര്‍ ടി വി അനുപമ നോട്ടീസ് അയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു ഏപ്രില്‍ 6-ന് ജില്ലാ കലക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.
ഇത് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കളക്ടറെ വര്‍ഗ്ഗീയമായി ആക്രമിക്കുകയാണ് ഒരു വിഭാഗം ബിജെപി അനുകൂല പ്രോഫൈലുകളും, ഗ്രൂപ്പുകളുമാണ് അനുപമ ക്രിസ്ത്യന്‍ ആണെന്ന് പറഞ്ഞ് വ്യാപക പ്രചരണം നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധ കുറിപ്പിട്ടിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.
ഇന്നലെ വരെ കളക്ടര്‍ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം. പ്രവൃത്തികള്‍ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുന്‍പുതന്നെ പേരുകൊണ്ട് വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ. തന്റെ ജോലിയാണു ചെയ്തത്, വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം.' നെല്‍സണ്‍ കുറിച്ചു.
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ സുരേഷ് ഗോപിക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് ഇന്ന് ബിജെപി മറുപടി നല്‍കിയേക്കും. അതേ സമയം ജില്ലാകലക്ടര്‍ ടി.വി. അനുപമയുടെ നടപടി ശരിയെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കലക്ടറുടെ നോട്ടിസിന് അദ്ദേഹം മറുപടി നല്‍കണമെന്നും മീണ പറഞ്ഞു. വെളളിയാഴ്ച തേക്കിന്‍കാട് മൈതാനത്ത് എന്‍ഡിഎ കണ്‍വന്‍ഷനില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിന്റെ പേരിലാണു തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ നോട്ടിസ് നല്‍കിയത്. മറുപടി നല്‍കാനുള്ള 48 മണിക്കൂര്‍ സമയപരിധി ഇന്നു രാത്രി എട്ടിനു തീരും
നോട്ടിസ് അയച്ചതിനു കലക്ടര്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ കുറ്റകരമാണെന്നു മീണ ചൂണ്ടിക്കാട്ടി. അവര്‍ തന്റെ ജോലിയാണു ചെയ്തത്. കലക്ടര്‍മാരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്റെ പേരില്‍ വോട്ട് തേടുന്നതു മാതൃകാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണ്. സുരേഷ് ഗോപിയുടെ മറുപടി പരിശോധിച്ചു കലക്ടര്‍ നടപടിയെടുക്കും. ഇപ്പോള്‍ താന്‍ ഇടപെടേണ്ട കാര്യമില്ല. പെരുമാറ്റച്ചട്ടം രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെ ചര്‍ച്ച ചെയ്തുണ്ടാക്കിയതാണ്; തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിച്ചേല്‍പ്പിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























