തൊടുപുഴ പാലത്തിലെത്തിയപ്പോൾ ആംബുലൻസ് നിർത്താൻ അരുൺ ആവശ്യപ്പെട്ടു, മുൻസീറ്റിലിരുന്ന യുവതിയെ തർക്കത്തിനൊടുവിൽ അരുൺ ഇരുന്ന സീറ്റിനടുത്തേയ്ക്ക് മാറ്റി:- മരണവുമായി മല്ലിടുകയായിരുന്ന കുട്ടിയെ കണ്ടില്ലെന്ന് നടിച്ച് അരുൺ ആനന്ദിനെ നിരന്തരം ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു കുട്ടിയുടെ അമ്മ...

തൊടുപുഴയിൽ രണ്ടു കുട്ടികളെ മാത്രമല്ല, അവരുടെ അമ്മയായ യുവതിയെയും അരുൺ ആനന്ദ് ആക്രമിച്ചിരുന്നതായി പൊലീസ്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ യുവതിയുടെ ശരീരത്തിൽ വടികൊണ്ട് അടിയേറ്റതിന്റെയും തൊഴിയേറ്റതിന്റെയും പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ദീർഘകാലമായി മർദനമേറ്റതിന്റെ ചതവുകളുമുണ്ട്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും യുവതിയെ പരിശോധിച്ചു. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശദമായ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും.
മർദനമേറ്റു മരിച്ച കുട്ടിയുടെ നാലു വയസ്സുള്ള അനുജനെ ഉപദ്രവിച്ചതു സംബന്ധിച്ച പോക്സോ കേസിൽ പ്രതി അരുൺ ആനന്ദിനെ ഇന്നു പൊലീസ് കസ്റ്റഡിയിൽ ലഭിച്ചേക്കും. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. സഹ തടവുകാരിൽ നിന്നു ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. അമ്മയും യുവതിയും ഇളയ കുട്ടിയും കുടുംബശ്രീക്കു കീഴിലുള്ള ‘സ്നേഹിത’യുടെ ഇടുക്കിയിലെ സംരക്ഷണ കേന്ദ്രത്തിലാണ്.
അതേ സമയം ബോധമില്ലാത്ത അവസ്ഥയിൽ മാർച്ച് 28 ന് പുലർച്ചെ 3.55 നാണ് കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. 3.56 ന് ആശുപത്രിലെ എമർജൻസി സ്പെഷലിസ്റ്റിനെ വിവരമറിയിക്കുകയും, 4.05 ന് ഇദ്ദേഹം ആശുപത്രിലെത്തുകയും കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടിക്ക് എന്താണു സംഭവിച്ചതെന്ന് അമ്മയോടു ചോദിച്ചപ്പോൾ ‘ഒരു ശബ്ദം കേട്ടു, സോഫയിൽ നിന്നു വീണതായി സംശയിക്കുന്നു’ എന്നു മാത്രം അവർ പറഞ്ഞു. പിന്നെ അവർ ഫോൺ ചെയ്യുന്ന തിരക്കിലായിരുന്നു- ഡോക്ടർ വ്യക്തമാക്കുന്നു.
കുട്ടിയുടെ സിടി സ്കാൻ എടുക്കാൻ തുടങ്ങിയപ്പോൾ അരുൺ ആനന്ദ് മുറിയിലേക്കു കയറി വന്നു. എന്താണു കുട്ടിക്കു സംഭവിച്ചതെന്നു ചോദിച്ചപ്പോൾ അയൽ വീട്ടിലെ കുട്ടികൾ കുട്ടിയെ തള്ളിയിട്ടുവെന്നാണ് അരുൺ പറഞ്ഞത്. കുട്ടിയുടെ അമ്മയുടെയും, അരുണിന്റെയും വാക്കുകളിൽ പൊരുത്തക്കേടു കണ്ടെത്തിയതോടെ ഇത് മെഡിക്കോ ലീഗൽ കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും, തൊടുപുഴ പൊലീസിനെ വിവരം അറിയിക്കണമെന്നും നിർദേശിച്ചു. കുട്ടി ആക്രമിക്കപ്പെട്ടതാണെന്ന് ഇരുവരുടെയും പെരുമാറ്റത്തിൽ നിന്നു വ്യക്തമായി. സിടി സ്കാനെടുത്തപ്പോൾ കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവവും കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് തീരുമാനിച്ചതോടെ ന്യൂറോ സർജനെയും വിളിച്ചു വരുത്തി. ഈ സമയമത്രയും പ്രശ്നത്തിന്റെ ഗൗരവം കുട്ടിയുടെ അമ്മയ്ക്കും, അരുണിനും മനസിലായെന്നു തോന്നിയില്ല.
അരുൺ മദ്യപിച്ച നിലയിലായിരുന്നു. കുട്ടിയുടെ അമ്മയായ യുവതി എപ്പോഴും ഫോൺ ചെയ്യുന്ന തിരക്കിലും. കുട്ടിയുടെ ജീവൻ രക്ഷിക്കണമെങ്കിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കണമെന്നു ആവർത്തിച്ചു പറഞ്ഞെങ്കിലും, അതിന് ഇരുവരും സമ്മതിച്ചില്ല. ഇതും ഞങ്ങളുടെ സംശയം വർധിപ്പിച്ചു. യഥാസമയം പൊലീസ് സ്ഥലത്ത് എത്തിയില്ലായിരുന്നുവെങ്കിൽ കുട്ടിയുടെ അമ്മയും അരുണും കുഞ്ഞിനെ ഉപേക്ഷിച്ച് സ്ഥലം വിടുമായിരുന്നു എന്നുപോലും ഞങ്ങൾക്കു തോന്നി- ഡോക്ടർ പറയുന്നു.
കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടും അരുൺ വെറുതെ ആശയക്കുഴപ്പമുണ്ടാക്കുന്നതുപോലെ തോന്നി. അനാവശ്യമായി തർക്കിച്ച് സമയവും നഷ്ടപ്പെടുത്തി. അമൃത ആശുപത്രിയിലേക്കു കൊണ്ടു പോയാൽ മതിയെന്നാണു അരുൺ നിരന്തരം ആവശ്യപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിക്കാൻ വേണ്ടി ആയിരുന്നോ ഇതെന്ന് ഇപ്പോൾ സംശയം തോന്നുന്നു. ആംബുലൻസിൽ കയറാനും ഇയാൾ തയാറായില്ല. കാറിൽ പിന്നാലെയെത്താമെന്നും ശാഠ്യം പിടിച്ചു.
കാൽ നിലത്തുറയ്ക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അരുൺ. പൊലീസ് ഇടപെട്ടാണ് ഇയാളെ ആംബുലൻസിനുള്ളിൽ കയറ്റിയത്. കുട്ടിയുടെ അമ്മയോട് കാർ ഡ്രൈവ് ചെയ്ത് എത്താനും ഇയാൾ ആവശ്യപ്പെട്ടു. പൊലീസിനോടും വഴക്കിട്ടു. യുവതിയോട് ആംബുലൻസിൽ തന്നെ കയറാൻ പറഞ്ഞ പൊലീസ് അവരെ മുൻസീറ്റിൽ ഇരുത്തി. അരുൺ കാണാതെ യുവതിയെ മുൻസീറ്റിൽ ഇരുത്തുകയായിരുന്നു.
തൊടുപുഴ പാലത്തിലെത്തിയപ്പോൾ ആംബുലൻസ് നിർത്താൻ അരുൺ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മ കാറിൽ പിന്നാലെ വരുന്നുണ്ടോയെന്നു നോക്കാനാണ് ആംബുലൻസ് നിർത്തിച്ചത്. ഇതിനിടെ മുൻവശത്ത് ഇരിക്കുന്ന യുവതിയെ ഇയാൾ കണ്ടു. അതോടെ അതിനെച്ചൊല്ലിയായി ബഹളം. തുടർന്ന് ആംബുലൻസിനുള്ളിലെ വാതിലിലൂടെ കുട്ടിയുടെ അമ്മയെ അരുൺ ഇരുന്ന സീറ്റിനടുത്തെത്തിച്ചു. ഈ സമയം സ്ട്രെച്ചറിൽ, മരണവുമായി മല്ലിടുകയായിരുന്ന കുട്ടിയെ ഇവർ ശ്രദ്ധിച്ചതേയില്ല. അരുൺ ആനന്ദിനെ നിരന്തരം ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു യുവതിയെന്നു തോന്നി. അരമണിക്കൂറിനുള്ളിൽ കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചു- കുട്ടിയെ തൊടുപുഴയിൽ നിന്ന് കോലഞ്ചേരി ആശുപത്രിയിലേക്കു കൊണ്ടുപോയ ഐസിയു ആംബുലൻസിലെ നഴ്സ് വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























