ആയിരങ്ങള്‍ വിലയുള്ള സ്യൂട്ട് റൂമില്‍ വിലയേറിയ മൊബൈല്‍ ഫോണും ഉപയോഗിച്ച് ദിവസങ്ങൾ തള്ളിനീക്കി യുവതി; സ്വന്തം മകന്‍ മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കിടക്കുമ്പോൾ അവർ സ്വന്തം കാര്യം മാത്രം നോക്കുന്നൊരു സ്ത്രീയാണെന്ന് നഴ്‌സുമാരുടെ വരെ മൊഴി:- യുവതി ആശുപത്രിയില്‍ കഴിഞ്ഞിരുന്നത് അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരിയെ പോലെ...

സ്വന്തം മകന്‍ മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കിടക്കുമ്പോഴും ആയിരങ്ങള്‍ വിലയുള്ള സ്യൂട്ട് റൂമില്‍ വിലയേറിയ മൊബൈല്‍ ഫോണും ഉപയോഗിച്ച് കഴിയുകയായിരുന്നു അവർ. തൊടുപുഴയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അമ്മയെക്കുറിച്ച് ആശുപത്രിയിലുണ്ടായിരുന്നവർക്ക് പറയാനുള്ളത് ഇതാണ്. നാട് മുഴുവൻ കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടാന്‍ പ്രാര്‍ഥനയോടെ നിന്ന സമയത്തായിരുന്നു യുവതിയുടെ വൈരുദ്ധ്യപൂര്‍ണമായ രീതികള്‍.
കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ അടുത്ത ദിവസം. കൊച്ചിയില്‍ നിന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ യുവതിയെ കാണുകയാണ്. അപ്പോള്‍ ആരോപണമുയർന്ന യുവതിയിലേക്ക് എത്തിയിരുന്നില്ല. എല്ലാ കുറ്റവും അരുണ്‍ ആനന്ദില്‍ മാത്രമായി നില്ക്കുന്ന സമയം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന സമയത്തും യുവതി ഫോണില്‍ സജീവമായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ എടുത്തു കാണിച്ചു. കുറ്റബോധത്തിന്റെ ഒരു ഭാവവും യുവതിക്ക് ഉണ്ടായിരുന്നില്ലെന്ന് അന്ന് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
യുവതി ആശുപത്രിയില്‍ കഴിഞ്ഞിരുന്നതു പോലും അവധി ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരിയെ പോലെയായിരുന്നു. ആയിരങ്ങള്‍ വിലവരുന്ന സ്യൂട്ട് റൂമിലായിരുന്നു യുവതിയും കുട്ടിയും അമ്മൂമ്മയും. ഇളയകുട്ടിയും അമ്മൂമ്മയും ദിവസവും മൂത്തകുട്ടിയെ പരിശോധിക്കാന്‍ പോകുന്ന സമയത്തും യുവതി ഫോണില്‍ നോക്കി മുറിയില്‍ തന്നെ ഇരിക്കും. പുറത്തേക്ക് ഇറങ്ങാന്‍ പോലും ഇവര്‍ കൂട്ടാക്കിയതുമില്ല.
കുട്ടി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചശേഷം യുവതിയെ ഇക്കാര്യം അറിയിക്കുന്നത് വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന നഴ്‌സുമാരാണ്. ഫോണ്‍ വിളിച്ചുകൊണ്ട് റൂമിനു പുറത്തായിരുന്ന യുവതി പെട്ടെന്ന് മുറിക്കകത്തേക്ക് കയറിപ്പോയി. പ്രതികരണത്തിനായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചയച്ചു.
യുവതിയുടെ പെരുമാറ്റത്തെയും രീതികളെയുംപ്പറ്റി ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും നല്ല അഭിപ്രായമില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇതുപോലെരു അമ്മയോ എന്നരീതിയിലാണ് പലരും യുവതിയെപ്പറ്റി പറഞ്ഞത്. സ്വന്തം കാര്യം മാത്രം നോക്കുന്നൊരു സ്ത്രീയെന്നാണ് ഒരു നേഴ്‌സ് ഇവരെ വിശേഷിപ്പിച്ചത്. അതേസമയം യുവതിക്ക് മാനസിക പ്രശ്‌നങ്ങളാണെന്ന് സ്ഥാപിച്ച് ഇവരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























