ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ രക്ഷിക്കാൻ ഉന്നതർ രംഗത്ത്; ജയിലിലെത്തി മുണ്ടും, ബനിയനും നൽകിയതടക്കം എല്ലാ സഹായത്തിനും മുമ്പിലുള്ളത് 20ൽ അധികം ടൂറിസ്റ്റ് ബസുകള്‍ ഉള്ള മുതലാളി:- കുട്ടിയുടെ അമ്മയെ സാക്ഷിയാക്കി വിചാരണ സമയത്ത് അരുണിനെ രക്ഷിച്ചെടുക്കാൻ തിരക്കിട്ട നീക്കം

തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ രക്ഷിക്കാൻ ഉന്നതർ രംഗത്ത്. സിനിമാക്കാര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കാരവന്‍ നല്‍കുന്ന മുതലാളിയാണ് എല്ലാത്തിനും മുമ്ബിലുള്ളത്. 20 അധികം ടൂറിസ്റ്റ് ബസുകള്‍ ഉള്ള മുതലാളിയാണ് ഇയാള്‍. ജയിലില്‍ പോയി അരുണിന് കാവി മുണ്ടും മഞ്ഞ ബനിയനും കൊടുത്തത് ഈ ടൂറിസ്റ്റ് ബസ് മുതലാളിയാണ്. കുട്ടിയുടെ അമ്മയെ സാക്ഷിയാക്കി വിചാരണ സമയത്ത് അരുണിനെ രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നത്. തൊടുപുഴയില്‍ സിനിമാക്കാര്‍ എത്തിയാല്‍ താമസിക്കുന്ന മൂണ്‍ ലിറ്റ് റീഗന്‍സിയില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു അരുണും കാമുകിയും.
രാത്രി പത്ത് മണിക്ക് ശേഷം മക്കളെ വീട്ടില്‍ പൂട്ടിയിട്ട ശേഷമാണ് അരുണും കാമുകിയും ഇവിടെ എത്താറുള്ളത്. അരുണ്‍ മദ്യപിച്ച് പൂസായ ശേഷമാകും മടക്കം. അപ്പോള്‍ കാര്‍ ഓടിക്കുന്നതും യുവതിയാണ്. തൊടുപുഴയിലെ മാഫിയാ ടീമുകളുമായി അരുണിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരിലേക്ക് അന്വേഷണം എത്തിക്കാത്തെ എല്ലാം സെറ്റില്‍ ചെയ്യാനാണ് നീക്കം. അരുണിനെ മാത്രം കേസുകളില്‍ പ്രതിയാക്കിയാണ് പൊലീസ് മുന്നോട്ട് പോകുന്നത്. കുട്ടിക്ക് പരിക്കേറ്റത് മറച്ചുവയ്ക്കാന്‍ ശ്രമിച്ച അമ്മയെ വെറുതെ വിടുകയും ചെയ്യുമെന്നാണ് സൂചന. ഇടത് കുട്ടിയുടെ സംരക്ഷണത്തിന് അമ്മയെ വെറുതെ വിടണമെന്ന അപേക്ഷ പല കോണുകളും പൊലീസിന് മുമ്ബില്‍ വച്ചിട്ടുണ്ട്. അമ്മയുടെ മാനസിക സ്ഥിതി മോശമാണെന്ന മനോരോഗ വിദഗ്ധയുടെ വെളിപ്പെടുത്തലും ഇതിന്റെ ഭാഗമാണ്.
അതിനിടെ അരുണ്‍ ആനന്ദിന് ജയിലിലെ സഹതടവുകാരാല്‍ മര്‍ദ്ദിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും റിപ്പോര്‍ട്ടെത്തി. തടവുകാരില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ ജയിലിലാണ്. തിരുവനന്തപുരം ജയിലിലേക്ക് മാറാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.
അരുണിന്റെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളില്‍ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതില്‍ ദുരൂഹത ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും. സംഭവത്തില്‍ അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അഭിലാഷ് ഡേവിഡും സംഘവുമാണ് അരുണിനെ കുമാരമംഗലത്തുള്ള വാടകവീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്.
കുട്ടികളെ മര്‍ദ്ദിച്ച മുറിയില്‍ നിന്നാണ് ചൂരല്‍ കിട്ടിയത്.സമീപത്ത് നിന്നായി കമ്ബിയും പൊലീസ് സംഘം കണ്ടെത്തി.' ഈ ചൂരല്‍ കൊണ്ടാണ് അവനെ തല്ലിയത്' തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അരുണ്‍ ആനന്ദ് പൊലീസുകാരോട് ഇക്കാര്യം പറഞ്ഞത്. മുറിയിലെ ചാക്കും,ആല്‍ബങ്ങളും,പുസ്തകങ്ങളും പൊലീസ് പരിശോധിച്ചു. അരുണിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ കുഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. പത്ത് ദിവസത്തോളം കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ച നിലയിലായിരുന്നു. ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കുട്ടികളെ രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























