തരൂരിനായി കളത്തിലിറങ്ങാന്‍ മൂവര്‍സംഘം ; തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ ദിവസവും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പിന്തുണയില്ലെന്ന ശശി തരൂരിന്റ പരാതിയെത്തുടര്‍ന്ന് പ്രചാരണത്തിന്റ മേല്‍നോട്ടം രമേശ് ചെന്നിത്തല ഏറ്റെടുത്തു. പ്രചരണത്തില്‍ എവിടെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്ന് ഉമ്മന്‍ചാണ്ടി പ്രചാരണ ചുമതലയുള്ള തമ്പാനൂര്‍ രവിക്കും വി.എസ് ശിവകുമാറിനും കര്‍ശന നിര്‍ദേശം നല്‍കി. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വരും ദിവസങ്ങളില്‍ നേരിട്ടെത്തി മണ്ഡലത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും.
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സജീവമാകുന്നില്ലെന്ന് ശശി തരൂര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരസ്പര ആരോപണം ശക്തമാവുകയും പ്രചരണത്തിന്റെ മുഖ്യ ചുമതല ഉണ്ടായിരുന്നവരില്‍ ഒരാളായ ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ഡി.സി.സി സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് സമൂഹമാധ്യമ പോര് രൂക്ഷമായത്. ഇതോടെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നെന്നു ചൂണ്ടികാട്ടി വി.എസ്.ശിവകുമാര്‍ ഡി.ജി.പി ക്ക് പരാതി നല്‍കി. തമ്പാനൂര്‍ രവിയും വി.എസ്.ശിവകുമാറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണമുയര്‍ത്തിയാണ് ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നത്.
രാഹുല്‍ഗാന്ധിയും പ്രിയങ്കയും എത്തുന്നതോടെ പ്രചാരണത്തിലെ പോരായ്മകളെല്ലാം തീരുമെന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ഗാന്ധി ചൊവ്വാഴ്ച തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലും ബുധനാഴ്ച വയനാട്ടിലും പ്രചാരണം നടത്തും. വെള്ളി ശനി ദിവസങ്ങളിലാണ് പ്രിയങ്കയുടെ പര്യടനം.
https://www.facebook.com/Malayalivartha























