ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭാര്യയെ ക്രൂര ബലാത്സംഗത്തിനിരയാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ കവർന്നു; നാടിനെ നടുക്കിയ കോളിയൂര്‍ മര്യദാസ് വധക്കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാംപ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: കോവളം കോളിയൂരില്‍ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാല്‍സംഗം ചെയ്ത് സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷയും രണ്ടാം പ്രതിക്ക് ജീവപര്യന്തവും. വിഴിഞ്ഞം സ്വദേശി കൊലുസു ബിനു എന്ന അനില്‍കുമാര്‍ ( 38 ) , തമിഴ്‌നാട് വേലൂര്‍ ജില്ലയില്‍ ഒടുകത്തൂര്‍ വില്ലേജില്‍ കോവില്‍ തെരുവില്‍ ചന്ദ്രന്‍ എന്ന ചന്ദ്രശേഖരന്‍ നായര്‍ (48) എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് അപൂവ്വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് ഒന്നാം പ്രതിക്ക് തൂക്കുകയര്‍ നല്കിയത്. നിഷ്ഠൂരമായ കൃത്യം ചെയ്ത പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. പ്രതികളെ സ്വതന്ത്രരായി സമൂഹത്തിലേക്ക് തുറന്ന് വിട്ടാല്‍ സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സംജാതമാകുമെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2016 ജൂലൈ ഏഴിനാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. കോവളം കോളിയൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ മര്യാദാസിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. അര്‍ദ്ധരാത്രി വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതികള്‍ മര്യാദാസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് ഞെട്ടി നിന്ന ഭാര്യ ഷീജയെ പ്രതികള്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കി. ഇവരെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു കൊണ്ടു പോവുകയുമായിരുന്നു.
മര്യാദാസും കുടുംബവും നടത്തി വന്ന കടയില്‍ ചെന്ന പ്രതികള്‍ ഭാര്യ ഷീജയെ നോട്ടമിട്ടിരുന്നു. തുടര്‍ന്നാണ് മൃഗീയമായ ക്രൂര കൃത്യം നടത്തിയത്. ഷീജ ഇപ്പോഴും അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്തെ ജ്വല്ലറിയില്‍ വിറ്റു. ഇവ പ്രതികളുടെ സാന്നിധ്യത്തില്‍ പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയില്‍ ജ്വല്ലറി മാനേജര്‍ കോടതിയില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ജ്വല്ലറിയിലെ സി സി റ്റിവി ദൃശ്യങ്ങള്‍ കോടതി ഹാളില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് സാക്ഷി വിസ്താരം നടന്നത്.
പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളായ ട്രാക്ക് സ്യൂട്ട് , പാന്റ്‌സ് , ടീ ഷര്‍ട്ട് , കൃത്യത്തിനുപയോഗിച്ച ആയുധമായ ചുറ്റിക എന്നിവയില്‍ കണ്ട രക്തക്കറകളും കൊല്ലപ്പെട്ട മര്യാദാസിന്റെ ശരീരത്തിലും വസ്ത്രങ്ങളിലും കൊന്തമാലയിലും , ഷീജയുടെ വസ്ത്രങ്ങളിലും കാണപ്പെട്ട രക്തക്കറകള്‍ ഒന്നാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സയന്റിഫിക് ഓഫീസര്‍ എ. ഷെഫീഖ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഇരയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സ്രവങ്ങളുടെയും പുരുഷ ബീജത്തിന്റെയും പ്രതികളില്‍ നിന്ന് ശേഖരിച്ച ബീജങ്ങളുടെയും ഡിഎന്‍എ പരിശോധന നടത്തി ഒന്നാണെന്ന സാക്ഷ്യ പത്രം നല്‍കിയത് താനാണെന്നും തിരുവനന്തപുരം എഫ്. എസ്. എല്‍ : ഡി എന്‍ എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി.ശ്രീവിദ്യ മൊഴി നല്‍കി.
67 സാക്ഷികളെ വിസ്തരിക്കുകയും 49 തൊണ്ടി മുതലുകളും 77 രേഖകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പത്തൊന്‍പതാം സാക്ഷി ടോമിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha























