യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി; ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും; ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ 'വിജയ് സങ്കൽപ്' റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും. യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കിയെന്നും മോദി ആരോപിച്ചു.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണം കോഴിക്കോട്ടും മോദി ആവർത്തിച്ചു. ഇന്ത്യയിൽ 'തുഗ്ലക്ക് റോഡ് അഴിമതി' നടക്കുകയാണെന്ന് മോദി ആരോപിച്ചു. തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഉന്നത കോൺഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് - മോദി പറഞ്ഞു.
അതേസമയം സോളാര്‍ കേസും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസും എടുത്ത് പറഞ്ഞാണ് മോദി കേരളത്തിലെ നേതാക്കളെ പരിഹസിച്ചത്. സ്ത്രീ ശാക്തീകരണത്തില്‍ ഇരട്ടത്താപ്പ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്ന് മോദി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷം തന്നെയാണെന്നും മോദി പറഞ്ഞു. ഇടത് വലത് മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും ബിജെപി മുന്നോട്ട് വയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
'എല്ലാ മലയാളികൾക്കും എന്‍റെ വിഷു ആശംസകൾ' എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊർജവും എടുത്തു പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























