ചാലക്കുടി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചു പിടിക്കാന്‍ യുഡിഎഫും ആഞ്ഞു പൊരുതുമ്പോള്‍ ഇവിടെ പ്രവചനങ്ങള്‍ പോലും അസാധ്യം

ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് ചാലക്കുടി. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചു പിടിക്കാന്‍ യുഡിഎഫും ആഞ്ഞു പൊരുതുമ്പോള്‍ ഇവിടെ പ്രവചനങ്ങള്‍ പോലും അസാധ്യമാകുന്നു. ബിജെപി പിടിക്കുന്ന വോട്ടുകളും ഇവിടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ് എന്നാണ് പുറത്തുപവരുന്ന റിപ്പോര്‍ട്ടുകള്‍.
യുഡിഎഫ് കോട്ടയായിരുന്ന മുകുന്ദപുരം അതിരും,പേരും മാറി ചാലക്കുടി ആയപ്പോള്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ മനസിലും മാറ്റം വന്നു. 2009ല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത്തേക്ക് ചാഞ്ഞു. മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനെ തന്നെയാണ് കോണ്‍ഗ്രസ് ചാലക്കുടിയില്‍ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പാണ് കോണ്‍ഗ്രസിന് തിരിച്ചടി ആയതെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെ അല്ല. സ്ഥാനാര്‍ത്ഥിക്കൊപ്പം മണ്ഡലത്തിലെ നാലു യുഡിഎഫ് എം എല്‍ എ മാരും പ്രചാരണരംഗത് സജീവമാണ്. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളില്‍ നിന്ന് മികച്ച ലീഡ് ലഭിച്ചാല്‍ മണ്ഡലം വീണ്ടും വലത്തോട്ട് ചായും.
കഴിഞ്ഞ അഞ്ചു കൊല്ലം എംപിയെ മണ്ഡലത്തില്‍ കണ്ടില്ല എന്നാണ് യുഡിഎഫിന്റെ പ്രധാന പ്രചരണം. ഈ ആരോപണങ്ങള്‍ക്ക് ഇന്നസെന്റ് ശൈലിയില്‍ തന്നെ മറുപടി ഉണ്ട് ഇടത് സ്ഥാനാര്‍ത്ഥിക്ക്. അഞ്ചു കൊല്ലം കൊണ്ട് 1750 കോടിയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടത്തി എന്നാ അവകാശ വാദം പരമാവധി പേരിലേക്കെത്തിക്കാന്‍ ഇന്നസെന്റിന് ആയി. കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ മുന്നേറ്റം ആവര്‍ത്തിക്കാനായാല്‍ ഇടതിന് ആശങ്ക വേണ്ട. ഇക്കുറി പാര്‍ട്ടി ചിഹനത്തില്‍ മത്സരിക്കുന്ന ഇന്നസെന്റിന് പിറകില്‍ പ്രവര്‍ത്തകരും ഒറ്റക്കെട്ട്.
മണ്ഡലത്തിലെ വോട്ടു വിഹിതം വര്‍ധിപ്പിക്കുകയാണ് എന്‍ഡിഎയുടെ പ്രധാന ലക്ഷ്യം. ജയിച്ചില്ലെങ്കിലും ചാലക്കുടിയില്‍ ആരു ജയിക്കണം എന്ന് തീരുമാനിക്കുന്നതില്‍ എന്‍ ഡി എ പിടിക്കുന്ന അധിക വോട്ടുകള്‍ നിര്‍ണായകം ആകും. പ്രളയവും പുനര്‍നിര്‍മാണവും വികസനവും എല്ലാം ചര്‍ച്ച ചെയ്യുന്ന ചാലക്കുടിയുടെ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷ് ആകുമെന്ന് ഉറപ്പായി കഴിഞ്ഞു.
https://www.facebook.com/Malayalivartha
























