ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തില്‍ നിരവധി ആളുകൾ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാവും മുൻപേ ഇന്ത്യയിലും ഭൂചലനം . ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. എന്‍.സി.എസിന്റെ പ്രാഥമിക വിവരമനുസരിച്ച്, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലായിരുന്നു.
ഭൂമിക്കടിയില്‍ 215 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി.ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമടക്കം വ്യാപകമായി അനുഭവപ്പെട്ടു. ഭൂമി കുലുങ്ങിയതോടെ നിരവധി പേര്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന പ്രകമ്പനം ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേക്കും ഭൂചലനത്തിന്റെ പ്രകമ്പനം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്ല. വിവിധ സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ ഏജന്‍സികളും പ്രാദേശിക ഭരണകൂടങ്ങളും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അടുത്തിടെ വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അതിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഈ ഭൂചലനം ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഉത്തരേന്ത്യയില്‍ ഉണ്ടായ ഭൂചലനവും വെനസ്വേലയിലെ ഭൂചലനവും തമ്മില്‍ ശാസ്ത്രീയമായി ബന്ധമുണ്ടെന്നതിന് നിലവില്‍ തെളിവുകളില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂചലനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് അധികൃതര്‍ പുതുക്കിയ വിവരങ്ങള്‍ പുറത്തുവിടും.വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1430 കടന്നു. ബുധനാഴ്ച റിക്ടർ സ്കെയിലിൽ 7.2ഉം 7.5ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ അരലക്ഷത്തിലധികം (51,000) ആളുകളെയാണ് കാണാതായിരിക്കുന്നത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ നിർണായകമായ 72 മണിക്കൂർ പിന്നിടുമ്പോൾ, ഇനിയാരെയെങ്കിലും ജീവനോടെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷ മങ്ങുകയാണ്
https://www.facebook.com/Malayalivartha
























