മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാസിംഗ് ഠാക്കൂര്‍ വീണ്ടും വര്‍ഗീയ വിഷം ചീറ്റുന്നു

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാസിംഗ് ഠാക്കൂര്‍ വീണ്ടും വര്‍ഗീയ വിഷം ചീറ്റുന്നു. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി, ഹിന്ദുവോട്ട് ഏകീകരിക്കാനാണ് ഇവര്‍ നീക്കം നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്നും പശ്ചാത്തപിക്കുന്നില്ലെന്നും അവര്‍ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മുംബയ് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ഭീകരരെ നേരിടുകയും അവസാനം വീരമൃത്യു വരിക്കുകയും ചെയ്ത ഹേമന്ത് കാര്‍ക്കറെ മരിച്ചത് തന്റെ ശാപം കൊണ്ടാണെന്ന് രണ്ട് ദിവസം മുമ്പ് പ്രഗ്യാസിംഗ് ഠാക്കൂര്‍ പറഞ്ഞതിന്റെ വിവാദം അവസാനിക്കും മുമ്പാണ് വീണ്ടും വിഷം ചീറ്റുന്നത്. കാര്‍ക്കറയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മധ്യപ്രദേശ് പൊലീസ് കേസ് എടുത്തിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റും മാലിന്യങ്ങളുണ്ടായിരുന്നു, അത് ഞങ്ങള്‍ നീക്കം ചെയ്തു. അതില്‍ വലിയ അഭിമാനമുണ്ട്. അവിടെ രാമക്ഷേത്രം പണിയും. കോണ്‍ഗ്രസ് 70 വര്‍ഷം രാജ്യം ഭരിച്ചിട്ടും നമ്മുടെ ക്ഷേത്രങ്ങള്‍ സുരക്ഷിതമല്ല. ഇന്ത്യയ്ക്ക് പുറത്ത് രാമക്ഷേത്രം പണിയാനൊക്കുമോ? അവര്‍ ചോദിക്കുന്നു. ഭോപ്പാലിലെ ജനങ്ങള്‍ എനിക്കൊപ്പമുണ്ട്. വിജയിച്ചാല്‍ മണ്ഡലത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കും. എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജനങ്ങളുടെ പിന്തുണ വ്യക്തമായിരുന്നു. പ്രചരണം തുടങ്ങിയപ്പോള്‍ തന്റെ ആത്മവിശ്വാസം ഇരട്ടിയായെന്നും അവര്‍ പറഞ്ഞു. അതേസമയം ഇവരുടെ വര്‍ഗീയ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഗ്യ സിംഗിന് നോട്ടീസയച്ചിരുന്നു.
മാലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ച ഹേമന്ത് കാര്‍ക്കറെ തന്നെ വേട്ടയാടിയെന്നും അതേ തുടര്‍ന്ന് താന്‍ ശപിച്ചെന്നും അത് ഫലിച്ചതോടെയാണ് കാര്‍ക്കറെ കൊല്ലപ്പെട്ടതെന്നും പറഞ്ഞത് മുംബയില്‍ ഉള്‍പ്പെടെ വലിയ വിവാദമായതോടെ പ്രഗ്യാസിംഗ് മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. പ്രസ്താവനക്കെതിരെ ഐപിഎസ് അസോസിയേഷനും കോണ്‍ഗ്രസും പ്രതിഷേധിച്ചിരുന്നു. തന്റെ വാക്കുകള്‍ ഇന്ത്യയുടെ 'ശത്രുക്കള്‍ ആയുധമാക്കുന്നെന്ന് കാട്ടിയാണ് മാപ്പ് പറയുന്നതെന്ന് പ്രഗ്യാസിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഹേമന്ത് കാര്‍ക്കറെ നടത്തിയ അന്വേഷണത്തിലാണ് മലേഗാവ് സ്‌ഫോടനത്തിലെ പ്രഗ്യാ സിംഗിന്റെ പങ്ക് വ്യക്തമായത്. ആര്‍.എസ്.എസ്. പ്രചാരകനായിരുന്ന സുനില്‍ ജോഷി വധക്കേസില്‍ പ്രഗ്യാസിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരെന്ന് കോടതി 2017 ജനുവരി ഒന്നിന് കണ്ടെത്തിയിരുന്നു. മധ്യപ്രദേശ് മാള്‍വ ദേവാസ് കോടതി ജഡ്ജി രജീന്ദ്ര കുമാറാണ് സാധ്വി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചത്.
സംഘപരിവാര്‍ പ്രവര്‍ത്തകനായിരിക്കേ നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായിരുന്ന സുനില്‍ ജോഷി അക്രമസംഭവങ്ങളില്‍ മാപ്പ് സാക്ഷിയാകുമെന്ന ഭയത്തെ തുടര്‍ന്നായിരുന്നു പ്രതികള്‍ 2007 ഡിസംബറില്‍ ജോഷിയെ കൊലപ്പെടുത്തിയത്. സംഝോതാ സ്‌ഫോടനത്തിന്റെയും അജ്മീര്‍ സ്‌ഫോടനത്തിന്റെയും ഗൂഢാലോചന ആര്‍.എസ്.എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സുനില്‍ ജോഷി ദേവദാസ് ടൗണില്‍ ഒളിവില്‍ കഴിയവെയണ് വെടിയേറ്റ് മരിച്ചത്. ഈ കേസില്‍ പിന്നീട് മധ്യപ്രദേശ് ജില്ലാ സെഷന്‍സ് കോടതി പ്രഗ്യാന്‍ സിംഗിനേയും മറ്റ് ഏഴ് പ്രതികളെയും മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ വെറുതേ വിട്ടു.
https://www.facebook.com/Malayalivartha
























