പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ വിജയം പാര്‍ട്ടിയുടെ കണക്ക് കൂട്ടലില്‍ ഉറപ്പിച്ചതോടെ ബി.ജെ.പിയില്‍ ചിലര്‍ അട്ടിമറി നീക്കം നടത്തുന്നതായി ആക്ഷേപം

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ വിജയം പാര്‍ട്ടിയുടെ കണക്ക് കൂട്ടലില്‍ ഉറപ്പിച്ചതോടെ ബി.ജെ.പിയില്‍ ചിലര്‍ അട്ടിമറി നീക്കം നടത്തുന്നതായി ആക്ഷേപം. മുമ്പെങ്ങും ഇല്ലാത്തവിധത്തിലുള്ള ജനപങ്കാളിത്തമാണ് പാര്‍ട്ടി ദേശീയ സെക്രട്ടറി അമിത് ഷാ കഴഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടത്തിയ റാലിയില്‍ കണ്ടത്. ഇതോടെ വെറിളിപൂണ്ട എം.ടി രമേശും ടീമും കടുത്ത നിരാശയിലാണ്. കഴിഞ്ഞതവണ എം.ടി രമേശ് പത്തനംതിട്ടയില്‍ മത്സരിച്ച് 1,38,000ത്തോളം വോട്ട് പിടിച്ചിരുന്നു. ഇത്തവണയും രമേശ് പത്തനംതിട്ടയ്ക്ക് വേണ്ടി ആവുന്ന പിടിച്ചെങ്കിലും കിട്ടിയില്ല. അവസാന നിമിഷം ആര്‍.എസ്.എസ് ഇടപെട്ട് കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ശബരിമല സമരത്തില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന് ജില്ലയില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. അന്ന് മുതല്‍ ഭക്തരുടെ പിന്തുണ സുരേന്ദ്രനുണ്ടായിരുന്നു. അത് മുന്നില്‍ കണ്ടാണ് സുരേന്ദ്രന്‍ കളംനീക്കിയത്.
സുരേന്ദ്രന്‍ ഇത്തവണ ജയിച്ച് കയറിയാല്‍ അടുത്ത തവണയും സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ എം.ടി രമേശും കൂട്ടരും പാലം വലിക്കാനുള്ള നീക്കം നടത്തുന്നതായാണ് ആക്ഷേപം. വീണാ ജോര്‍ജ്ജിന് വോട്ട് കൊടുത്താല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും. ഇപ്പോള്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഉള്ളതിനാല്‍ എം.ടി രമേശിന് മത്സരിച്ച് വിജയിക്കാനാകും. അതിനാലാണ് സുരേന്ദ്രനെതിരെ നീക്കം നടക്കുന്നതെന്ന് അറിയുന്നു.
സുരേന്ദ്രന്‍ ശബരിമല സമരത്തില്‍ ജയിലില്‍ കിടന്നത് മുതല്‍ അദ്ദേഹത്തെ വെട്ടാനുള്ള നീക്കം സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഉള്‍പ്പെടെ നടത്തിയിരുന്നു. കൊട്ടാരക്കര ജയിലില്‍ കിടന്ന സുരേന്ദ്രനെ രണ്ടാഴ്ച കഴിഞ്ഞാണ് ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചത്. അതും ഏറെ വിവാദങ്ങള്‍ക്ക് ശേഷം. ജയിലിലായ ശേഷം സര്‍ക്കാര്‍ മറ്റ് കേസുകള്‍ കൂടി പൊടിതട്ടിയെടുത്തപ്പോഴും പാര്‍ട്ടി സമരം നടത്തുകയോ, ഹര്‍ത്താല്‍ ആചരിക്കുകയോ ചെയ്തില്ല. ഹിന്ദുഐക്യവേദി അധ്യക്ഷ ശശികല ടീച്ചറെ ശബരിമലയിലേക്ക് പോകുന്നതിനിടെ അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു.
സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് നാഗേഷ് ഉള്‍പ്പെടെ ആദ്യമേ ആവശ്യപ്പെട്ടതാണ്. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ സുരേന്ദ്രന്‍ ഒരു വര്‍ഷംമുമ്പേ തൃശൂര്‍ മണ്ഡലത്തില്‍ നടത്തിയിരുന്നു. എന്നാല്‍ കെ.സുരേന്ദ്രനെ അട്ടിമറിക്കാന്‍ ശ്രീധരന്‍പിള്ള ആ സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുകൊടുത്തു. എന്നിട്ട് പത്തനംതിട്ട സീറ്റ് സുരേന്ദ്രന് ലഭിക്കാതിരിക്കാന്‍ ശ്രീധരന്‍പിള്ള ആവുന്നത് കളിച്ചു. എന്‍.എസ്.എസിന്റെ ഉള്‍പ്പെടെ പിന്തുണ ഉള്ളതിനാല്‍ ഒരുപരിധി വിജയിച്ചിരുന്നു. അതിനാല്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും വൈകിച്ചു.
അവസാനം ആര്‍.എസ്.എസ് കളത്തിലിറങ്ങിയതോടെ പിള്ളയുടെ മോഹം അസ്ഥാനത്തായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് സുരേന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് മണ്ഡലത്തിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രവര്‍ത്തകരുടെ പിന്തുണ കെ.സുരേന്ദ്രനായിരുന്നു. എം.ടി രമേശും സുരേന്ദ്രനും വടക്ക് നിന്നുള്ള നേതാക്കളാണെങ്കിലും പത്തനംതിട്ടയിലെ പ്രവര്‍ത്തകര്‍ക്ക് അതൊന്നും പ്രശ്‌നമല്ലായിരുന്നു. പക്ഷെ, നേതാക്കള്‍ തമ്മിലുള്ള വടംവലിയില്‍ കിട്ടാനുള്ള സീറ്റ് പോലും വഴുതി പോകുന്ന അവസ്ഥയിലാണിപ്പോള്‍. രാഷ്ട്രീയ ഭേദമന്യേ ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കൊപ്പം ഇപ്പോഴുമുണ്ട്. അത് മുതലെടുക്കാനുമാവും എന്നാല്‍ പാളയത്തില്‍ പടയുണ്ടായാല്‍ എന്താകും സ്ഥിതി?
https://www.facebook.com/Malayalivartha
























