കല്ലട ബസിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗതാഗത കമ്മിഷണറോട് റിപ്പോർട്ട് തേടി മന്ത്രി എ.കെ.ശശീന്ദ്രൻ; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍, കല്ലട ബസ് പൊലീസ് പിടിച്ചെടുക്കും

കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ വിഷയത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. നിലവില്‍ രണ്ട് പ്രതികളും കല്ലട ബസ് മാനേജറും പോലീസ് കസ്റ്റഡിയിലുണ്ട്. ബസ് പിടിച്ചെടുക്കാനാവശ്യമായ നിര്‍ദേശം നല്‍കി കഴിഞ്ഞെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കല്ലട ബസിന്റെ ഉടമയെയും ജീവനക്കാരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണമാണ് കേസില്‍ നടക്കുന്നത്. മര്‍ദനത്തില്‍ പങ്കുള്ളവരെയെല്ലാം പ്രതികളാക്കും. സംഭവം ആസൂത്രിമാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
പരിക്കേറ്റവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. പ്രതികളുടെ ക്രിമനല്‍ പശ്ചാത്തലം പരിശോധിക്കും. കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചു. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്താനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
ബസിലെ സംഭവങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഡിജിപി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. അതേ സമയം യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പൊലീസ് പിടിച്ചെടുക്കും. കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തും. കേടായ ബസിനുപകരം ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെട്ടതിനാണ് യുവാക്കളെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിൽ 'സുരേഷ് കല്ലട ' ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെയാണ് മരട് പൊലീസ് കേസ് എടുത്തത്. ബസ് തകരാറിലായതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം യാത്ര തടസ്സപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയഘോഷ് എന്നിവര്‍ക്കാണ് ശനിയാഴ്ച അര്‍ധരാത്രിയില്‍ ബസ് യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായത്. ബസിലുണ്ടായിരുന്ന ജേക്കബ് ഫിലിപ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. അഷ്‌കറും സച്ചിനും ഈറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അജയ് ഘോഷ്.
സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടാന്‍ നിര്‍ദേശിച്ചെങ്കിലും യുവാക്കള്‍ എത്തിയില്ല. അജയ്ഘോഷ് തൃശ്ശൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിനുശേഷം നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് മരട് എസ്.ഐ. ബൈജു പി. ബാബു പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പോലീസ് പറയുന്നതിങ്ങനെ - തിരുവനന്തപുരത്തുനിന്ന് ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോള്‍ യാത്രക്കാരായ യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിന് കാരണമായി. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില്‍ കയറി യുവാക്കളെ മര്‍ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.
അതേ സമയം തന്നെ കല്ലട ബസിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗതാഗത കമ്മിഷണറോട് റിപ്പോർട്ട് തേടിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വ്യവസ്ഥകൾ ലംഘിച്ച് ബസ് സർവീസ് നടത്തിയെന്നാണ് വിവരം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























