കെ. സി വേണുഗോപാല്‍ കോമാളി; ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് വിനയായതെന്ന് കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്
ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് വിനയായതെന്ന് കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്. കര്‍ണാടകയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം കെ പി സി സി പ്രസിഡണ്ട് ഗുണ്ടുറാവുവും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമാണെന്നും റോഷന്‍ ബെയ്ഗ് കുറ്റപ്പെടുത്തി. ബിജെപിയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
വേണുഗോപാല്‍ വെറും കോമാളിയാണെന്നും രാഹുല്‍ ഗാന്ധിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ദുഃഖമുണ്ടെന്നും റോഷന്‍ പറഞ്ഞു. സിദ്ധരാമയ്യ, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ആവശ്യം വന്നാല്‍ മുസ്ലിം സമുദായം ബിജെപിയുമായി കൈകോര്‍ക്കണമെന്നും ഒരു പാര്‍ട്ടിയോട് മാത്രമായി കൂറ് പുലര്‍ത്തേണ്ടതില്ലെന്നും റോഷന്‍ പറഞ്ഞു. ആര് സ്‌നേഹത്തോടെ വിളിച്ചാലും അവരോടൊപ്പം പോകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
എന്നാൽ എം എൽ എയെ തള്ളി കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തി. റോഷന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിക്കിതിൽ പങ്കില്ലെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര വ്യക്തമാക്കി. സംസഥാന നേതാക്കളിൽ നിന്ന് അതിരുവിട്ട പ്രസ്താവനകൾ വന്ന് തുടങ്ങിയതോടെ കോൺഗ്രസ് ദേശീയ നേതൃത്വം ശക്തമായ ഇടപെടൽ നടത്തിയിടയുണ്ട് സഖ്യധാരണകൾക്കുവിരുദ്ധമായി പ്രസ്താവനകൾ നടത്തരുതെന്ന് സംസ്ഥാന നേതാക്കൾക്ക് താക്കീതും നൽകിയി. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വൻ രാഷ്ട്രീയ നീക്കങ്ങൾക്കാണ് കർണാടക സാക്ഷ്യം വഹിക്കുന്നത്.
https://www.facebook.com/Malayalivartha