ബി.ജെ.പിക്കേറ്റ തിരിച്ചടിയ്ക്കു കാരണം കേരളത്തിലെ ബുദ്ധിജീവികൾ; കെ. സുരേന്ദ്രന്‍

രാജ്യത്ത് നടക്കുന്ന മോദി വിരുദ്ധതയുടെയും ദേശവിരുദ്ധ കാമ്പയിനുകളുടെയും ഉറവിടം കേരളമാണെന്ന പ്രസ്താവനയുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. മോദി വിരുദ്ധ, ദേശവിരുദ്ധ പ്രചരണങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്ന ‘ഹോള്‍സെയില്‍ ഡീലര്‍മാര്‍’ കേരളത്തിലെ ബുദ്ധിജീവികളാണ്.
രാജ്യംമുഴുവന്‍ തിരസ്‌കരിച്ച കോണ്‍ഗ്രസിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചത് ഈ പ്രചാരണത്തിന്റെ ഭാഗമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ തല അംഗത്വ കാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം നിലപാടുകള്‍ കേരളത്തിന്റെ വികസനത്തെയാണ് ബാധിക്കുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇനി തിരിച്ചുവരാന്‍ സാധിക്കില്ലന്നും ചരിത്രം അതാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയും വര്‍ഗീയ പാര്‍ട്ടികളുടെ പിന്തുണയുള്ള യു.ഡി.എഫുമായിരിക്കും കേരളീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇനിയുണ്ടാവുകയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ബി.ജെ.പി. ഭരിക്കുന്ന കാലം വിദൂരത്തല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈദരാബാദിലെ ശാംഷാബാസില്‍ പ്രസംഗിക്കുകയായിരുന്നു ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പാര്‍ട്ടി വൈകാതെ അധികാരത്തിലെത്തുമെന്ന് ഷാ അവകാശപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് അമിത് ഷാ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും സന്ദര്‍ശിക്കുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി നന്ദെല ഭാസ്‌കര്‍ റാവുവിനെ ബി.ജെ.പിയിലെത്തിക്കാന്‍ കഴിഞ്ഞതു നേട്ടമാണെന്ന് അമിത് ഷാ പറഞ്ഞു. എന്‍.ടി. രാമറാവുവിനൊപ്പം 1982 ല്‍ തെലുഗു ദേശം പാര്‍ട്ടി രൂപീകരിക്കാന്‍ നന്ദെല ഭാസ്‌കര്‍ റാവുമുണ്ടായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം മൂലം 1984 ല്‍ മുഖ്യമന്ത്രി സ്‌ഥാനം ഉപേക്ഷിക്കേണ്ടി വന്നു. റിട്ടയേഡ് ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍ ആര്‍.വി. ചന്ദ്രവദനും ഇന്നലെ ബി.ജെ.പിയുടെ അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തെലങ്കാനയിലെ സ്വാധീനം വര്‍ധിപ്പിച്ചിരുന്നു. 17 സംസ്‌ഥാനങ്ങളില്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കാനായി. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തെലങ്കാനയിലെ അന്‍പത് ശതമാനം വോട്ടുകള്‍ നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു. സദ് ജനങ്ങളുടെ സമ്പര്‍ക്കമാണു പാര്‍ട്ടിക്ക് ആവശ്യം. മറ്റു പാര്‍ട്ടികളിലെ നേതാക്കന്‍മാരെയും തങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. തെലങ്കാനയില്‍ ബി.ജെ.പിക്കു 12 ലക്ഷം പ്രവര്‍ത്തകരുണ്ട്. ഈ സംഖ്യ 30 ലക്ഷമെങ്കിലുമാക്കുകയാണു ലക്ഷ്യമെന്നും ഷാ വ്യക്‌തമാക്കി.
https://www.facebook.com/Malayalivartha

























