ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം

വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കടുത്ത ശിക്ഷാനടപടികളുമായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. സാധാരണയായി വാരാന്ത്യങ്ങളിലാണ് അമിതവേഗത മൂലമുള്ള നിയമലംഘനങ്ങൾ രാജ്യത്ത് വർധിക്കുന്നതെന്നും ഇത്തരം ലംഘനങ്ങൾക്ക് വാഹനം പിടിച്ചെടുക്കൽ, തടവ് ശിക്ഷ, പ്രവാസികളാണെങ്കിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്നും ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബൂഹസ്സൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വ്യാഴാഴ്ച മാത്രം പ്രധാന ഹൈവേകളിൽ വേഗപരിധി ലംഘിച്ച 94 വാഹനങ്ങൾ പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഹൈവേകളിലെ നിശ്ചിത വേഗപരിധി മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെയാണെന്നും ഈ പരിധിയേക്കാൾ 30 കിലോമീറ്റർ കൂടുതൽ വേഗതയിൽ പോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിദേശികളായ ഡ്രൈവർമാർ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിച്ചാൽ അവരെ നിയമനടപടികൾക്ക് ശേഷം രാജ്യത്തുനിന്ന് നാടുകടത്തും.
മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ ട്രാഫിക് സൈറ്റേഷൻ നൽകുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്നതിനൊപ്പം അവരെ നേരിട്ട് ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യും. മണിക്കൂറിൽ 200 കിലോമീറ്ററോ അതിലധികമോ വേഗതയിൽ പായുന്നവർക്കെതിരെ അതീവ ഗുരുതരമായ നടപടികളുണ്ടാകും. ഇവരുടെ വാഹനം കണ്ടുകെട്ടുന്നതിനൊപ്പം ഇവർക്ക് തടവ് ശിക്ഷയും നേരിടേണ്ടി വരും. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമ്പോൾ ഇത്തരം അതീവ അപകടകരമായ നിയമലംഘനങ്ങൾ നടത്തുന്ന വിദേശികളെ ട്രാഫിക് പിഴകൾക്ക് പുറമെ കടുത്ത നാടുകടത്തൽ നടപടികൾക്ക് വിധേയരാക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവയർനസ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബൂഹസ്സൻ ആവർത്തിച്ചു വ്യക്തമാക്കി.
അതിവേഗ ഡ്രൈവിംഗ് ഉണ്ടാക്കുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ച് ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബൂഹസ്സൻ ശക്തമായ താക്കീത് നൽകി. സാധാരണയായി വാരാന്ത്യങ്ങളിൽ (വീക്കെൻഡുകളിൽ) ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ ഗണ്യമായി വർദ്ധിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈത്തിൽ രാജ്യവ്യാപകമായ ട്രാഫിക് സുരക്ഷ പരിശോധനയിൽ 51 പേർ അറസ്റ്റിൽ. ജൂൺ എട്ട് മുതൽ പതിനാല് വരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ പരിശോധനയിൽ 19,938 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
119 വാഹനങ്ങളും 21 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 46 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 27 പേർ താമസ നിയമ ലംഘകരാണ്. 11 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ആയിരത്തിലധികം റോഡ് അപകടങ്ങൾ കൈകാര്യം ചെയ്തതായും ഇതിൽ 150 അപകടങ്ങളിൽ പരിക്കുകൾ ഉണ്ടായതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് പിന്നാലെ അമിതവേഗവും ചുവപ്പ് സിഗ്നൽ ലംഘനങ്ങളും ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ട്രാഫിക് നിയമലംഘനങ്ങളിൽ 60 ശതമാനത്തിലേറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 21 വരെയുള്ള കാലയളവിൽ 5,61,820 അമിതവേഗ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻവർഷം ഇത് 16,18,739 നിയമലംഘനങ്ങളായിരുന്നു. 65 ശതമാനത്തിന്റെ കുറവാണ് അമിതവേഗ നിയമലംഘനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായി ചുവപ്പ് സിഗ്നൽ ലംഘനങ്ങൾ 1,40,539ൽ നിന്ന് 51,732 ആയി കുറഞ്ഞിട്ടുണ്ട്. ഏകദേശം 63 ശതമാനത്തിന്റെ കുറവാണ് ചുവപ്പ് സിഗ്നൽ നിയമലംഘനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും അപകടമരണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനായി 2025 ഏപ്രിലിൽ നടപ്പിലാക്കിയ പുതിയ ട്രാഫിക് നിയമത്തിന്റെ നേരിട്ടുള്ള പ്രതിഫലനമായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കർശനമായ നിയമനടപടികളും വ്യാപകമായ ബോധവത്ക്കരണ പ്രവർത്തനങ്ങളും നിയമലംഘനങ്ങൾ കുറയാൻ നിർണായകമായി പ്രവർത്തിച്ചതായും മന്ത്രാലയം വിലയിരുത്തുന്നു.
അതിനിടെ, ഗുരുതരമായ അമിതവേഗ കേസുകളിൽ അധികൃതർ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ജഹ്‌റയിൽ മണിക്കൂറിൽ 171 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ച രണ്ട് കുവൈത്ത് പൗരന്മാരെ അറസ്റ്റ് ചെയ്ത് ട്രാഫിക് പൊലീസിന് കൈമാറി. അതേസമയം, ഹൈവേയിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ച ഒരു അറബ് പ്രവാസിയെയും അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരുന്നു.
പുതിയ നിയമപ്രകാരം ഗുരുതര ട്രാഫിക് നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് നാടുകടത്തലും കുവൈത്ത് പൗരന്മാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികളും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ മാത്രമേ റോഡ് സുരക്ഷ ഉറപ്പാക്കാനാകൂവെന്നും നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും നടപടികളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























