പരിപ്പുവടയും കട്ടനും ആഗോള പ്രശനങ്ങളും നിൽക്കുന്നില്ല; ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വി ഉള്‍ക്കൊണ്ട് കളം മാറ്റി പിടിച്ച് സിപിഐ

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വി ഉള്‍ക്കൊണ്ട് കളം മാറ്റി പിടിച്ച് സിപിഐ. ജനങ്ങളിലേക്ക് മടങ്ങാനുള്ള 'മിഷന്‍' പദ്ധതിയുമായാണ് സി.പി.ഐ രംഗത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബ്രാഞ്ച് അംഗങ്ങള്‍വരെയുള്ളവര്‍ക്ക് പാര്‍ട്ടിവിദ്യാഭ്യാസം നല്‍കാനാണ് തീരുമാനം. എറണാകുളത്ത് ചേര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റിയിലാണ് പദ്ധതിയുടെ തീരുമാനം കൈകൊണ്ടത്. ഇക്കാലമത്രയും തുടര്‍ന്നു വന്ന ആഗോളീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് ഇനി പ്രയോജനമില്ലെന്നും, ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുള്ള പദ്ധതികളാണ് വേണ്ടതെന്നുമാണ് യോഗത്തിലെ തീരുമാനം.
പാര്‍ട്ടിഅംഗങ്ങള്‍ക്കു വേണ്ട അച്ചടക്കം, സംഘടനാബോധം എന്നീ കാര്യങ്ങളും പാര്‍ട്ടി ക്ലാസിലെ വിഷയങ്ങളിൽ ഉൾപ്പെടുത്തും. അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് 'പാര്‍ട്ടി സ്‌കൂള്‍'. ഒമ്പതംഗ കമ്മിറ്റിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്.
പരിസ്ഥിതി പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് പ്രദേശികതലത്തില്‍ത്തന്നെ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ഈ മാസം 13 മുതല്‍ ജില്ലാതലത്തില്‍ രണ്ടുദിവസത്തെ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് പാര്‍ട്ടിക്ലാസ് നല്‍കുന്നത്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുകയാണ് പാര്‍ട്ടിഅംഗങ്ങളുടെ പ്രധാന ദൗത്യം. ഇതിന് ഓരോ ബ്രാഞ്ചും സേവനകേന്ദ്രങ്ങളായി മാറണം. പാര്‍ട്ടിഅംഗങ്ങള്‍ക്ക് ഓരോ വീട്ടിലും ഇത്തരമൊരു സേവനകാര്യം അറിയിക്കാനാകണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍പാകത്തില്‍ പാര്‍ട്ടിഓഫീസുകളില്‍ സംവിധാനമുണ്ടാകണം. അക്ഷയകേന്ദ്രങ്ങള്‍ മാത്രമല്ല ജനസേവനകേന്ദ്രങ്ങള്‍ എന്ന ബോധം സി.പി.ഐ. അംഗങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും നിര്‍ദേശിക്കുന്നു.
അണികൾക്കൊപ്പം തന്നെ മാധ്യമ രാഷ്ട്രീയം കൂടെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് പാര്‍ട്ടി തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്ക് കാരണം ചില മാധ്യമങ്ങൾ ആണെന്നാണ് വിലയിരുത്തല്‍. വാര്‍ത്തകളുടെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. പാര്‍ട്ടിക്ലാസ് നല്‍കാന്‍ ചേര്‍ന്ന 'ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി'യില്‍ ഒരു ചാനല്‍ തുടങ്ങാമെന്ന നിര്‍ദേശമുണ്ടായെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
ശബരിമല വിഷയം മുതല്‍ രാഷ്ട്രീയ കൊലപാതകവും എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതും അടക്കമുള്ള വിഷയങ്ങള്‍ സിപിഎം നേതൃത്വം നല്‍കിയ ഇടതുപാര്‍ട്ടിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക ഘടകങ്ങളായി മാറി.
ശബരിമല വിഷയം ഇടതുമുന്നണിയെ തിരിച്ചടിച്ചതായി ലേഖനം ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത് 2018 സെപ്റ്റംബര്‍ 28നാണ്. ഇതില്‍ വിശ്വാസികളുടെ വികാരം പരിഗണിക്കാതെ ലിംഗസമത്വം ഊട്ടിയുറപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു. വിശ്വാസികള്‍ ഇതിനെതിരേ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ക്രമസമാധാന പ്രശ്‌നമായി സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്തു. ഇതിലൂടെ സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിയിലേക്കുപോയി. ബിജെപിയെ അംഗീകരിക്കാന്‍ കഴിയാത്തവര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തു. ഇടതുപാര്‍ട്ടിയുടെ പരമ്പരാഗതമായ വോട്ടുബാങ്ക് ഈഴവ സമുദായം പോലും പിന്തിരിഞ്ഞു
കണ്ണൂരില്‍ തുടങ്ങി കാസര്‍ഗോഡ് വരെ നീണ്ട രാഷ്ട്രീയ കൊലപാതകങ്ങള്‍ അക്രമ രാഷ്ട്രീയത്തോട് വിമുഖത കാട്ടിയിരുന്നവരുടെ എതിര്‍പ്പിന് കാരണമായി. ടിപി ചന്ദ്രശേഖരന്‍ മുതല്‍ കേരളത്തെ ഞെട്ടിച്ചു തുടങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന പെരിയ ഇരട്ടകൊലപാതകം വരെ സാധാരണ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ കാരണമായി. അക്രമം നടത്തുന്ന അണികളെ നിയന്ത്രിക്കുന്നതില്‍ സിപിഎം വലിയ പരാജയമായത് തിരിച്ചടിയായത് സര്‍ക്കാരിന് ആയിരുന്നു.
https://www.facebook.com/Malayalivartha

























