പരമ രഹസ്യമായി എസ്പിക്ക് ഗംഭീര യാത്രയയപ്പ്; എസ്പിക്ക് യാത്രയയപ്പ് നൽകുന്ന വിവരം പൊലീസുകാർ അറിയുന്നത് ഇന്നലെ രാവിലെ വാട്സാപ്പ് സന്ദേശം വഴി

പീരുമേട്, രാജ്‌കുമാർ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ജില്ലാ എസ്.പി കെ.ബി വേണുഗോപാലിനനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നു വന്നത്. ഈ സാഹചര്യത്തിലാണ് വേണുഗോപാലിന് സ്ഥലംമാറ്റം നൽകിയത്. വേണുഗോപാലിനെ മാറ്റിയതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കർക്കശ നിലപാട് തന്നെയാണ്. ഈ സാഹചര്യത്തിലാണ് കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിനു യാത്രയയപ്പു നൽകിയത്. കാഞ്ഞാർ സ്റ്റേഷനിലായിരുന്നു യോഗം. അവിചാരിതസംഭവത്തിന്റെ പേരിലാണ് തനിക്കു സ്ഥലംമാറ്റം ലഭിച്ചതെന്നും ഇതിൽ ഖേദമുണ്ടെന്നുംവേണുഗോപാൽ യോഗത്തിൽ പറഞ്ഞു.
ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുന്നു. പത്രക്കാർ പത്രക്കാരുടെ ജോലിയും രാഷ്ട്രീയക്കാർ അവരുടെ ജോലിയും ചെയ്യുന്നു. ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അഡിഷനൽ എസ്പി. കെ.മുഹമ്മദ് ഷാഫി, തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, സിഐ, എസ്ഐ മാർ, പൊലീസ് അസോസിയേഷൻ, ഓഫിസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം എസ്പിക്ക് യാത്രയയപ്പ് നൽകുന്ന വിവരം പൊലീസുകാർ അറിയുന്നത് ഇന്നലെ രാവിലെ വാട്സാപ്പ് സന്ദേശം വഴിയാണ് . തൊടുപുഴ സ്റ്റേഷനിൽ യോഗമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ മാധ്യമ പ്രവർത്തകർ സ്റ്റേഷനിലെത്തിയതോടെ വേദി മാറ്റി. മുട്ടം റൈഫിൾ ക്ലബ്ബിലാണ് യോഗമെന്നു വാർത്ത പരന്നു. എന്നാൽ തൊടുപുഴ എസ്ഐ എം.പി.സാഗർ വാഹനത്തിൽ തിരക്കിട്ടുപോയപ്പോൾ പന്തികേട് തോന്നിയ മാധ്യമപ്രവർത്തകർ വിവരം തേടി.
ഡ്യൂട്ടി ആവശ്യാർഥം പോകുന്നുവെന്നും യോഗം തൊടുപുഴ സ്റ്റേഷനിലാണെന്നുമായിരുന്നു എസ്ഐയുടെ മറുപടി. എന്നാൽ എസ്ഐയുടെ വാഹനം പിൻതുടർന്ന മാധ്യമ പ്രവർത്തകർ കണ്ടത് കാഞ്ഞാർ സ്റ്റേഷനിൽ യാത്രയയപ്പ് ഒരുക്കം നടക്കുന്നതാണ്. ചിക്കൻ ബിരിയാണി വിളമ്പിയാണ് സഹപ്രവർത്തകർ എസ്പിയെ യാത്രയയച്ചത്. എന്നാൽ യാത്രയയപ്പിനോട് ഒരു വിഭാഗം പൊലീസുകാർക്ക് എതിർപ്പ് ഉണ്ടായിരുന്നു. അതിനാൽ യാത്രയയപ്പു ചെലവിലേക്കുള്ള പിരിവു രഹസ്യമായാണു നടത്തിയത് എന്നാണ് സൂചന.
കൃത്യനിർവഹണത്തിൽ വേണുഗോപാൽ ഗുരുതര വീഴ്ച വരുത്തിയെന്നും ശക്തമായ നടപടി വേണമെന്നുമായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്. പ്രതിയെ 4 ദിവസം കസ്റ്റഡിയിൽ വച്ച സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ എസ്പിക്ക് കഴിയില്ലെന്നു മുഖ്യമന്ത്രി വിലയിരുത്തിയിരുന്നു.
വേണുഗോപാലിനെ മാറ്റിയാൽ അദ്ദേഹത്തിനു പകരംചുമതല നൽകരുതെന്ന് ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. സമ്മർദത്തിനൊടുവിലാണ് ഭീകര വിരുദ്ധ സ്ക്വാഡ് എസ്പിയുടെ ചുമതല വേണുഗോപാലിനു നൽകിയതെന്നും അറിയുന്നു. വേണുഗോപാലിനെ അനുകൂലിച്ച മന്ത്രി മണിക്കെതിരെ പാർട്ടിയിൽ വിമർശനമുയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























