ആഡംബര ജീവിതം നടത്താൻ മോഷണം പതിവാക്കി... കാമുകിയുടെ പണിയിൽ കുരുക്കുവീണപ്പോൾ നടന്നത് ഒന്നൊന്നര ട്വിസ്റ്റ്...

ആഡംബര ജീവിതം നടത്താൻ മോഷണത്തിലൂടെ പണമുണ്ടാക്കിയ വിരുതൻ പോലീസ് പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിൽ (അജു 25) ആണ് പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിൽ വരികയായിരുന്ന ഇസ്മായിലിനെ ആലുവ സീനത്ത് തിയറ്ററിനു മുൻപിൽ ബലപ്രയോഗത്തിലൂടെയാണ് തൃക്കാക്കര പൊലീസ് കീഴടക്കിയത്. വാഴക്കാലയിലെ വീട്ടിൽനിന്നു കഴിഞ്ഞ മേയ് 22ന് ആണ് ബുള്ളറ്റ് മോഷ്ടിച്ചത്. പിടിയിലാകുമ്പോൾ 5 മൊബൈൽ ഫോണുകളും വിലകൂടിയ 3 വാച്ചുകളും 3 പവൻ തൂക്കമുള്ള 2 മോതിരവും ആഡംബര വസ്ത്രങ്ങളും കൈവശമുണ്ടായിരുന്നു. കാമുകിയിലൂടെയാണ് പ്രതിയെ കുടുക്കിയത്. മേയ് 22-ന് വാഴക്കാല മൂലേപ്പാടം ലെയ്‌നിലെ വീട്ടിൽ നിന്നാണ് പ്രതി ബുള്ളറ്റ് മോഷ്ടിച്ചത്.
ഇതിന് അടുത്തുള്ള ബേക്കറിയിലായിരുന്നു യുവാവിന് ജോലി. ബുള്ളറ്റിനോടും സാഹസിക യാത്രയോടും കടുത്ത ആരാധന ഉണ്ടായിരുന്ന അജു ഈ വീട്ടിലെ ബുള്ളറ്റ് നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. മോഷണത്തിനായി നിരീക്ഷിച്ചു വരികയായിരുന്നു. മേയ് മാസത്തെ കടുത്ത ചൂടിൽനിന്ന് ആശ്വാസത്തിനായി മുൻവാതിൽ തുറന്നിട്ട് ഹാളിലായിരുന്നു വീട്ടുകാർ ഉറങ്ങിയിരുന്നത്. അത് മനസ്സിലാക്കിയ അജു വീട്ടിൽ കയറി താക്കോലെടുത്ത് ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ജോലി ചെയ്ത ബേക്കറിയിൽനിന്ന് 14,000 രൂപയും മോഷ്ടിച്ച് കടന്നു. ഉടമയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വാഴക്കാല ഭാഗത്തെ സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ബുള്ളറ്റുമായി പ്രതി നാടാകെ കറങ്ങി നടക്കുകയായിരുന്നു.
ഇടയ്ക്കിടെ കാമുകിയെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെ രാത്രി കാലങ്ങളിൽ വന്ന ഫോൺ നമ്പരുകൾ വഴിയാണ് പ്രതിയെ കുടുക്കിയത്. എന്നാൽ ഒരു ഫോൺ നമ്പർ കുറച്ച് ദിവസങ്ങൾ മാത്രമാണ് അജു ഉപയോഗിക്കുക. ഇതു മനസ്സിലാക്കിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കാമുകിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് ആലുവയിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി. ബുള്ളറ്റിൽ ആലുവയിലൂടെ വരുമ്പോൾ മഫ്തിയിലെത്തിയ പോലീസ് ഷാഡോ പോലീസിന്റെ സഹായത്തോടെ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
ഇയാളുടെ പേരിൽ എറണാകുളം, കണ്ണൂർ, മലപ്പുറം ജില്ലകളിൽ മോഷണക്കേസുകൾ ഉള്ളതായി തൃക്കാക്കര പോലീസ് പറഞ്ഞു. വിയ്യൂർ ജയിലിൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മോഷണം പതിവാക്കിയ ഇയാൾ തെളിവുകൾ അവശേഷിപ്പിക്കാതെ മുങ്ങുന്നതിലും വിദഗ്ദ്ധനായിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയായിരുന്നു മോഷണം പതിവാക്കിയിരുന്നത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃക്കാക്കര സി.ഐ. ആർ. ഷാബു, എസ്.ഐ. കെ.പി. മനേഷ്, എ.എസ്.ഐ.മാരായ എൻ.ആർ. ബാബു, മുഹമ്മദാലി, സി.പി.ഒ. ജാബീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലാവുമ്പോൾ അഞ്ച് മൊബൈൽ ഫോണുകളും രണ്ട് സ്വർണ മോതിരവും പുതിയ ബ്രാൻഡഡ് വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























