ബിഹാര്‍ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത സംഭവത്തില്‍ ബിനോയി കോടിയേരി ഡി.എന്‍.എ പരിശോധന നടത്തണമെന്ന് മുംബയ് പൊലീസ്

ബിഹാര്‍ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത സംഭവത്തില്‍ ബിനോയി കോടിയേരി ഡി.എന്‍.എ പരിശോധന നടത്തണമെന്ന് മുംബയ് പൊലീസ്. അടുത്ത തിങ്കളാഴ്ച രക്ത സാമ്പിള്‍ നല്‍കണം. പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയിയും സമ്മതിച്ചു. ആദ്യം ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത ഇതിനെ എതിര്‍ത്തിരുന്നു. തന്റെ കക്ഷിയുമായി ആലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കും. പൊലീസ് രേഖാമൂലം നോട്ടീസ് നല്‍കാതെ ഇക്കാര്യത്തില്‍ സഹകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയി ഡി.എന്‍.എ പരിശോധനയ്ക്ക് സമ്മതിച്ചു. ചോദ്യം ചെയ്യലുമായും സഹകരിച്ചു. ഇതോടെ അടുത്ത തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മടക്കി അയച്ചു. കോടതി നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ 10 മണിക്ക് തന്നെ ബിനോയി മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
കഴിഞ്ഞയാഴ്ച ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ.് ഓരോ കോശത്തിനകത്തേയും നൂക്ലിയസിനകത്താണ് ഡി.എന്‍.എ കാണുന്നത്. അച്ഛനില്‍ നിന്നും പകുതി അമ്മയില്‍ നിന്നുമാണ് മക്കളിലേക്ക് സ്വഭാവ സവിശേഷതകള്‍ പാരമ്പര്യമായി കിട്ടുന്നത്. എന്നുകരുതി ഒരേ അച്ഛനും അമ്മയ്ക്കും ജനിക്കുന്ന മക്കള്‍ക്ക് ഒരേ സ്വഭാവം ആയിരിക്കില്ല. ഡിഎന്‍എയുടെ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം. എങ്കിലും ചില സവിശേഷതകള്‍ ഡിഎന്‍എയില്‍ കാണും. ഒരേപോലുള്ള അപൂര്‍വം ചില ഇരട്ടകള്‍ക്ക് മാത്രമാണ് ഒരേ സ്വഭാവം ലഭിക്കുന്നത്. അച്ഛന്‍, അമ്മ, മക്കള്‍, അടുത്ത രക്തബന്ധു എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യം ഉണ്ടാകും. ഇത് ആധാരമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്.
താന്‍ പരാതിക്കാരിയെ വിവാഹം കഴിച്ചെന്ന് കാട്ടി നല്‍കിയ രേഖയില്‍ വൈരുദ്ധ്യമുണ്ടെന്നും അതിലെ ഒപ്പ് തന്റേതല്ലെന്നും ബിനോയി കോടതിയില്‍ ആരോപിച്ചിരുന്നു. ദുബായില്‍ വെച്ചാണ് യുവതിയെ പരിചയപ്പെട്ടത്. അവര്‍ക്ക് വേറെയും ബന്ധങ്ങളുണ്ട്. അതിന്റെ ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കി. പക്ഷെ, പാസ്‌പോര്‍ട്ട് തെളിവായി കാട്ടി കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്ന് 33 കാരിയായ യുവതി വാദിച്ചു. തന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരു വിവാഹം കഴിച്ചകാര്യം മറച്ചുവെച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ബിനോയിയുടെ അമ്മയും ഭീഷണിപ്പെടുത്തി. മകനെ തട്ടിക്കൊണ്ട് പോകുമെന്ന് വരെ പറഞ്ഞതായും യുവതി അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചു.
ദുബയിലെ ഡാന്‍സ് ബാറില്‍വെച്ച് പരിചയപ്പെട്ട തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് 2009 മുതല്‍ 2018 വരെ ലൈംഗിക ചൂഷണം നടത്തിയതെന്നും തനിക്ക് ബിനോയിയില്‍ എട്ട് വയസ്സുള്ള മകനുണ്ടെന്നും യുവതി പരാതി നല്‍കിയതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയി വിവാദത്തിലായത്. പരാതിയെ തുടര്‍ന്ന് ബിനോയി ഒളിവിലായിരുന്നു. കോടതി ജാമ്യം നല്‍കിയ ശേഷമാണ് ബിനോയി മുംബയിലെത്തിയത്. 25,000 രൂപ ബോണ്ട് കെട്ടിവച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാം. ഡി.എന്‍.എ പരിശോധനയ്ക്ക് പൊലീസ് ആവശ്യപ്പെട്ടാല്‍ രക്തസാംപിള്‍ നല്‍കാം. സാക്ഷികളെ സ്വാധീനിക്കില്ല. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.
https://www.facebook.com/Malayalivartha

























