വിറ്റ് തുലച്ച വിഴിഞ്ഞം; വിഴിഞ്ഞം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രി കെ ബാബുവിനുമെതിരെ ഗുരുതര പരാമർശങ്ങൾ

വിഴിഞ്ഞം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രി കെ ബാബുവിനുമെതിരെ ഗുരുതര പരാമർശങ്ങൾ. പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത് നൽകിയ 548 കോടിയുടെ ഭൂമി പണയം വയ്ക്കാൻ അദാനിക്ക് അവസരം നൽകിയത് ഉമ്മൻ ചാണ്ടിയാണെന്നാണ് ഒരു കണ്ടെത്തൽ. വിഴിഞ്ഞം റിപ്പോർട്ട് ആരുമറിയാതെ സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചുവെന്ന പരാതി പുറത്തുവന്നതിനെ തുടർന്ന് ജുഡീഷ്യൽ കമ്മീഷന്റെ ഭാഗത്ത് നിന്നാണ് റിപ്പോർട്ടിന്റെ കാതലായ ഭാഗങ്ങൾ ചോർന്നത്. സി എ ജി റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിക്കും ബാബുവിനുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്.
നാലു മണ്ഡലങ്ങളിൽ ഉപ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ ജസ്റ്റിസ് രാമചന്ദ്രൻ നായരെ സർക്കാർ തെരഞ്ഞടുപ്പ് വേളയിൽ കത്തിച്ചെന്നിരിക്കും. കരാറുകാരനായി അദാനിയെ തെരഞ്ഞടുത്ത ശേഷം അദാനിക്ക് വേണ്ടി കരാറിൽ സർക്കാർ മാറ്റം വരുത്തിയതായി റിപ്പോർട്ടിലുണ്ട്. പി പിപി പദ്ധതിയുടെ ചെലവ് കരാറുകാരനും സർക്കാരും പങ്കുവയ്ക്കാനും അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെയും ജുഡീഷ്യൽ കമ്മീഷൻ വിമർശിക്കുന്നു.
വിഴിഞ്ഞം പദ്ധതിക്ക് സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി വായ്പക്ക് വേണ്ടി പണയം വയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യം അദാനി മുന്നോട്ടുവച്ചപ്പോൾ സർക്കാർ അംഗീകരിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ താത്പര്യം അന്നത്തെ സർക്കാർ കണക്കിലെടുക്കണമായിരുന്നു എന്നാണ് റിപ്പോർട്ടിലെ വിമർശനം. കരാർ കാലാവധി കഴിയുമ്പോൾ തുറമുഖ വികസനത്തിന്റെ കരാർ അതേ കരാറുകാരന് നൽകുന്നതും തെറ്റാണെന്ന് കമ്മീഷൻ വിമർശിക്കുന്നു. ഇത് അദാനിക്ക് അനാവശ്യമായി നൽകിയ ആനുകൂല്യമാണെന്നും കമ്മീഷൻ സമർത്ഥിക്കുന്നു. കരാർ കാലാവധി 40 വർഷമാണ്. അതു കഴിയുമ്പോൾ ടെർമിനേഷൻ വ്യവസ്ഥ എന്ന നിലയിൽ 19, 555 കോടി കേരളസർക്കാർ അദാനിക്ക് നൽകണം. ഇത്തരമൊരു വ്യവസ്ഥ കേരളത്തിന് എതിരാണെന്നും കമ്മീഷൻ കണ്ടെത്തി. കരാറുകാരന്റെ കുഴപ്പം കൊണ്ടല്ലാതെ കരാർ സർക്കാർ റദ്ദാക്കുമ്പോഴാണ് സാധാരണ ടെർമിനേഷൻ ഫീ നൽകാറുള്ളത് . അതല്ലാതെ ഒരു പതിവില്ല.
റിപ്പോർട്ടിൽ ഉടനീളം കരാർ സംസ്ഥാന താത്പര്യത്തിന് എതിര് എന്നാണ് ജ. രാമചന്ദ്രൻ നായർ ഉമ്മൻ ചാണ്ടിയുടെ സർക്കാരിന്റെ വ്യവസ്ഥകളെ വിശേഷിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിഴിഞ്ഞം കേസിൽ അഴിമതി നടന്നതായി കരുതേണ്ടി വരും.
ഉമ്മൻ ചാണ്ടി സർക്കാരിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് എന്നാണ് രാമചന്ദ്രൻ നായർ കമ്മീഷനെ മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചത്. വിഴിഞ്ഞം പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വൻ അഴിമതി ആരോപിച്ചിരുന്നു. എന്നിട്ടും ഉമ്മൻ ചാണ്ടിയെ രക്ഷിച്ചു എന്നായിരുന്നു ആരോപണം. അത് ശരിയല്ലെന്ന് ഇപ്പോൾ ബോധ്യമായി.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷനെ ഇടതുസർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് പുറത്തുവിടാൻ സർക്കാർ തയാറായില്ല. ലോക്സഭാ തെരഞ്ഞടുപ്പ് മുന്നിൽക്കണ്ട് കമ്മീഷൻ കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കാലാവധിക്ക് മുമ്പ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.
വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അഴിമതി ഉണ്ടന്ന വാദം സർക്കാർ അംഗീകരിക്കുമോ എന്നറിയില്ല . എ ജിയുടെ അഭിപ്രായം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. വിഷയം സഭയിൽ ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവമായ നീക്കമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ആക്ഷേപ മുണ്ടെങ്കിലും അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഏതായാലും അടുത്ത തെരഞ്ഞടുപ്പ് ബോംബായി പിണറായി ഇതിനെ കരുതിയിരിക്കാം. സോളാർ തട്ടിപ്പ് വിഷയം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത സർക്കാരാണ് വിഴിഞ്ഞം റിപ്പോർട്ട് ആരുമറിയാതെ സമർപ്പിച്ച് തടിതപ്പിയതെന്നും ആരോപണം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























