നയിക്കാൻ തലതൊട്ടപ്പൻ ഇല്ല ;ന്യൂനപക്ഷവോട്ടുകൾ കയ്യാലപ്പുറത്തെ തേങ്ങപോലെ

സംസ്ഥാനത്തെ 6 നിയമസഭാ മണ്ഡലങ്ങളിലേക്ക് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് പകച്ചു നിൽക്കുകയാണ് കോൺഗ്രസ് നേതാക്കൾ. രാഹുൽഗാന്ധി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ പാർട്ടി ദേശീയ തലത്തിലുണ്ടായ പ്രതിസന്ധി സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിലും ബാധിക്കുമോ എന്ന കടുത്ത ഭീതിയിലാണ് നേതാക്കൾ. ദേശീയതലത്തിലെ പ്രതിസന്ധി കർണാടകയിലടക്കം പ്രതിഫലിച്ചു തുടങ്ങിയതാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻവിജയം സമ്മാനിച്ച ന്യൂനപക്ഷ കേന്ദ്രീകരണം ഉപതിരഞ്ഞെടുപ്പുകളിൽ പ്രകടമാവില്ലെന്ന ചിന്തയാണ് കോൺഗ്രസ് നേതാക്കളിൽ ചിലരെയെങ്കിലും അലട്ടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഉണ്ടായ കനത്ത തിരിച്ചടിയും തുടർന്ന് കോൺഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധിയുമാണ് ന്യൂനപക്ഷങ്ങളെ കോൺഗ്രസിൽ അവിശ്വാസം ഉണ്ടാക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം നേടാൻ കഴിയുമെന്ന് വീമ്പിളക്കുന്നുണ്ടെങ്കിലും ഒരു ആന്മവിശ്വാസക്കുറവ് എല്ലാവരിലും പ്രകടമാണ്. ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കോൺഗ്രസ് കൊയ്തെടുത്തു. ഇരുപതു മണ്ഡലങ്ങളിൽ പത്തൊൻപതും കോൺഗ്രസ് നേടിയെടുത്തു. അതിനു പ്രധാന കാരണം ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ ന്യൂനപക്ഷങ്ങളടക്കം വ്യാപകമായി യു.ഡി.എഫിന് വോട്ട് ചെയ്തതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തിന് അടിസ്ഥാനമായത്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ ഉണ്ടായ പ്രതിസന്ധി ന്യൂനപക്ഷ വിഭാഗം മുന്നണിയിൽ നിന്ന് അകന്നു പോകാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് നേതാക്കൾ. വട്ടിയൂർക്കാവ്, കോന്നി, പാലാ, അരൂർ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
കേരള കോൺഗ്രസ് ഇപ്പോൾ രണ്ടു തട്ടിലായാണ് നിൽക്കുന്നത്. ഇത് തന്നെയാണ് നേതാക്കളുടെ ആശങ്കയുടെ പ്രധാന കാരണവും. ഈ ചേരിതിരിവ് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കും എന്നുതന്നെയാണ് അവരുടെ കണക്കുകൂട്ടൽ. എല്ലാവട്ടത്തെപ്പോലെയും കോന്നി ,മഞ്ചേശ്വരം എന്നി മണ്ഡലങ്ങളിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയും എന്ന് പറയുമ്പോഴും ഒരു ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നുണ്ട്. കോൺഗ്രസിലെ നിലവിലെ പ്രതിസന്ധി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ എങ്ങനെയാവും നേരിടുക എന്ന ചിന്തയിലാണ് കോൺഗ്രസ് നേതാക്കൾ .
https://www.facebook.com/Malayalivartha
























