എല്ലാം കൊണ്ടും അടിതെറ്റിയ ആനയുടെ അവസ്ഥയിലാണ് സി.പി.എം സംസ്ഥാന നേതൃത്വം, മറ്റ് സംസ്ഥാനങ്ങളിലെല്ലാം എരിഞ്ഞടങ്ങിയ പാര്‍ട്ടി അറബിക്കടലിന്റെ തീരത്ത് അസ്തമിക്കും എന്ന എതിരാളികളുടെ പ്രചരണം ശരിവയ്ക്കുന്ന രീതിയിലാണ് പാര്‍ട്ടിയും പോഷകസംഘടനകളുടെ പോക്കും
ശബരിമല യുവതീപ്രവേശത്തില്‍ കാട്ടിയ തിടുക്കം, ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം, സി.ഒ.ടി നസീര്‍ വധശ്രമം, ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ, കോടിയേരിയുടെ മകനെതിരായ പീഢനക്കേസ്, യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐക്കാരുടെ തമ്മിലടിയും കത്തിക്കുത്തും എല്ലാം കൊണ്ടും അടിതെറ്റിയ ആനയുടെ അവസ്ഥയിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം എരിഞ്ഞടങ്ങിയ പാര്‍ട്ടി അറബിക്കടലിന്റെ തീരത്ത് അസ്തമിക്കും എന്ന എതിരാളികളുടെ പ്രചരണം ശരിവയ്ക്കുന്ന രീതിയിലാണ് പാര്‍ട്ടിയും പോഷകസംഘടനകളുടെ പോക്കും. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും അടക്കം ചില നേതാക്കളാണ് സംഘടനയ്ക്ക് ദുഷ്‌പ്പേരുണ്ടാക്കുന്നത്. എന്നാല്‍ ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കും മറ്റും ഇവരെ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു അപചയം സംഭവിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
തലസ്ഥാന നഗരത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമങ്ങളുടെ ആയുധപ്പുരയാണ് യൂണിവേഴ്‌സിറ്റി കോളജെന്ന് പരസ്യമായ രഹസ്യമാണ്. കോണ്‍ഗ്രസുകാര്‍ ഭരിക്കുമ്പോഴും യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ കെ.എസ്.യുക്കാര്‍ക്കോ, എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ യൂണിറ്റ് ഉണ്ടാക്കാന്‍ എ.ഐ.എസ്.എഫിനോ കഴിഞ്ഞിട്ടില്ല. അത്രയ്ക്ക് ഏകാധിപത്യമായ സമീപനമാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന എസ്.എഫ്.ഐ സ്വീകരിക്കുന്നത്. ഇവിടുത്തെ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ നിരന്തരം പരാതികള്‍ ഉയര്‍ന്നിട്ടും അത് പരിഹരിക്കാന്‍ നേതൃത്വമോ, സി.പി.എമ്മോ തയ്യാറായില്ല. അതുകൊണ്ടാണ് വഴിപിഴച്ച നേതൃത്വം സംഘടനയെ ഇത്രയും വലിയ പ്രതിസന്ധിയിലാക്കിയതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നേതാക്കള്‍ തമ്മിലടിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്ന മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയും സംസ്ഥാനത്തില്ലെന്നും ഇവര്‍ പറയുന്നു.
ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിയുടെയും നഗരസഭാ ചെയര്‍പേഴ്‌സന്റെയും മുഖംരക്ഷിക്കാന്‍ പാര്‍ട്ടി മുഖപത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയതും വിവാദമായിരിക്കുകയാണ്. വ്യവസായി സാജന്റെ ഭാര്യയെ മോശക്കാരിയാക്കി ചിത്രീകരിക്കാനും വീട്ടില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുമാണ് ശ്രമം. ഇതിനെതിരെ സാജന്റെ ഭാര്യയ്ക്ക് വാര്‍ത്താസമ്മേളനം വിളിക്കേണ്ടിവന്നു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയ്‌ക്കെതിരെയും ഇത്തരത്തിലുള്ള പ്രചരണം സൈബര്‍ സഖാക്കള്‍ നടത്തിയിരുന്നു. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ആദ്യം അനുമതി നല്‍കാത്തതിന് പിന്നില്‍ നേതാക്കളുടെ ഈഗോയുമുണ്ട്. അതുകൊണ്ടാണ് പി. ജയരാജന്‍, നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പരസ്യമായി പറഞ്ഞത്. ശ്യാമളയ്‌ക്കെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ സി.പി.എം ജില്ലാ കമ്മിറ്റി ഇതുവരെ ചേര്‍ന്നിട്ടില്ല.
സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്ന ആരോപണം ബലപ്പെട്ട് വരുകയാണ്. ഷംസീറുമായി അടുത്തബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പി.ജയരാജനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ചില നേതാക്കളുടെ ശ്രമം തുടക്കത്തിലേ ചീറ്റിപ്പോയിരുന്നു. പി.ജയരാജനൊപ്പമാണ് ജില്ലയിലെ പ്രവര്‍ത്തകരും അണികളും. അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ അസൂയപൂണ്ട ചിലനേതാക്കന്‍മാര്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കി പി.ജയരാജന്റെ ജില്ലാ സെക്രട്ടറി കസേര തെറിപ്പിച്ചു. സെക്രട്ടറി പദത്തില്‍ മൂന്നാം തവണയുള്ള അദ്ദേഹത്തിന് അതൊരു പ്രശ്‌നമായിരുന്നില്ല. അതിന് പിന്നാലെയാണ് നസീര്‍ വധശ്രമം നടന്നത്. കണ്ണൂരിലെ പാര്‍ട്ടിയില്‍ മാത്രമല്ല മൊത്തത്തില്‍ ശുദ്ധകലശം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ അടുത്ത തവണ കേരളത്തില്‍ അധികാരത്തിലെത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
https://www.facebook.com/Malayalivartha