ഒരു വശത്ത് പാർട്ടി ഗുണ്ടകളുടെ നേതൃത്വത്തിൽ സമൂഹത്തിൽ ചോര ചീന്തി രക്തസാക്ഷികളെ സിപിഎം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ചോര പൊടിയാതെ ശിക്ഷാ നടപടികളിലൂടെ സത്യസന്ധരായ ഉദ്യോഗസ്ഥരെ രക്തസാക്ഷികൾ ആക്കി മാറ്റുന്ന കാഴ്ച്ച ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ശോഭാ സുരേന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നേരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ശോഭാ സുരേന്ദ്രന്‍ വിമർശിച്ചു. കേരള സമൂഹം സിപിഎം ഗുണ്ടകളുടെ തേര്‍വാഴ്ചയില്‍ ചോരകളമാവുകയും രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്ബോള്‍ തന്നെ മറുവശത്ത് മുഖ്യമന്ത്രി നേരിട്ട് സത്യസന്ധരായ ഉദ്യോഗസ്ഥരെ രക്തസാക്ഷികളാക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഒരു വശത്ത് പാർട്ടി ഗുണ്ടകളുടെ നേതൃത്വത്തിൽ സമൂഹത്തിൽ ചോര ചീന്തി രക്തസാക്ഷികളെ സിപിഎം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ചോര പൊടിയാതെ ശിക്ഷാ നടപടികളിലൂടെ സത്യസന്ധരായ ഉദ്യോഗസ്ഥരെ രക്തസാക്ഷികൾ ആക്കി മാറ്റുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ ഉള്ളത്. സത്യസന്ധമായ രീതിയിൽ കേസന്വേഷിച്ചു എസ്എഫ് ഐ ഗുണ്ടയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും, യൂണിയൻ ഓഫിസിൽ നിന്നും ഒക്കെ ഉത്തരകടലാസുകൾ ഉൾപ്പെടെ പിടിച്ചെടുത്ത കണ്ടോൺമെൻറ് എസ്.ഐ ബിനു വിനെ, കോഴി മൂന്ന് കൂവുന്നതിനു മുൻപേ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത ആഭ്യന്തര വകുപ്പിന്റെ തലതൊട്ടപ്പനായ പിണറായി വിജയൻ കേരളത്തിലെ അഭ്യസ്ത വിദ്യരും പ്രബുദ്ധരുമായ മലയാളികളെ ഒന്നടങ്കം വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. നേരിന്റെയും ധർമ്മത്തിന്റെയും വഴിയിൽ നടക്കുന്ന ഉദ്യോഗസ്ഥരെ മുഴുവൻ ഏതെങ്കിലും മൂലയ്ക്ക് ഒതുക്കുകയും, ആ സ്ഥാനത്ത് ഒക്കെ ഏറാൻമൂളികൾ ആയ ചിലരെ മാത്രം ഇരുത്തുകയും ചെയ്യുകയാണ് ഈ ഇടത് പക്ഷ സർക്കാർ ഇത് വരെ ചെയ്തിട്ടുള്ളത്. ടി പി സെൻകുമാർ, ജേക്കബ് തോമസ് തുടങ്ങിയ സത്യസന്ധരായ നീക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ഇര മാത്രമാണ് എസ് ഐ ബിനു ഇപ്പോൾ. പോലീസ് സേനയിലെ ചിലർ ഗവണ്മെന്റിനെ ഒറ്റി എന്നത് കൊണ്ട് പിണറായി ഉദ്ദേശിക്കുന്നതും ഇതൊക്കെ തന്നെയാണ്, വൃത്തികേടുകൾക്കും അക്രമത്തിനും കൂട്ട് നിൽക്കാതെ ഇരിക്കുക. അങ്ങനെ ചെയ്യുന്നവരെല്ലാം ഇടത് സർക്കാരിന് ഒറ്റുകാരോ കുലംകുത്തികളോ തന്നെ. നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ ഇത് പോലെ തട്ടി കളിച്ചു, അവരുടെ ആത്മവീര്യത്തെ തകർക്കുകയും, ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന പിണറായി വിജയന് ഒരു നിമിഷം പോലും ആഭ്യന്തര മന്ത്രിയായി തുടരാനുള്ള അവകാശമില്ല. 'ഞാൻ ആണ് ഭരണകൂടം' എന്നു കരുതുന്ന ഇത്തരക്കാർ ഒക്കെ കാലത്തിന്റെ ചവറ്റു കുട്ടയിൽ എത്തപ്പെട്ടിട്ടുണ്ട്. പിണറായി വിജയന്റെ ഗതിയും അത് തന്നെ ആയിരിക്കും എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പോലീസ് പരിശോധിച്ചപ്പോള്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്തിയെന്നും ഉത്തരക്കടലാസ് കണ്ടെത്തിയ തിരുവനന്തപുരം കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷന്‍ എസ്ഐ ആര്‍.ബിനുവിനെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയെന്നും രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ആര്‍.ബിനു ഇപ്പോഴും കണ്ടോണ്‍മെന്‍റ് സ്റ്റേഷനില്‍ എസ്ഐയായി തന്നെ തുടരുന്നുണ്ട്. അഞ്ച് എസ്ഐമാരുണ്ടായിരുന്ന കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചില ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്‍റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം 4 എസ്ഐമാര്‍ ആയി കുറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു എസ്ഐ കൂടി വീണ്ടും ചുമതലയേറ്റു. എന്നാല്‍ അതിന് പകരമായി ആരെയും സ്ഥലം മാറ്റിയിട്ടില്ല. അങ്ങനെയൊരു സ്ഥലമാറ്റ നടപടിക്ക് വേണ്ട ഒരു സാഹചര്യവും നിലവിലില്ല. അടിസ്ഥാന രഹിതമായ വിവരങ്ങളാണ് എസ്ഐയെ സ്ഥലം മാറ്റി എന്ന പേരില്‍ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha