പ്രളയം വന്നതോടെ രക്ഷപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമൻ; പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു;ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു
പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു. ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെയും യൗവനം കഴിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെയും കണ്ണീർ മാത്രം ബാക്കി.
സർക്കാർ ബഷീറിന്റെ ഭാര്യക്ക് ജോലി നൽകി. നാലു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി. അതോടെ ഡോ. വി. ശ്രീറാം എന്ന ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെട്ടു. ശ്രീറാമിന് തനിക്ക് രക്ഷപ്പെട്ടണം എന്ന ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താതിരിക്കാൻ ഡയാലിസിസ് വരെ ചെയ്തു വെന്നാണ് പത്ര റിപ്പോർട്ടുകൾ. അതിനിടെ വണ്ടി ഇടിക്കുമ്പോൾ ശ്രീറാമിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ നാക്ക് കുഴയുകയായിരുന്നു എന്നാണ് ദ്യക്സാക്ഷി നൽകിയ മൊഴി. എന്നാൽ ശാസ്ത്രീയമായ കണ്ടെത്തലിന് മുന്നിൽ ദൃക്സാക്ഷി മൊഴിക്ക് പ്രസക്തിയില്ല.
പോലീസാണ് ശ്രീറാമിനെ രക്ഷിച്ചത്. ഒൻപത് മണിക്കൂർ കഴിഞ്ഞ് രക്തം പരിശോധിച്ചു. പോലീസിന്റെ മന്ത്രി മുഖ്യമന്ത്രിയാണ്. ശ്രീറാമിനോട് മുഖ്യമന്ത്രിക്ക് യാതൊരു താത്പര്യവുമില്ല . എന്നിട്ടും പോലീസ് ശ്രീറാമിനെ രക്ഷിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് യാതൊരു വിലയും ഉണ്ടായില്ല. പോലീസിനെതിരെ സർക്കാർ ഹൈകോടതിയിൽ പോയി. മദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രീറാം വഴിവിട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. സർക്കാരല്ലേ ശ്രീറാമിനെ രക്ഷപ്പെടുത്തിയതെന്ന് കോടതി ചോദിച്ചു. അതിന് സർക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. രക്തം പരിശോധിക്കാൻ പോലീസ് മറന്നു പോയോ എന്നും ചോദിച്ചു. മദ്യപിച്ച് വണ്ടി ഇടിപ്പിക്കുന്ന സാധാരണകാർക്കും ശ്രീറാമിന് ലഭിച്ചത് പോലുള്ള പരിഗണന ലഭിക്കുമോ എന്ന് ചോദിക്കാനും കോടതി മറന്നില്ല. ഒന്നിനും സർക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. അതോടെ കോടതി കേസ് ചുരുട്ടി കൂട്ടി കൊട്ടയിലിട്ടു.
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് ഇവിടെ കണ്ടത് . ഇക്കാര്യം സർക്കാരിനറിയാം. സർക്കാർ കെട്ടിടമായ ഐ എ എസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീറാമിനൊപ്പം കുടിച്ച് കൂത്താടിയവരിൽ നിരവധി ഐ എ എസുകാരുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കണ്ടെത്തി. സമീപ സ്ഥലങ്ങളിലെ സി സി റ്റി വി ദൃശ്യങ്ങളിൽ നിന്നാണ് സ്പഷ്യൽ ബ്രാഞ്ച് ഇത് കണ്ടെത്തിയത്. എന്നിട്ട് എന്തുണ്ടായി? ഒന്നും ഉണ്ടായില്ല. ഗോർഫ് ക്ലബിന് സമീപമുള്ള വെള്ളമടി കേന്ദ്രത്തിൽ നിന്ന് ശ്രീറാമിനെ കാറിൽ കയറ്റിയെന്ന്വഫ ഫിറോസ് പറഞ്ഞ കവടിയാർ വിവേകാനന്ദ പാർക്കിലെത്താൻ രണ്ടര കിലോമീറ്റർ ഉണ്ട്. ഇത്രയും ദൂരം ശ്രീറാം എങ്ങനെ എത്തിയതെന്ന് പോലും ആരും അന്വേഷിച്ചില്ല.
മനപൂർവമല്ലാത്ത നരഹത്യയാണ് വാഹനാപകടം. സർക്കാർ ഒരാവേശത്തിൽ ശ്രീറാമിനെതിരെ ചാർജ് ചെയ്തത് മനപ്പൂർവമുള്ള നരഹത്യയാണ്. കൊല്ലപ്പെട്ടയാളും വാഹനം ഇടിപ്പിച്ചയാളും തമ്മിൽ ഒരു മുൻവൈരാഗ്യമുമില്ല അപ്പോഴെങ്ങനെ മനപൂർവമുള്ള നരഹത്യ നിലനിൽക്കും? ഇക്കാര്യം പോലീസ് ചൂണ്ടികാണിക്കുമ്പോൾ സർക്കാർ അയഞ്ഞില്ല. മദ്യപിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയ ഒരാൾ എങ്ങനെ മനപൂർവം ഒരാളെ ഇടിച്ചുകൊല്ലും? കൂടുതൽ ശാസ്ത്രീയമായ ഡോപുമിൻ ടെസ്റ്റ് വേണമെന്ന സിറാജ് പത്ര മാനേജ്മെന്റിന്റെ ആവശ്യം സർക്കാർ കേട്ടില്ലെന്ന് നടിച്ചു
ഇതിനിടെ പ്രളയം വന്നു. മഴയത്ത് ശ്രീറാം പരമ രഹസ്യമായി ആശുപത്രിയിൽ നിന്ന് ഊരി പോയി. ശ്രീറാമിന് മറവി രോഗമാണെന്ന ലോക മണ്ടത്തരം എഴുന്നള്ളിച്ചത് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ്. പക്ഷേ സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
നഷ്ടപ്പെട്ടത് ബഷീറിനും കുടുംബത്തിനും മാത്രം. മാധ്യമങ്ങൾ പതിയെ ബഷീറിനെ മറക്കും. പക്ഷേ ബഷീറിന്റെ കുഞ്ഞുങ്ങളുടെ നിലവിളി അവസാനിക്കില്ല. ഇതാണ് പുതിയ കേരളം. അധികാരവും പണവും ഉള്ളവർ മദ്യപിച്ച് കാറോടിച്ച് വരുമ്പോൾ ഒഴിഞ്ഞു നിന്നാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത്. അല്ലാതെ എല്ലാവരെയും പിണറായി രക്ഷിക്കും എന്ന് ചിന്തിച്ച് മണ്ടനാകരുതെന്നാണ് അനുഭവസ്ഥർ പറയുന്നത്.
https://www.facebook.com/Malayalivartha