"അമ്പാനിയെ വിട്ടു പിടിക്കാൻ യച്ചൂരി പറഞ്ഞു പിണറായി അനുസരിച്ചു "; സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡി സെപ് റിലയൻസിൽ നിന്നും ഒഴിവാക്കാൻ കേരള സർക്കാർ തീരുമാനം
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡി സെപ് റിലയൻസിൽ നിന്നും ഒഴിവാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. അതേസമയം മെഡിസെപ് കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സർക്കാർ പറയുന്നത് തികച്ചും സാങ്കേതികമായ കാര്യങ്ങൾ മാത്രമാണ്. മുകേഷ് അമ്പാനിയിൽ നിന്നും കരാർ ഒഴിവാക്കാൻ സി പി എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയെന്നാണ് വിവരം. അമ്പാനിയെ സി പി എം സംസ്ഥാന നേതൃത്വം സഹായിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
കൊട്ടിഘോഷിച്ച മെഡിസെപ് പദ്ധതി നടക്കുമോ എന്ന സംശയത്തിലാണ് സർക്കാർ ജീവനക്കാർ. 2992. 48 രൂപയുടെ പദ്ധതിയാണ് അവതാളത്തിലായത്. ഓഗസ്റ്റ് ഒന്നിനാണ് പദ്ധതി നടപ്പിലാക്കേണ്ടിയിരുന്നത് . ഓഗസ്റ്റ് 19 ആയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ ടെണ്ടർ വിളിച്ചാൽ സർക്കാർ പറയുന്ന തുകയ്ക്ക് കാര്യം നടക്കണമെന്നില്ല.റിലയൻസ് പോലുള്ള സ്വകാര്യ കമ്പനികളെ ഇത്തരം പദ്ധതികൾ ഏൽപ്പിക്കരുതെന്ന് എല്ലാവരും ആവശ്യപ്പെട്ടതാണ്.
മെഡിസിപ്പ് എന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്ന് ആവശ്യം ഉയർന്നെങ്കിലും ആദ്യ ഘട്ടത്തിൽ സർക്കാർ അത് കണക്കിലെടുത്തില്ല.നിരവധി പൊതു മേഖലാ ഇൻഷ്വറൻസ് കമ്പനികൾ ഇതിനായി മത്സരിച്ചെങ്കിലും ധനവകുപ്പ് അംഗീകരിച്ചത് റിലയൻസിനെയാണ്.
മെഡിസെപ്പ് പദ്ധതിയില്‍ ഇടനിലക്കാരായി ഇന്‍ഷ്വറന്‍സ് ഏജന്‍സികള്‍ വരുന്നത് കടുത്ത ചൂഷണത്തിന് ഇടനല്‍കുമെന്ന് വിമർശനം ഉയർന്നിട്ടും സർക്കാർ കണ്ടില്ലെന്ന് നടിച്ചു. . ഏതാണ്ട് 15 ശതമാനം മുതല്‍ 20 ശതമാനം വരെ തുക കമ്മീഷനായി ഇത്തരം കമ്പിനികള്‍ക്ക് ലഭിക്കുമ്പോള്‍ മികച്ച ചികിത്സ നല്‍കുന്നതിന് ഇത് തടസ്സമാകുന്നു.
നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് ഇപ്പോള്‍ ചികിത്സ സംബന്ധമായ ചിലവുകളുടെ രേഖകള്‍ കൈകാര്യം ചെയ്യുന്നത്. അത് കൂടുതല്‍ വിപുലീകരിച്ച് കൊണ്ട് തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മെഡിസിപ്പ് പദ്ധതി നടപ്പിലാക്കുന്നതാണ് അഭികാമ്യമെന്നും ഐ എം എയെ പോലുള്ള വിദഗ്ദർ പറയുന്നു.
ലോകത്ത് എമ്പാടും ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ തകരുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. അത് കൊണ്ട് തന്നെ ഇന്‍ഷ്വറന്‍സ് ഏജന്‍സികളെ ഒഴിവാക്കി കൊണ്ട് ഇന്‍ഷ്വറന്‍സുകാര്‍ ചെയ്യുന്ന അതേ റോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നടപ്പിലാക്കാന്‍ കഴിയുന്നതാണ്.
ഇതിന് വരുന്ന അധിക ചിലവ് മാത്രമാകും സര്‍ക്കാര്‍ വഹിക്കേണ്ടി വരുക. അത് പോലും റിലന്‍സിനോ മറ്റ് കമ്പിനികള്‍ക്കോ നല്‍കുന്ന തുകയുമായി നോക്കുമ്പോള്‍ വളരെ വളരെ കുറവുമാണ്.
മെഡിസിപ്പ് പദ്ധതിയില്‍ സ്വകാര്യ മേഖലയിലെ 90 ശതമാനം സ്വകാര്യ ആശുപത്രികളും മാറി നില്‍ക്കുകയാണ്. അത് നേരിടാൻ കമ്പനിക്ക് കഴിയുന്നില്ല. ഇത്തരമൊരു അവസ്ഥയില്‍ മികച്ച ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളേയും ഉള്‍പ്പെടുത്തണമെങ്കില്‍ ന്യായമായ തീരുമാനങ്ങള്‍ ഉണ്ടായേ തീരൂ. സർക്കാരാകട്ടെ റിലയൻസിനെ ഒഴിവാക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ചിന്തയിലാണ്.
കൃത്യമായി ഇന്‍ഷ്വറന്‍സ് തുക നല്‍കുക, ഇന്‍ഷ്വറന്‍സ് തുക അകാരണമായി തടഞ്ഞു വെക്കാതിരിക്കുക,ഓരോ പ്രൊസീജിയറിനും നഷ്ടമല്ലാത്ത തുക അശുപത്രികൾക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങളും ഇതില്‍ ഉല്‍പ്പെടും. മറ്റ് രാജ്യങ്ങളില്‍ പരാജയപ്പെട്ട ഇന്‍ഷ്വറന്‍സ് പദ്ധതി നാം ഏറ്റെടുത്ത് പരാജയപ്പെടുന്നതിനേക്കാല്‍ പുതിയ സംരംഭമായി സര്‍ക്കാര്‍ ഏറ്റെടുത്ത് ഈ പദ്ധതി നടപ്പിലാക്കുന്നതാണ് അഭികാമ്യം.
https://www.facebook.com/Malayalivartha