തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എസ്. ശിവകുമാറിനെ ആരോപണത്തില്‍ നിര്‍ത്തി തമ്പാനൂര്‍ സതീഷ്
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എസ്. ശിവകുമാര്‍ ബിജെപിയിലേക്കെന്ന ആരോപണം ചര്‍ച്ചയാകുന്നു. അത്തരത്തിലുള്ള വ്യക്തമായ സൂചന നല്‍കി ഐ ഗ്രൂപ്പ് നേതാവ് തമ്പാനൂര്‍ സതീഷ്. ശിവകുമാറിനെ പേരെടുത്ത് പറയാതെ ചതിയനെന്ന് വിശേഷിപ്പിച്ച് ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറും തലസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ തമ്പാനൂര്‍ സതീഷ് ഫെയിസ്ബുക്ക് പോസ്റ്റിട്ടു. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയിലെ കോണ്‍ഗ്രസില്‍ യൂപ്പ് യുദ്ധം മുറുകകയാണെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.
പാര്‍ട്ടി പുനഃസംഘടനയില്‍ നിന്നും എം.എല്‍.എമാരും എം.പിമാരും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പുനഃസംഘടന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ പ്രതീക്ഷയോടയാണ് കാണുന്നത്. ഇതിനെ അട്ടിമറിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ ആക്രമണസജ്ജമായി പടച്ചട്ട അണിഞ്ഞു നില്‍ക്കുകയാണെന്നും ആരോപിക്കുന്നു.
കെ.പി.സി.സി, എ.ഐ.സി.സി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹി, സംസ്ഥാന മന്ത്രിമാര്‍ എല്ലാം കാല്‍കീഴില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികള്‍ കോണ്‍ഗ്രസിന് ശാപമാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ഭരണമാറ്റത്തിന് കാരണം നേതാക്കള്‍ മന്ത്രിയായ ശേഷം അധികാരം നഷ്ടപ്പെടുമ്പോള്‍ മറുകണ്ടം ചാടി ബി.ജെ.പിയില്‍ ചേരുന്ന കാഴ്ച കാണുന്നു. ഇത്തരം ചതിയന്‍മാരെ പിന്നെ തിരിച്ച് എടുക്കരുത്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി അധികാരത്തില്‍ വരുവാന്‍ ആഗ്രഹിക്കുന്നു. ഒന്നും നേടിയെടുക്കാന്‍ വേണ്ടിയല്ല, മറിച്ച് ഇട്ടിരിക്കുന്ന ഖദര്‍ വസ്ത്രത്തിന്റെ അന്തസ്സ് ഉയര്‍ത്തി പിടിക്കാന്‍. കേരളത്തില്‍ 2021 നടക്കുന്ന അസംബ്ലി തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് വേണം പുനഃസംഘടന നടപ്പിലാക്കുവാന്‍. പ്രസിഡന്റിന്റെ കുടെ പ്രവര്‍ത്തിക്കുവാന്‍ എല്ലാ സമയങ്ങളിലും നില്‍ക്കുന്നവരെ ഭാരവാഹികള്‍ ആക്കണം. ഇതിനെ തടയുവാന്‍ ശ്രമിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ കുഴി തോണ്ടിയാല്‍ നിങ്ങള്‍ പാതാളത്തിലേക്ക് ഉള്ള യാത്രയില്‍ ആകുമെന്ന് ഓര്‍ക്കുന്നതാണ് നല്ലത്.
'ഒരാള്‍ക്ക് ഒരു പദവി' നല്‍കാന്‍ നേതൃത്വം തയ്യാറകണം. സാമ്പത്തിക ശേഷിയില്ലാത്ത കഴിവ് ഉള്ള സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വസ്ഥാനത്ത് വരണം. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തി പകരും. ഇതിന് തടസം നില്‍ക്കുന്ന നേതാക്കള്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്നും സതീഷ് പറയുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ ശിവകുമാര്‍ കുപ്പായം തുന്നിയിരിക്കുന്നത് മുന്നില്‍ക്കണ്ടാണ് പുതിയ പടയൊരുക്കം. ശിവകുമാറിനെ പോലുള്ളവര്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററിരംഗത്തും തുടരുന്നത് ശരിയല്ല. അധികാരം നഷ്ടപ്പെടുമ്പോള്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആര് കണ്ടു എന്ന് തലസ്ഥാനത്തെ കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ നാളായുള്ള ചര്‍ച്ചയാണ്. ഖദറിനടിയില്‍ കാക്കിയാണെന്ന് പറഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തമ്പാനൂര്‍ സതീശ് മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വി.എസ് ശിവകുമാറടക്കം സഹകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു അത്. ബി.ജെ.പിയുമായി ചേര്‍ന്ന് ശിവകുമാര്‍ കളിക്കുന്നെന്നായിരുന്നു ആക്ഷേപം.
പുനഃസംഘടനയ്ക്ക് ഐ വിഭാഗമാണ് ഉടക്കിട്ട് നില്‍ക്കുന്നത്. അതിനെതിരെ കെ.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഐ ഗ്രൂപ്പിലെ പ്രമുഖനും ചെന്നിത്തലയുടെ അടുപ്പക്കാരനുമായ സതീശ് രംഗത്തെത്തിയത്. ശിവകുമാറിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കുന്നതിനോട് ഐ ഗ്രൂപ്പിലെ ഒരുവിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഇക്കാര്യം രമേശ് ചെന്നിത്തലയെ അവര്‍ അറിയിച്ചിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരുപറഞ്ഞ് ശിവകുമാര്‍ വീണ്ടും നേതൃസ്ഥാനത്തേക്ക് വരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തമ്പാനൂര്‍ സതീശ് ഉള്‍പ്പെടെയുള്ളവരുടെ വാദം. ജനപ്രതിനിധികള്‍ തന്നെ പാര്‍ട്ടിയുടെ തലപ്പത്തും വന്നാല്‍ ബാക്കിയുള്ള നേതാക്കന്‍മാര്‍ക്ക് പണിയൊന്നും വേണ്ടേ എന്ന് മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റിന് അയച്ച കത്തില്‍ ചോദിച്ചിരുന്നു. എം.പിമാരായ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍ എന്നിവരെ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യം. ആസ്ഥാനത്തേക്ക് എം.എല്‍.എമാരായ ശിവകുമാറിനെയും വി.ഡി സതീശനെയും കൊണ്ടുവരാനാണ് ശ്രമം.
https://www.facebook.com/Malayalivartha