കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീക്ക് ദാരുണാന്ത്യം

കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാറിടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ ബസ് കാത്തുനിന്നവരുടെ ദേഹത്തേക്കു വീണാണ് അപകടം.
കല്ലിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം കുഴിവിള വീട്ടിൽ അനിലകുമാരി(59)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രഞ്ചു(41)വിന് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കല്ലിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമാണ് സംഭവം. അനിലകുമാരിയും രഞ്ചുവും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുമ്പോൾ കല്ലിയൂർ ഭാഗത്തുനിന്നു വന്ന കാർ ഇതിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ .
ഇരുവരെയും നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനിലകുമാരി മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരുക്കേറ്റ രഞ്ചുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കാറോടിച്ചിരുന്ന കല്ലിയൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരേതനായ ബാബുവാണ് അനിലകുമാരിയുടെ ഭർത്താവ്. മകൻ: അഭിനവ്. മരുമകൾ: കരീന.
https://www.facebook.com/Malayalivartha
























