യാക്കോബായ സുറിയാനി വിഭാഗം വിശ്വാസികളെ അറസ്റ്റു ചെയ്തു നീക്കി; ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുത്തു; ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി

ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇത്. തുടർ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിറവം സെന്റ് മേരീസ് പള്ളിയില്‍ നിന്ന് യാക്കോബായ സുറിയാനി വിഭാഗം വിശ്വാസികളെ ഹൈക്കോടതി ഉത്തരവ് പ്രകാരം അറസ്റ്റു ചെയ്തു നീക്കി.
കനത്ത പ്രതിഷേധം മറികടന്ന് പള്ളിയിൽ പ്രവേശിച്ച പൊലീസ്, പ്രതിഷേധമുയർ്ത്തിയ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ജില്ലാകലക്ടർ നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു നടപടി.
ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം തടഞ്ഞ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഒന്നേ മുക്കാലിനു മുൻപ് നടപടി ക്രമങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. പൊലീസിനെ പള്ളിക്കുള്ളിൽ കടക്കാൻ അനുവദിക്കാതെ കനത്ത പ്രതിഷേധമാണ് യാക്കോബായ വിഭാഗക്കാർ ഉയർത്തിയത്. ഇതിനെ മറികടന്ന് പള്ളിയുടെ ഗേറ്റ് മുറിച്ചുമാറ്റിയാണ് പൊലീസ് പള്ളിമുറ്റത്തു കടന്നത്.
അറസ്റ്റിലായവരെ പോലീസ് വാഹനങ്ങളില്‍ കൊണ്ടുപോകുമ്ബോള്‍ തടയാനും ശ്രമം നടന്നു. പള്ളിയില്‍ നിന്നും മുഴുവന്‍പേരെയും ഒഴിവാക്കിയ ശേഷം പോലീസ് പള്ളിയിലും കെട്ടിടങ്ങളിലും പരിശോധന നടത്തുകയാണ്. ആരെങ്കിലും മുറികളില്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാനാണ് പരിശോധന. പള്ളിയുടെ താക്കോല്‍ അറസ്റ്റിലായ ട്രസ്റ്റികളില്‍ ഒരാളുടെ പക്കലാണ്. അത് തിരിച്ചെടുത്ത ശേഷമായിരിക്കും പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുക.
ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം യാക്കോബായ വിശ്വാസികൾ തടഞ്ഞതു സംഘർഷത്തിനിടയാക്കിയിരുന്നു. പള്ളിയുടെ പ്രധാന ഗേറ്റ് യാക്കോബായ സഭാംഗങ്ങൾ താഴിട്ടു പൂട്ടി പള്ളിക്കകത്തു പ്രാർഥനാ യജ്ഞം നടത്തിയതോടെ പള്ളിയുടെ ഗേറ്റിനു മുന്നിൽ പന്തൽ കെട്ടി ഓർത്തഡോക്സ് സഭാംഗങ്ങൾ പ്രാർഥന നടത്തി. പള്ളിയിൽനിന്ന് ഇറങ്ങിപ്പോകാൻ തയ്യാറല്ലെന്നും അറസ്റ്റ് വരിച്ചുകൊള്ളാമെന്നും മെത്രാപ്പൊലീത്തമാർ പറഞ്ഞിരുന്നു
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ, തലേന്നു രാത്രി തന്നെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മെത്രാപ്പൊലീത്തമാരും വിശ്വാസികളും പള്ളിക്കകത്തു പ്രാർഥനാ യജ്ഞം ആരംഭിച്ചിരുന്നു.
പോലീസ് പള്ളിയില്‍ ബലമായി പ്രവേശിച്ചതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്, തുടര്‍ന്നാണ് കളക്ടര്‍ മെത്രാന്മാരുമായി ചര്‍ച്ച നടത്തിയത്.പള്ളിയില്‍ നിന്ന് ഇറങ്ങില്ലെന്ന് നിലപാടെടുത്ത യാക്കോബായ മെത്രാന്മാര്‍ ചര്‍ച്ചയ്ക്ക് ശേഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് ക്രമാസമാധാനനില പുനഃസ്ഥാപിക്കണമെന്നും വിധി ഒരു കാരണവശാലും മറികടക്കരുതെന്നും ഹൈക്കോടതി പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha





















