കളിയും കഥയും മാറുമ്പോള്‍... മേയര്‍ വികെ പ്രശാന്തിനേയും കെ. മോഹന്‍കുമാറിനേയും ഇറക്കി എല്‍ഡിഎഫും യുഡിഎഫും ശക്തി തെളിയിക്കുന്നു; കുമ്മനം പിന്‍മാറുന്ന സ്ഥിതിക്ക് ഇനിയാരെന്ന ചോദ്യം ഉയരുമ്പോള്‍ എല്ലാ കണ്ണുകളും കേന്ദ്രം വഴി സുരേഷ് ഗോപിയിലേക്ക്

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കുകയാണ്. തലസ്ഥാനത്തെ ജനകീയ മേയറായ വി.കെ. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കി എല്‍ഡിഎഫ് ഞെട്ടിക്കുമ്പോള്‍ പീതാംബര കുറിപ്പിന് പകരം ജനകീയനായ കെ. മോഹന്‍കുമാറിനെ ഇറക്കാനാണ് യുഡിഎഫും ശ്രമിക്കുന്നത്. അതേസമയം ബിജെപിയ്ക്ക് ഏറെ വിജയ പ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവില്‍ ബിജെപി ആരെയിറക്കുമെന്ന ആകാംക്ഷ ഇനിയും മാറിയിട്ടില്ല. കുമ്മനം രാജശേഖരനായിരുന്നു എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്നെ കുമ്മനത്തിന്റെ പേര് കേന്ദ്ര ബിജെപി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. എന്നിട്ടും കുമ്മനം പിന്‍മാറിയില്ലെങ്കില്‍ പിന്നെയുള്ളത് സുരേഷ് ഗോപിയ്ക്കാണ്.
തൃശൂരില്‍ ഏറെ മുന്നേറിയ സുരേഷ് ഗോപി വട്ടിയൂര്‍ക്കാവില്‍ വരട്ടെയെന്നാണ് ബിജെപി അണികളും പറയുന്നത്. അങ്ങനെയൊരു ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. സുരേഷ് ഗോപി വന്നാല്‍ എന്‍എസ്എസിന്റെ പിന്തുണ നേടാമെന്നാണ് കരുതുന്നത്. ആര്‍എസ്എസിന്റെ എതിര്‍പ്പും മാറും. മാത്രമല്ല സുരേഷ് ഗോപിയുടെ മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരത്തുമായി സുരേഷ് ഗോപിക്കുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം. ജനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്യുകയും ചെയ്യും. നിരവധി ആരാധകരാണ് മണ്ഡലത്തിലുള്ളത്. തൃശൂരില്‍ കാണിച്ച അത്ഭുതം സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലും കാണിക്കും.
എംപിയായ സുരേഷ് ഗോപിയെ നിയമസഭയിലേക്ക് മത്സരിക്കണമോയെന്ന ചോദ്യം ബാക്കിയുണ്ട്. എന്നാല്‍ സുരേഷ് ഗോപി രാജ്യസഭാ എംപിയായതിനാല്‍ ടെന്‍ഷനില്ല. തോറ്റാല്‍ എംപിയായി തുടരാം. ജയിച്ചാല്‍ മറ്റൊരാള്‍ക്ക് അവസരവും കിട്ടും. ഇനി രണ്ട് വര്‍ഷത്തോളമേ കാലാവധിയുമുള്ളൂ. അതിനാല്‍ കുമ്മനം മത്സരിച്ചില്ലെങ്കില്‍ സുരേഷ് ഗോപിയെ ഇറക്കാനാണ് കേന്ദ്രം നോക്കുന്നത്. ജയിച്ചാല്‍ എംപി സ്ഥാനം കുമ്മനത്തിന് വേണമെങ്കില്‍ നല്‍കുകയും ചെയ്യാം. സംസ്ഥാന നേതൃത്വത്തിന് പണ്ടേ സുരേഷ് ഗോപിയെ ഇഷ്ടമില്ലെങ്കിലും മോദിയും അമിത്ഷായും നേരിട്ടിടപെട്ടാല്‍ പിന്നെ ഒന്നും ചെയ്യാനാകില്ലല്ലോ. മാത്രമല്ല സുരേഷ് ഗോപി വന്നാല്‍ പ്രവര്‍ത്തകരുടെ പോരാട്ടം ഇരട്ടിയാകുകയും ചെയ്യും. നാടിന് വേണ്ടി വോട്ട് ചോദിക്കാനുമാകും.
ഒരു സാധ്യതയുമില്ലാതിരുന്ന സുരേഷ് ഗോപി അക്ഷരാര്‍ത്ഥത്തില്‍ തൃശൂരിനെ ഇളക്കി മറിച്ചിരുന്നു. ജനങ്ങളില്‍ ഇറങ്ങിച്ചെന്ന് സുരേഷ് ഗോപി ആവേശമുണ്ടാക്കി. ഒരുഘട്ടത്തില്‍ ജയിക്കുമോയെന്ന് പോലും തോന്നിപ്പിച്ചു. ഉച്ച സമയത്ത് വീട്ടില്‍ കയറി മീന്‍ കറി മാത്രമെങ്കിലും സാരമില്ലെന്ന് പറഞ്ഞ് ഊണ് കഴിച്ച സുരേഷ് ഗോപി വീട്ടമ്മമാര്‍ക്കും ഇഷ്ടമായി. അങ്ങനെ ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയാന്‍ സുരേഷ് ഗോപിയ്ക്കായി.
കലാശക്കൊട്ടില്‍ പോലും സംസ്ഥാനത്തിന്റെ ശ്രദ്ധനേടാന്‍ സുരേഷ് ഗോപിക്കായി. കലാശക്കൊട്ടിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ കമ്മിഷണര്‍ സിനിമയിലെ ആക്ഷന്‍ ആവശ്യപ്പെട്ടു. വിരലുയര്‍ത്തി വായുവിലേക്ക് 'ഷിറ്റ്' അടിക്കുകയും ചെയ്തു. ഇതുകണ്ടതോടെ, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തിരിച്ചും കൊടുത്തു 'ഷിറ്റ്'. ഫലത്തില്‍ കലാശക്കൊട്ട് ഷിറ്റടി മല്‍സരമായി. പലതവണ ബി.ജെ.പി പ്രവര്‍ത്തകരോടും സുരേഷ് ഗോപിയോടും പലവിധ ആംഗ്യം കാട്ടി എല്‍.ഡി.എഫ് പ്രവര്‍ത്തകരുമെത്തി. സുരേഷ് ഗോപിയാകട്ടെ തിരിച്ചും സിനിമാ സ്‌റ്റൈലില്‍ മറുപടി കൊടുത്തു. ഫലത്തില്‍ എല്ലാ വെറുതേ പബ്ലിസിറ്റിയും കിട്ടി.
പ്രചാരണ കാലത്ത് 'തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, തൃശൂര്‍ ഞാനിങ്ങെടുക്കുവാ..' എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് മാസായി മാറി. പിന്നാലെ ട്രോളര്‍മാരുടെ ഇഷ്ടതാരമായി. ശബരിമല വിഷയവും തന്ത്രത്തില്‍ കൊണ്ടുവരാനും ശബരിമല വികാരം നിലനിര്‍ത്താനും സുരേഷ് ഗോപിയ്ക്കായി. അതിനാലാണ് സുരേഷ് ഗോപിയെ വട്ടിയൂര്‍ക്കാവിലേക്ക് ബിജെപിക്കാര്‍ പ്രതീക്ഷിക്കുന്നത്. വിജയം കൊയ്യുമെന്നുറപ്പിച്ച് വിളിക്കുകയാണ്. സുരേഷ് ഗോപി വരണം.
https://www.facebook.com/Malayalivartha





















