എല്‍.ഡി.എഫിന്റെയും എന്‍.സി.പിയുടെയും കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തേക്കുള്ള അടിയൊഴുക്കും വിജയവുമാണ് മാണി സി.കാപ്പന് ലഭിച്ചിരിക്കുന്നത്, യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഞെട്ടി, രാമപുരത്ത് നിന്ന് തുടങ്ങിയ ലീഡ് പാലായിലും എല്‍.ഡി.എഫ് നിലനിര്‍ത്തി

പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പനെ തോല്‍പ്പിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയ എന്‍.സി.പി ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളി അടക്കമുള്ള നേതാക്കള്‍ വഴിയാധാരമായി. പാര്‍ട്ടിയിലും മുന്നണിയിലും ചെറുശബ്ദം പോലും ഉയര്‍ത്താനാകാത്ത അവസ്ഥയിലാണിവര്‍. എല്‍.ഡി.എഫിന്റെയും എന്‍.സി.പിയുടെയും കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തേക്കുള്ള അടിയൊഴുക്കും വിജയവുമാണ് മാണി സി.കാപ്പന് ലഭിച്ചിരിക്കുന്നത്. കെ.എം മാണി അന്‍പത് കൊല്ലം എം.എല്‍.എയായിരുന്ന മണ്ഡലത്തില്‍ ഒരു തവണ പോലും മുന്നിലെത്താന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മത്സരിച്ച ജോസ് ടോമിന് ആയില്ല. അതിനാല്‍ മാണി സി.കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം നൂറ് ശതമാനം ശരിയായിരുന്നു എന്നതാണ് ജനവിധി വ്യക്തമാക്കുന്നത്.
കഴിഞ്ഞ കുറേ കൊല്ലങ്ങളായി മാണി സി. കാപ്പന്‍ കോട്ടയത്ത് പാര്‍ട്ടി പരിപാടികളിലും പ്രതിഷേധങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അന്തരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനൊപ്പം ഉണ്ടിയിരുന്ന ജേക്കബ് പുതുപ്പള്ളിയും മഹിളാവിഭാഗം നേടാവും അടക്കം അന്‍പതോളം പേര്‍ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ചാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി അടക്കമുള്ളവരുടെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു ഇവര്‍ വ്യക്തമാക്കിയിരുന്നത്. മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തുടക്കംമുതലേ മുറുമുറുപ്പുണ്ടായിരുന്നു. അത് അവസാനനിമിഷം പൊട്ടിത്തെറിയാവുകയായിരുന്നു. ഉഴവൂര്‍ വിജയനൊപ്പം നിന്നിരുന്ന തങ്ങളെ നേതൃത്വം അവഗണിച്ചെന്ന് ജേക്കബ് പുതുപ്പള്ളി ആരോപിച്ചിരുന്നു. രാജിവെച്ച എന്‍.സി.പി മഹിളാ കോട്ടയം ജില്ലാ പ്രസിഡണ്ട് റാണി സാംജി ഉഴവൂര്‍ വിജയനൊപ്പം നിന്നവരാണ്. അദ്ദേഹത്തിന്റെ മരണത്തോടെ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയും മാണി സി. കാപ്പനും ഇവരെ ഒതുക്കുന്നതായായിരുന്നു ആക്ഷേപം.
മാണി സി. കാപ്പനെ നാളിതുവരെ കോട്ടയത്തെ ഒരു മീറ്റിംഗിലോ സംഘടനാ പരിപടികളിലോ, ജനകീയ സമരങ്ങളിലോ കണ്ടിട്ടില്ലെന്നും . അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് എന്നാവശ്യപ്പെട്ട് ജില്ലയിലെ ചില നേതാക്കള്‍ നല്‍കിയ പരാതിയില്‍ താനും ഒപ്പിട്ടിരുന്നെന്നും റാണി സാംജി രാജിക്കത്തില്‍ പറയുന്നു. അന്തരിച്ച മുന്‍ സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയനെ ജോക്കറെന്ന് വിളിച്ചാക്ഷേപിക്കുകയും അദ്ദേഹം മരിച്ചിട്ടും പക തീരുന്നില്ലെന്ന് പറയുകയും ചെയ്ത മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതിനോട് യോജിപ്പില്ല. നിരവധി ചെക്കു കേസുകളിലും വഞ്ചന കേസിലും പ്രതിയായിട്ടുള്ള മാണി സി കാപ്പന്‍ മൂന്നു തവണ പാലായില്‍ പരാജയപ്പെട്ടതാണ്. അതിനാല്‍ മറ്റേതെങ്കിലും നേതാവിനെ സ്ഥാനാര്‍ത്ഥി ആക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അവര്‍ പറഞ്ഞു.
രാജിവെച്ചവര്‍ മറ്റ് പാര്‍ട്ടികളിലോ മുന്നണികളിലോ ചേരില്ലെന്ന തന്ത്രപരമായ നിലപാട് ആദ്യമേ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവരെ ഇനി തിരിച്ചെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഇവരുടെ രാജി കൊണ്ടൊന്നും പാലായില്‍ മാണി സി. കാപ്പന്‍ പരാജയപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഏതാനും പേര്‍ രാജിവച്ചത് വലിയ സംഭവമല്ല. പരാതിയുള്ളവര്‍ നേതൃത്വത്തെ അറിയിക്കണമായിരുന്നു. മാണി സി. കാപ്പന്‍ ജയിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണ ശേഷം തോമസ് ചാണ്ടി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ആക്ഷേപം. എ.കെ ശശീന്ദ്രന്‍ മന്ത്രിയായതോടെയാണ് ദേശീയനേതൃത്വം തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റാക്കിയത്.
വോട്ടെടുപ്പിന് ഏതാനും ദിവസം മുമ്പ് സഹനിര്‍മാതാവ് മാണി സി.കാപ്പനെതിരെ കോടതിയെ സമീപിച്ചിരുന്നു. മാന്‍ ഓഫ് ദ മാച്ച് എന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന് പൊലീസില്‍ വ്യാജ പരാതി നല്കിയത്. അപകീര്‍ത്തിപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നിവയാണ് ഹസീബ് ഹനീഫയുടെ പരാതി. പരാതി ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. 2018 ലാണ് സാറ്റലൈറ്റ് റൈറ്റിനെ ചൊല്ലി തര്‍ക്കം ഉണ്ടായത്. ഈ പാരാതിക്ക് പിന്നില്‍ കളിച്ചതും ചില എന്‍.സി.പി നേതാക്കളാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha





















