പാലായില്‍ മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറിടത്തും യു.ഡി.എഫ് സിക്‌സര്‍ അടിക്കുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനം, പാലായിലെ ഫലം വന്നപ്പോള്‍ യു.ഡി.എഫ് ക്ലീന്‍ ബൗള്‍ഡായി
പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നിരുന്നു. പാലായില്‍ മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറിടത്തും യു.ഡി.എഫ് സിക്‌സര്‍ അടിക്കുമെന്നായിരുന്നു പ്രഖ്യാപനം. പാലായിലെ ഫലം വന്നപ്പോള്‍ യു.ഡി.എഫ് ക്ലീന്‍ ബൗള്‍ഡായി. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ യു.ഡി.എഫില്‍ ഇപ്പോഴും തമ്മിലടി തുടരുകയാണ്. വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിനെ കെട്ടിയിറക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ ഇന്ദിരാഭവനിലെത്തി പ്രതിഷേധിച്ചു. സ്വഭാവഗുണമുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിക്കൂടേ എന്ന് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയോട് ആക്രോശിച്ചു. ഒടുവില്‍ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി തടിയൂരുകയും ചെയ്തു.
കോന്നിയില്‍ ഇപ്പോഴും അടി തുടരുകയാണ്. എം.എല്‍.എയായിരുന്ന അടൂര്‍ പ്രകാശ് തന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്നതിനെതിരെ പത്തനംതിട്ട ഡി.സി.സി രംഗത്തെത്തി. ഈഴവ സ്ഥാനാര്‍ത്ഥിക്കുള്ള സീറ്റ് മാറ്റുന്നതിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സടകുടഞ്ഞ് എഴുനേറ്റു. അതോടെ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. അരൂരിലേയും എറണാകുളത്തെയും സ്ഥിതി അത്ര ശാന്തമല്ല. മഞ്ചേശ്വരത്ത് മണ്ഡലത്തിലല്ലാത്ത സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതിനെതിരെ പ്രാദേശിക ലീഗ് നേതാക്കള്‍ രംഗത്തെത്തി. അടുത്ത തവണ മണ്ഡലത്തിലുള്ളയാളെ മത്സരിപ്പിക്കാമെന്ന നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചശേഷമാണ് അവര്‍ അടങ്ങിയത്. അതിനാല്‍ അവിടെയും സ്ഥിതി അത്ര ഭംഗിയല്ല.
പാലായിലെ കാപ്പന്റെ അട്ടിമറി വിജയം യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടകള്‍ തകര്‍ന്ന് വീണതിന്റെ ഞെട്ടലില്‍ നിന്ന് പെട്ടെന്നൊന്നും അവര്‍ മോചിതരാകില്ല. പാലാ നഗരസഭയില്‍ പോലും ലീഗ് നിലനിര്‍ത്താനായില്ല എന്നത് അടപടലം അടിത്തറ ഇളകിയതിന്റെ സൂചനയാണ്. മണ്ഡലരൂപീകരണത്തിനു ശേഷം ആദ്യമായാണ് പാലാ ചുവപ്പണിയുന്നത്. വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് യു.ഡി.എഫിന് ചെറിയ മുന്നേറ്റം ഉണ്ടായത്. അത് മുത്താലി, മീനച്ചില്‍ പഞ്ചായത്തുകളില്‍ മാത്രമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമവായത്തിലെത്താഞ്ഞതും രണ്ടില ചിഹ്നം ലഭിക്കാതിരുന്നതും പി.ജെ. ജോസഫിനെ ആദ്യത്തെ കണ്‍വെന്‍ഷനില്‍ കൂവിയതും തിരിച്ചടിയായി വിലയിരുത്തുന്നു. അതുകൊണ്ടാണ് മൂവായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷം എല്‍.ഡി.എഫിന് ജയിച്ചതെന്നും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ തുടങ്ങിയ അനിശ്ചിതത്വവും അഭിപ്രായവ്യത്യാസവും വോട്ടെടുപ്പു ദിവസം വരെ തുടര്‍ന്നു. അതിനാല്‍ ജോസ് ടോമിന്റെ പതനം ഉറപ്പായിരുന്നു. ജോസ് ടോം വിജയിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പോളിംഗ് തീരുന്നതിനു മുമ്പ് മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിച്ചിരുന്നു. അത് പാര്‍ട്ടിയിലും യു.ഡി.എഫിലും വലിയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കും. കള്ളന്‍ കപ്പലില്‍ത്തന്നെ എന്ന് ജോസ് ടോമും, ജോസ് കെ. മാണിക്കൊപ്പം ഉള്ളവര്‍ ഇടതുപക്ഷത്തിന് വോട്ട് മറിച്ചെന്ന് പി.ജെ. ജോസഫും ആദ്യ വെടിപൊട്ടിച്ചുകഴിഞ്ഞു.
അടുത്തമാസം അവസാനം നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സന്ദേശം കൂടിയാണ് പാലായിലെ ഫലം. തമ്മില്‍ തല്ലാതെ കേരളാ കോണ്‍ഗ്രസ് മുന്നോട്ട് പോയിരുന്നെങ്കില്‍ വിജയിക്കുമായിരുന്നെന്ന് കെ.മുരളീധരനും പ്രതികരിച്ചു. ഇടതുപക്ഷത്തിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതു കൂടിയാണ് പാലായിലെ ചുവപ്പു മുന്നേറ്റം. എന്നാല്‍ കെ.എം മാണിയുടെ ആത്മാവിന് മുറിവേല്‍പ്പിക്കുന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ പരാജയം.
https://www.facebook.com/Malayalivartha