ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടു കൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണ് ജനവിധി; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പാലായില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടു കൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണ് ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കും എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്ത് അടുത്ത മാസം അഞ്ചിടത്ത് കൂടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, പാലായിലെ വിജയം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ എല്‍ഡിഎഫിന്റെ അടിത്തറ ഇളകി എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാകുകയാണ് ഈ വിജയമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെയും വ്യക്തമാക്കി.
അഞ്ചു പതിറ്റാണ്ട് നിറ സാന്നിദ്ധ്യമായിരുന്ന കെ എം മാണിയുടെ യുഗം അവസാനിപ്പിക്കുകയായിരുന്നു പാലായില്‍ മാണി സി കാപ്പൻ. എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാാര്‍ഥിക്കുണ്ടായ തോല്‍വിയില്‍ പതറില്ലെന്നും പാര്‍ട്ടി ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ. മാണി എംപി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായിലെ ജനവിധി പൂര്‍ണമായും മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പാര്‍ട്ടിയും യുഡിഎഫും പരിശോധിക്കും. വീഴ്ചകളുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. വിജയം വരുമ്പോ ള്‍ അമിതമായി ആഹ്ലാദിക്കുകയും പരാജയം സംഭവിക്കുമ്പോള്‍ പതറുകയും ചെയ്യുന്നതല്ല രാഷ്ട്രീയം. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പാലായില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് പോരാടിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മികച്ച പിന്തുണയുണ്ടായി. രണ്ടില ചിഹ്നം ഇല്ലാതിരുന്നതും തോല്‍വിക്ക് ഘടകമായിട്ടുണ്ട്. വോട്ടിംഗ് മെഷീനില്‍ ഏഴാമതായിരുന്നു സ്ഥാനാര്‍ഥിയുടെ സ്ഥാനം. ഇത്തരം കാര്യങ്ങളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നും രണ്ടില ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഫലമുണ്ടാകുമായിരുന്നുവെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വീഴ്ത്തിയത്. കെ എം മാണിക്ക് ശേഷം പാലായില്‍ നിന്നും എംഎല്‍എ ആകുന്ന ആദ്യ നേതാവായി ഇതോടെ മാണി സി കാപ്പന്‍ മാറി.
അതേസമയം, ഇപ്പോഴത്തെ തോല്‍വി ദൈവനിശ്ചയമാണെന്നും അത് അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ ടോം പ്രതികരിച്ചു. പാലായിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് ജയവും തോല്‍വിയും സ്വാഭാവികമാണ്. ഇനിയും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും. അമിത ആത്മവിശ്വാസം വിനയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലാ നിയോജക മണ്ഡലം നിലവില്‍ വന്ന ശേഷം ഇതാദ്യമായിട്ടാണ് കേരളാകോണ്‍ഗ്രസിനും യുഡിഎഫിനും ഇവിടെ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുന്നത്. 54 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം എല്‍ഡിഎഫ് നേടിയ വിജയം പാലായില്‍ കെ എം മാണിയുടെ വീടിന് മുന്നില്‍ എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള നേരിയ സംഘര്‍ഷത്തിലേക്കും നയിച്ചു. മാണി സി കാപ്പന്‍ വിജയം ഉറപ്പാക്കിയതോടെ നഗരത്തില്‍ പ്രകടനം നടത്താനുള്ള സിപിഎം പ്രവര്‍ത്തകരുടെ നീക്കമാണ് പ്രശ്നമായത്. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എം മാണിക്ക് സിന്ദാബാദ് വിളിക്കുകയായിരുന്നു. 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലായ്ക്ക് മോചനമെന്നായിരുന്നു മാണി സി കാപ്പന്‍ പ്രതികരിച്ചപ്പോള്‍ ബിജെപി വോട്ടു മറിച്ചെന്ന് കേരളാകോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha





















