കെ എം മാണിയുടെ ആത്മാവിനു മുറിവേല്‍പ്പിക്കുന്ന ജനവിധി; ജോസഫും ജോസ് കെ മാണിയും തമ്മിലടി നിര്‍ത്തണം; പാല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനേൽക്കേണ്ടി വന്ന കനത്ത തോല്‍വിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി
പാല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിനിൽക്കേണ്ടി വന്ന കനത്ത തോല്‍വിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. ജോസഫും ജോസ് കെ മാണിയും തമ്മിലടി നിര്‍ത്തണം. യോജിപ്പില്ലെങ്കില്‍ കേരള കോണ്‍ഗ്രസിനെ പുറത്താക്കേണ്ടി വരും എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
പാലായിലേത് കെ എം മാണിയുടെ ആത്മാവിന് മുറിവേല്‍പ്പിക്കുന്ന ജനവിധിയാണ് എന്നും മുരളീധരൻ പ്രതികരിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം കേരള കോണ്‍ഗ്രസിനാണെന്നും യുഡിഎഫിനല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
പാലായിലെ ജനങ്ങള്‍ മണ്ടന്മാരല്ലെന്ന് തിരിച്ചറിയണം. കേരള കോണ്‍ഗ്രസിലെ തമ്മില്‍ തല്ലാണ് തോല്‍വിക്ക് പ്രധാന കാരണം. ഒത്തുപോകാന്‍ വയ്യെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണം. തെരഞ്ഞെടുപ്പ് ദിവസം ജോയി എബ്രഹാമിന്റെ പ്രസ്താവന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദോഷം ചെയ്തുവെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം ഇരന്നു വാങ്ങിയ തോല്‍വിയാണിതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു . കേരള കോണ്‍ഗ്രസിലെ തര്‍ക്കമാണ് തോല്‍വിക്ക് കാരണമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദികള്‍ കേരള കോണ്‍ഗ്രസാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഘടകകക്ഷി എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ മനോനില മാറണമെന്ന് വി എം സുധീരനും ആവശ്യപ്പെട്ടു.
പാലായില്‍ ജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. വോട്ടുചോര്‍ച്ചയുണ്ടായത് കോണ്‍ഗ്രസില്‍ നിന്നാണോ, കേരള കോണ്‍ഗ്രസില്‍ നിന്നാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മല്‍സരം മുന്നണികല്‍ തമ്മിലാണ്. മുന്നണിക്കുള്ളില്‍ പാര്‍ട്ടികള്‍ തമ്മില്‍ മല്‍സരം പാടില്ലെന്ന് പാല പഠിപ്പിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടു.
അഞ്ചു പതിറ്റാണ്ട് നിറ സാന്നിദ്ധ്യമായിരുന്ന കെ എം മാണിയുടെ യുഗം അവസാനിപ്പിക്കുകയായിരുന്നു പാലായില്‍ മാണി സി കാപ്പൻ. എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാാര്‍ഥിക്കുണ്ടായ തോല്‍വിയില്‍ പതറില്ലെന്നും പാര്‍ട്ടി ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ. മാണി എംപി പ്രതികരിച്ചു. പാലായിലെ ജനവിധി പൂര്‍ണമായും മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പാര്‍ട്ടിയും യുഡിഎഫും പരിശോധിക്കും. വീഴ്ചകളുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. വിജയം വരുമ്പോ ള്‍ അമിതമായി ആഹ്ലാദിക്കുകയും പരാജയം സംഭവിക്കുമ്പോള്‍ പതറുകയും ചെയ്യുന്നതല്ല രാഷ്ട്രീയം. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പാലായില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് പോരാടിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മികച്ച പിന്തുണയുണ്ടായി. രണ്ടില ചിഹ്നം ഇല്ലാതിരുന്നതും തോല്‍വിക്ക് ഘടകമായിട്ടുണ്ട്. വോട്ടിംഗ് മെഷീനില്‍ ഏഴാമതായിരുന്നു സ്ഥാനാര്‍ഥിയുടെ സ്ഥാനം. ഇത്തരം കാര്യങ്ങളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നും രണ്ടില ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഫലമുണ്ടാകുമായിരുന്നുവെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വീഴ്ത്തിയത്. കെ എം മാണിക്ക് ശേഷം പാലായില്‍ നിന്നും എംഎല്‍എ ആകുന്ന ആദ്യ നേതാവായി ഇതോടെ മാണി സി കാപ്പന്‍ മാറി.
https://www.facebook.com/Malayalivartha