എല്ലാം കലങ്ങിമറിയും... ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ഇന്ന് ഒരു വയസ്; കേരളം മറ്റൊരു ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴും മാറ്റമില്ലാതെ സര്‍ക്കാര്‍; ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം; രേഖകള്‍ കാണാനില്ലെന്ന് കേരള സര്‍ക്കാര്‍

കഴിഞ്ഞവര്‍ഷം ഇതേ ദിവസമാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നത്. അതിന് ശേഷം സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സിപിഎമ്മും സര്‍ക്കാരും കാണിച്ച വേഗതയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഇപ്പോഴത്തെ പള്ളിത്തര്‍ക്കത്തിലും മരട് ഫ്‌ളാറ്റ് വിഷയത്തിലും സുപ്രീം കോടതിയുടെ അന്ത്യശാസനയുണ്ടായിട്ടും സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന കാര്യമാണ് ഭക്തരെ ഒരു വര്‍ഷം തികഞ്ഞ വേളയിലും വേദനിപ്പിച്ചത്. ഈ ഇരട്ടത്താപ്പിന്റെ പ്രതിഫലനം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭവിച്ചതുമാണ്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28ന് ഉണ്ടായ വിധിക്കു പിന്നാലെ കേരളത്തെ ഇളക്കി മറിച്ച പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ അറുപതിലേറെ പരാതികളാണ് വിധിക്കു ശേഷം സുപ്രീംകോടതിയുടെ തീരുമാനം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പ്രായ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ചത്. വിധിക്ക് ശേഷം പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ അറുപത്തഞ്ചോളം പരാതികളാണ് സുപ്രീംകോടതിയിലെത്തിയത്.
യുവതീ പ്രവേശന വിഷയത്തില്‍ പൊലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേരാണ്. മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. അതിനെതിരെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പുനഃപരിശോധന ഹര്‍ജികള്‍ എത്തിയ കേസുകളുടെ കൂട്ടത്തിലേക്കും ശബരിമലയെത്തി.
ഒരുവര്‍ഷം തികയുന്ന ഈ വേളയില്‍ മറ്റൊരു സംഭവത്തിനും കൂടി വേദിയാകുകയാണ്. ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ജഡ്ജസ് ലൈബ്രറി ആവശ്യപ്പെട്ടു. 1955 ഒക്ടോബര്‍ 21 ലും 1956 നവംബര്‍ 27 ലും ഇറക്കിയ വിജ്ഞാപനങ്ങളുടെ പകര്‍പ്പാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രേഖകള്‍ കൈവശം ഇല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.
അതേസമയം ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തമാസം പരിഗണിക്കും. പുനപരിശോധിക്കണമെന്ന ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടനാ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോടു കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. ഈ വിജ്ഞാപനങ്ങള്‍ പ്രകാരം പത്തിനും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു പാടില്ലെന്നായിരുന്നു.
ഈ വിജ്ഞാപനങ്ങള്‍ 1965 ലെ ഹിന്ദു പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് ആക്ടിന്റെ മൂന്നാം വകുപ്പിനും ഭരണഘടനയ്ക്കും വിരുദ്ധമെന്നാണു ഭരണഘടനാ ബെഞ്ച് വിധിച്ചത്. വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള 56 ഹര്‍ജികളില്‍ ഫെബ്രുവരിയില്‍ വാദം കേട്ടിരുന്നു.
പകര്‍പ്പുകള്‍ കഴിയുമെങ്കില്‍ ഇന്നലെത്തന്നെ എത്തിക്കാനാണു ജഡ്ജസ് ലൈബ്രറി ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ കൈവശവും പകര്‍പ്പില്ലെന്നും ആയതിനാല്‍ ദേവസ്വം ബോര്‍ഡില്‍ പരിശോധിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 1965 ലെ നിയമത്തിന്റെ മൂന്നാം വകുപ്പിനു വിരുദ്ധമായ ഒരാചാരം നടപ്പാക്കുന്ന ഒന്നാണു ചട്ടം 3 (ബി) എന്നും അതു മൂന്നാംവകുപ്പിലെ ക്ഷേത്ര പ്രവേശന അവകാശത്തിനു വിരുദ്ധമാണെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. ഇതു പുനഃപരിശോധിക്കണമെന്നാണു കൂടുതല്‍ ഹര്‍ജികളും. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുകയാണ്. അതിനു മുമ്പ് പുനഃപരിശോധന ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുമെന്നാണു സൂചന. ഇതിനിടെ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ വീണ്ടും ശബരിമല ഉയര്‍ന്ന് വരിക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha





















