ആ എതിര്‍പ്പും മാറി... എല്‍ഡിഎഫും യുഡിഎഫും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെ അടുത്ത ഊഴം ബിജെപിയുടേത്; കുമ്മനത്തേയും സുരേന്ദ്രനേയും കളത്തിലിറക്കാന്‍ ആര്‍എസ്എസും രംഗത്ത്; എതിര്‍പ്പുകള്‍ എല്ലാം മാറിയതോടെ ഇനിയുള്ളത് തന്ത്രങ്ങള്‍

പാലായിലെ തെരഞ്ഞെടുപ്പ് ഫലം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ പാഠമാണ് നല്‍കുന്നത്. യുവമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് മികച്ച സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും തീരുമാനമായി. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി. മോഹന്‍രാജും മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെ അനുനയിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. എറണാകുളത്ത് കെ.വി. തോമസിന്റെ അവകാശവദങ്ങളെ തള്ളി ടിജെ വിനോദിനെ സ്ഥാനാര്‍ത്ഥിയാക്കാനും ധാരണയിലെത്തിയിരുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കോന്നിയില്‍ അടൂര്‍പ്രകാശിന്റേയും കോണഗ്രസ് പ്രാദേശിക നേതാക്കളുടേയും എതിര്‍പ്പ് മറികടന്നാണ് മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മികച്ച സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് പ്രഖ്യാപിച്ചതോടെ അടുത്ത ഊഴം ബിജെപിയ്ക്കാണ്.
കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും മത്സരിക്കാനില്ലെന്ന് അറിയിച്ചതെ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് ബജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതായിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുവരെയും സ്ഥാനാര്‍ഥികളാക്കാന്‍ ആര്‍.എസ്.എസ്. സമ്മതം മൂളിയതോടെ തീരുമാനം മാറുകയായിരുന്നു.
ഇവരടക്കം നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക ബി.ജെ.പി. കേന്ദ്രഘടകത്തിന്റെ മുന്നിലാണ് ഉള്ളത്. അരൂരില്‍ ബി.ഡി.ജെ.എസ്. മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ സീറ്റ് ബി.ജെ.പി ഏറ്റെടുക്കും. അരൂരിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് യുവനേതാവിനെ ബി.ജെ.പി. കണ്ടെത്തിയിട്ടുണ്ട്.
കുമ്മനത്തെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ്. മുന്‍കൈയെടുക്കാതിരുന്നതാണ് പ്രശ്‌നമായത്. തിരുവനന്തപുരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനത്തിനുണ്ടായ പരാജയം ആര്‍.എസ്.എസിനെ രണ്ടാമതൊന്നാലോചിക്കാന്‍ പ്രേരിപ്പിച്ചു. വട്ടിയൂര്‍ക്കാവിലേക്ക് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയതും മുന്‍ എം.എല്‍.എ. കെ. മോഹന്‍കുമാറിനെ പരിഗണിക്കാന്‍ യു.ഡി.എഫ്. തീരുമാനിക്കുകയും ചെയ്തതോടെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്നു ബി.ജെ.പിയും തീരുമാനിച്ചു. അതാണ് മാറ്റത്തിന് കാരണം.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയതിനാല്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ജയിക്കാമെന്ന ഉറച്ച കണക്കുകൂട്ടിയിരുന്നു. ബി.ജെ.പി.യുടെ ഈ നിഗമനത്തോട് ആര്‍.എസ്.എസിനു യോജിക്കേണ്ടിവന്നു. കുമ്മനത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം തീരെ കുറവുമായിരുന്നു. ഇതും കുമ്മനത്തിന് അനുകൂല നിലപാട് എടുക്കാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചു. കുമ്മനത്തിന്റെ അനുമതിയോടെയാണ് അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്തി സാധ്യതാപട്ടിക കേന്ദ്രനത്തിനയച്ചതും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ മികച്ച മുന്നേറ്റമാണ് കോന്നിയില്‍ കെ. സുരേന്ദ്രനെ തുടക്കത്തില്‍ത്തന്നെ പരിഗണിക്കാനുള്ള കാരണം. എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി പ്രതീക്ഷിക്കുന്ന സുരേന്ദ്രന്‍ മത്സരിക്കാന്‍ ഒട്ടും സന്നദ്ധനായില്ല. മറ്റൊരു ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയാണ് അടുത്തതായി പാര്‍ട്ടി പരിഗണിച്ചിരുന്നത്. ശോഭയാണ് യഥാര്‍ത്ഥത്തില്‍ ആറ്റങ്ങലില്‍ സമ്പത്തിന്റെ പരാജയത്തിന് കാരണമായത്. കുമ്മനവും സുരേന്ദ്രനുമെത്തുന്നതോടെ എല്ലാം മാറിമറിയും. ഒപ്പം അമിത്ഷായുടെ തന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി കരുതുന്നത്.
"
https://www.facebook.com/Malayalivartha





















