യുവതി പ്രവേശന വിധി പോലെ തന്നെയാണ് മരട് വിധിയും; മരട് വിധി ഫ്‌ളാറ്റ് ഉടമകളെ മാത്രം ബാധിക്കുന്ന വിധിയാണ്:- പക്ഷെ ശബരിമലയിലെ യുവതീപ്രവേശന വിധി കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന വിഷയമാണ്- മരട് ഫ്‌ലാറ്റ് വിധിയില്‍ സര്‍ക്കാരിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍

മരട് ഫ്‌ലാറ്റ് വിധിയില്‍ സര്‍ക്കാരിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. യുവതി പ്രവേശന വിധി പോലെ തന്നെയാണ് മരട് വിധിയും. മരട് വിധി ഫ്‌ളാറ്റ് ഉടമകളെ മാത്രം ബാധിക്കുന്ന വിധിയാണ്. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശന വിധി കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന വിഷയമാണെന്നും എ പദ്മകുമാര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മരടിലേതും സുപ്രിംകോടതി വിധി തന്നെയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ ഭക്തരുടെ താല്‍പ്പര്യം പ്രധാനമാണ്. രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് കൊണ്ട് വിധി നടപ്പായെന്ന് കണക്കാക്കാനാകില്ല. ശബരിമലയില്‍ വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും വ്യത്യസ്തമാണ്.
ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ണമാകില്ലെന്നും എ പദ്മകുമാര്‍ അഭിപ്രായപ്പെട്ടു. നവോത്ഥാനം ഉണ്ടാകേണ്ടത് അധഃസ്ഥിത വിഭാഗത്തിന്റെ ഉയര്‍ച്ചയിലൂടെയാണ്. ശബരിമലയിലെ ആചാരം പാലിക്കുന്ന കുടുംബത്തിലെ അംഗമാണ് താന്‍. തന്റെത് ശബരിമലയുമായി ബന്ധമുള്ള കുടുംബമാണ്. തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ച മുഖ്യമന്ത്രിക്ക് തന്റെ കുടുംബപശ്ചാത്തലം അറിയാവുന്ന ആളാണെന്നും പദ്മകുമാര്‍ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തില്‍ നിന്നും യുവതികള്‍ ശബരിമലയില്‍ പോകില്ല. തന്റെ കുടുംബത്തിലെ സ്ത്രീകള്‍ ആചാരസംരക്ഷണത്തിന് വിഘാതമായ നടപടികള്‍ ഒന്നും ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
അതേ സമയം, ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നിയമവിധേയമാക്കുന്ന സുപ്രീംകോടതി വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. അതേസമയം, സുപ്രീം കോടതിയിലെ പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28ന് ഉണ്ടായ ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. 9000 ക്രിമിനല്‍ കേസുകള്‍ പൊലീസ് ചാര്‍ജ് ചെയ്തു. ഇതില്‍ 27,000 ആളുകളാണ് പ്രതിചേര്‍ക്കപ്പെട്ടത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്‍പാകെ 2016ലാണ് ആദ്യം കേസ് വന്നത്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍. ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്നും തല്‍സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കി കോടതിയില്‍ വാദിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോള്‍ സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. പൊലീസിനെ ഉപയോഗിച്ച് സമരം നേരിടാന്‍ സര്‍ക്കാരും വിധി നടപ്പാക്കുന്നത് തടയാന്‍ ആചാര സംരക്ഷണ പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇതോടെ കേരളം പ്രക്ഷോഭ ഭൂമിയായി മാറി.
ഒടുവില്‍ മഫ്തി പൊലീസിന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഏതാനും യുവതികളെ സന്നിധാനത്തെത്തിച്ചത്. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മുന്‍പാകെ എത്തിയത്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് നവംബര്‍ 17ന് വിരമിക്കും. അതിനു മുന്‍പ് വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആചാര സംരക്ഷണ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികം ആചരിക്കുന്നുണ്ട്. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു ക്ഷേത്രാചാര സംരക്ഷണ സമിതി 30ന് ഉച്ചകഴിഞ്ഞ് 3നു വലിയ കോയിക്കലില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് മൂന്നുമണിക്കു ഗുരുസ്വാമിമാരുടെ സംഗമം പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പിജി ശശികുമാര വര്‍മ ഉദ്ഘാടനം ചെയ്യും. സന്യാസിസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ 2ന് ഉച്ചകഴിഞ്ഞ് 3ന് പന്തളം കൊട്ടാരത്തില്‍ അയ്യപ്പ രക്ഷാ സംഗമം നടക്കും. ഉത്തരാഖണ്ഡ് ഋഷികേശ് ഗോതീര്‍ഥ കപിലാശ്രമം മഠാധിപതി ശങ്കരാചാര്യ രാമചന്ദ്ര ഭാരതി ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha





















