പാലാ ഉപതെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് കുളമാക്കിയപ്പോള്‍ എറണാകുളം മറ്റൊരു ഘടകക്ഷിയായ മുസ് ലിംലീഗ് കുളമാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്

പാലാ ഉപതെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് കുളമാക്കിയപ്പോള്‍ എറണാകുളം മറ്റൊരു ഘടകക്ഷിയായ മുസ് ലിംലീഗ് കുളമാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാലാരിവട്ടം പാലം പണിയുന്നതിന് മുമ്പ് നിര്‍മാണകമ്പിനിക്ക് ചട്ടംലംഘിച്ച് മുന്‍കൂര്‍ പണം നല്‍കിയതില്‍ മുന്‍ മന്ത്രി വി.ജെ. ഇബ്രാഹീംകുഞ്ഞിന് പങ്കുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇത് സംബന്ധിച്ച സൂചന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കി. ഇത്തരത്തില്‍ വായ്പ നല്‍കിയതിലൂടെ പൊതുഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് മാധ്യമങ്ങള്‍ക്ക് മൊഴി നല്‍കിയിരുന്നു. കൂടാതെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും രേഖപ്പെടുത്തിയിരുന്നു. 11 മുതല്‍ 14 ശതമാനം വരെ പലിയ ഈടാക്കിക്കൊണ്ടിരുന്നപ്പോള്‍ കേവലം ഏഴ് ശതമാനം പലിശയ്ക്കാണ് നിര്‍മാണ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതെന്നും അതിലൂടെയാണ് നഷ്ടം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി രണ്ടാഴ്ച മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി അറസ്റ്റിനുള്ള സാഹചര്യം തള്ളിക്കളയില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ എറണാകുളം ഉപതെരഞ്ഞെടുപ്പിന് മുമ്പ് വി.കെ ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റ് ഉണ്ടായേക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയായേക്കും. പാലം പണി ആരംഭിക്കുന്നതിന് മുമ്പ് കരാറുകാരന് എട്ടേകാല്‍ക്കോടി രൂപ പലിശ ഈടാക്കാതെ മുന്‍കൂറായി നല്‍കണമെന്ന് ഇബ്രാംകുഞ്ഞ് ആവശ്യപ്പെട്ടെന്നും പലിശ വാങ്ങണമെന്ന് താന്‍ നിര്‍ദ്ദേശിച്ചെന്നും ടി.ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷാ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
മന്ത്രിയായിരുന്ന ഞാന്‍ സാങ്കേതിക വിദഗ്ധനല്ല, പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് സാങ്കേതിക വീഴ്ചയാണ്. സെക്രട്ടറിയേറ്റ് മാന്വല്‍ പരിശോധിക്കണം. മന്ത്രിയായിരുന്ന ഞാന്‍ അവസാനമാണ് ഫയല്‍ കണ്ടതെന്ന് അതില്‍ നിന്ന് വ്യക്തമാകുമെന്നും ഇബ്രാഹിംകുഞ്ഞ് വിശദീകരിക്കുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. ടി.ഒ സൂരജിന്റെ മൊഴി എടുത്തതോടെയാണ് വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യം ഉണ്ടായത്. എല്‍.ഡി.എഫും സര്‍ക്കാരുമാകട്ടെ പന്ത് കോടതിയുടെ കോര്‍ട്ടില്‍ വിട്ട് കൊടുത്തിരിക്കുകയാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കോടതിയില്‍ നിന്ന് ഉണ്ടാകട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ ഇതുവരെ സര്‍ക്കാരോ, എല്‍.ഡി.എഫ് നേതൃത്വമോ പ്രതികരിക്കാതിരിക്കുന്നത്. ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടസാഹചര്യം ഉണ്ടെന്ന് കോടതി പറഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും എളുപ്പമായി.
പാലാരിവട്ടം പാലം യു.ഡി.എഫിന്റെ പഞ്ചവടിപ്പാലമായി മാറുമെന്ന ആശങ്കയിലാണ് എറണാകുളത്തെ നേതാക്കള്‍. ഹൈബി ഈഡന്‍ വിജയിച്ച മണ്ഡലം കൈവിട്ട് പോയാല്‍ പാലായ്ക്ക് പിന്നാലെ മറ്റൊരു ദുരന്തമാകും മുന്നണിക്കുണ്ടാവുക. അന്വേഷണവുമായി സഹകരിക്കുമെന്നും അറസ്റ്റില്‍ ഭയമില്ലെന്നും താന്‍ പ്രതിയാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും വി.കെ ഇബ്രാഹീംകുഞ്ഞ് പ്രതികരിച്ചു. തനിക്കെതിരെ ടി.ഒ സൂരജ് ഉന്നയിച്ച ആക്ഷേപങ്ങള്‍ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ ആരാണ് ഉത്തരവാദിയെന്ന് കഴിഞ്ഞ തവണത്തെ വാദത്തിനിടെ ജസ്റ്റിസ് ഉബൈദ് ചോദിച്ചിരുന്നു, ആരാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി അന്ന് ആവശ്യപ്പെട്ടു. അതാണ് വി.കെ ഇബ്രാഹീംകുഞ്ഞിന് തിരിച്ചടിയായത്. നിര്‍മാണ കമ്പനിക്ക് പലിശ രഹിതമായി എട്ടേകാല്‍ക്കോടി നല്‍കണമെന്ന വികെ ഇബ്രാഹീംകുഞ്ഞിന്റെ നിര്‍ദ്ദേശം തള്ളി ഏഴര ശതമാനം പലിശ വാങ്ങാന്‍ നിര്‍ദ്ദേശിച്ചത് താനാണെന്നും അത് ഈടാക്കിയെന്നും ടി.ഒ സൂരജ് വിജിലന്‍സിനെയും ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ ചട്ടുകം മാത്രമായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ലീഗിന്റെ ഐ.എ.എസ് പാലമായിരുന്ന സൂരജ് തന്നെ പാലാരിവട്ടത്ത് പാലം വലിച്ചപ്പോള്‍ പാലാ ആവര്‍ത്തിക്കുമോ? കാത്തിരിക്കാം.
https://www.facebook.com/Malayalivartha





















