കേരളം മറ്റൊരു വാശിയേറിയ തെരഞ്ഞെടുപ്പിലേക്ക് കടക്കവേ ശക്തമായ നിലപാടുമായി പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ; വിഷയം തെരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യാന്‍ ബിജെപിയും കോണ്‍ഗ്രസും

ഒരിക്കല്‍ കൂടി ശബരിമല വിഷയം സജീവമാകുകയാണ്. ഉപതെരഞ്ഞടുത്തതോടെ പഴയ ശബരിമല കാര്യങ്ങള്‍ എടുത്തിടാന്‍ ഒരുങ്ങുകയാണ് ബിജെപിയും കോണ്‍ഗ്രസും. അതിനിടെ ശബരിമല വിധി അനുകൂലമായില്ലെങ്കില്‍ ശക്തമായ നിലപാടെടുക്കുമെന്നാണ് പന്തളം കൊട്ടാര നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ പറഞ്ഞത്. നിയമ നിര്‍മ്മാത്തിന് വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിക്കുന്നതാണ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കരുതുന്നില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. കോന്നി തെരഞ്ഞെടുപ്പില്‍ ശബരിമല പ്രതികരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോന്നി നിയോജക മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാർത്ഥിയാകുമ്പോൾ അതിനിടെയുള്ള ശശികുമാര വര്‍മ്മയുടെ വെളിപ്പെടുത്തല്‍ സുരേന്ദ്രന് വലിയ മാനസിക പിന്തുണയാണ് നൽകുന്നത്. ശബരിമല ശക്തമായി നില നിര്‍ത്താനായാല്‍ സുരേന്ദ്രന് ജയിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ നേരത്തെയും ശശികുമാര വര്‍മ്മ രംഗത്തു വന്നിരുന്നു. ശത്രുക്കളെ കാണുന്നതു പോലെ കേരളത്തിലെ ഹിന്ദുക്കളെ കാണുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലായിരുന്നു ശശികുമാര വര്‍മ്മയുടെ പ്രതികരണം.
അതേസമയം ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ്. തിരുപ്പതിയിലേതു പോലെ ഓണ്‍ലൈന്‍ ദര്‍ശനത്തിന് പുതിയ ക്രമീകരണം പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഒരുക്കുന്നത്. ക്ഷേത്രദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കാനാണ് ആലോചന നടക്കുന്നത്. പോലീസും ദേവസ്വം ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും ചേര്‍ന്നാണിത് നടപ്പാക്കുന്നത്. ക്ഷേത്രദര്‍ശനത്തിനും വഴിപാടുകള്‍ നടത്താനും താമസ സൗകര്യത്തിനുമെല്ലാം ഇതുവഴി ബുക്ക് ചെയ്യാനാകും.
ഇതിനുള്ള പുതിയ സോഫ്റ്റ്‌വേര്‍ തയ്യാറാക്കുന്ന ചുമതല െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്കാണ്. വര്‍ഷങ്ങളായി തുടരുന്നതും പോലീസ് നടപ്പാക്കിയതുമായ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ അപാകമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് തിരുപ്പതി മോഡല്‍ അലോചിക്കുന്നത്.
ശബരിമല സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ ഇതേരീതി ആലോചിച്ചെങ്കിലും അപ്രായോഗികത മൂലം ഉപേക്ഷിച്ചിരുന്നു. ഡിജിറ്റൈസ്ഡ് പില്‍ഗ്രിം മാനേജ്‌മെന്റ് സിസ്റ്റമെന്നാണ് പുതിയ ഓണ്‍ലൈന്‍ ദര്‍ശനരീതിയുടെ പേര്. ദര്‍ശനത്തിന് പ്രത്യേക ക്യൂ തുടരുമെന്നും ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്നവര്‍ക്കു മുന്‍ഗണന ലഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്താനുള്ള സമയം മുന്‍കൂട്ടിനല്‍കും. ഈ സമയക്രമത്തില്‍ ദര്‍ശനത്തിനും യാത്രയ്ക്കുമൊക്കെ സൗകര്യം കിട്ടത്തക്ക വിധത്തില്‍ യാത്രാസൗകര്യം കെ.എസ്.ആര്‍.ടി.സി. ഒരുക്കും. ഒക്ടോബര്‍ അവസാനത്തോടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. ഈ ഓണ്‍ലൈന്‍ സംവിധാത്തില്‍ കഴിഞ്ഞ തവണ നിരവധി യുവതികളാണ് ബുക്ക് ചെയ്തത്. ഈ ലിസ്റ്റ് വിശ്വസിച്ച് ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക നല്‍കിയ സര്‍ക്കാര്‍ വെട്ടിലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha





















