ഇടഞ്ഞുനിന്നാൽ അത് ദോഷം ചെയ്യും; വട്ടിയൂർക്കാവിൽ കുമ്മനത്തെ ഒഴിവാക്കാൻ ബി ജെ പി തീരുമാനിച്ചത് അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കുന്നതിന് വേണ്ടിയാണെന്ന് സൂചന; കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻ എസ് എസ് പിന്തുണച്ചത് കുമ്മനത്തെ

വട്ടിയൂർക്കാവിൽ കുമ്മനത്തെ ഒഴിവാക്കാൻ ബി ജെ പി തീരുമാനിച്ചത് അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കുന്നതിന് വേണ്ടിയാണെന്ന് സൂചന. കുമ്മനത്തെ മത്സരിപ്പിച്ചാൽ മലങ്കര സഭയുടെ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന് ബി ജെപി കരുതിയിരുന്നു. എന്നാൽ ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തനിക്ക് സ്ഥാനാർത്ഥിത്വം വേണമെന്ന് വാശിപിടിച്ചു. ഇതിൽ ആർ എസ് എസ് അത്യപ്തരാണ്.
വടകരയിൽ തന്നെ സഹായിച്ച ബി ജെ പിയെ വട്ടിയൂർക്കാവിൽ മുരളി കൈവിടില്ലെന്ന ഉറപ്പും ബി ജെ പിക്കുണ്ടായിരുന്നു. ബിജെപിയുടെ പിന്തുണയില്ലായിരുന്നെങ്കിൽ മുരളി വടകരയിൽ തോൽക്കുമായിരുന്നു. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് സുരേഷ് രംഗത്തെത്തിയത്. മുരളി നിർദ്ദേശിച്ച പീതാംബര കുറുപ്പിന് സീറ്റ് നൽകാത്തത് മുരളിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്. മുരളി വിചാരിക്കാതെ വട്ടിയൂർക്കാവിൽ മോഹൻകുമാറിന് ജയിക്കാനാവില്ല.
ക്ലിമിസ് കാതോലിക്കാ ബാവയുമായി ഏറ്റവുമധികം ബന്ധം പുലർത്തുന്ന നേതാവാണ് കുമ്മനം രാജശേഖരൻ. വട്ടിയൂർക്കാവിൽ താൻ മത്സരിക്കാനില്ലെന്ന് കുമ്മനം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ബി ജെ പി സ്ഥാനാർത്ഥിയായി ആരു മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പ്രവർത്തകരും നേതാക്കളും അല്ലെന്ന് എം ടി രമേശ് വ്യക്തമാക്കി. അതോടെ കുമ്മനത്തിന് തന്നെ സീറ്റ് നൽകുമെന്ന് എല്ലാവരും കരുതി. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിമാകുമെന്ന് കരുതി കുമ്മനം ഗുജറാത്തിൽ നിന്നും തിരുവനന്തപുരത്തെത്തിയിരുന്നു. ബിജെപിക്ക് എട്ടോളം കൗൺസിലർമാരുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. അവരുടെയെല്ലാം താത്പര്യം കുമ്മനം മത്സരിക്കുന്നതിനോടാണ്.
ക്ലിമിസ് കാതോലിക്കാ ബാവയുമായി കുമ്മനത്തിന് വളരെ മുമ്പേ ബന്ധമുണ്ടായിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോൾ മലങ്കര സഭയുടെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രസർക്കാരിൽ എത്തിക്കാൻ കുമ്മനം ശ്രമിച്ചിരുന്നു. കുമ്മനം സുരേഷിന് വേണ്ടി ഇറങ്ങിയാൽ ബിജെപിക്ക് സാധ്യത വർധിക്കും. ഇല്ലെങ്കിൽ ബുദ്ധിമുട്ടാകും.
ഹിന്ദു വോട്ടുകളിൽ ഒരു നല്ല ശതമാനം ബി ജെ പിക്ക് കിട്ടും. എൻ എസ് എസിന്റെ പിന്തുണ ആർക്കാണെന്ന് വ്യക്തമല്ല . ജി സുകുമാരൻ നായർക്ക് ഏറ്റവും അടുപ്പമുള്ള ബി ജെ പി നേതാവാണ് കുമ്മനം. കെ. സുരേന്ദ്രനാണ് സുകുമാരൻ നായർക്ക് വേണ്ടപ്പെട്ട മറ്റൊരു നേതാവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ കുമ്മനത്തെയാണ് നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻ എസ് എസ് പിന്തുണച്ചത്. അതിന്റെ പ്രതിഫലനം തെരഞ്ഞടുപ്പ് ഫലത്തിൽ ഉണ്ടായിരുന്നു. രണ്ടിടത്തും കുമ്മനമാണ് മുന്നിൽ വന്നത്.
ശശി തരൂരിന് വോട്ടു നൽകി ജയിപ്പിച്ചതിന്റെ ഫലം തിരുവനന്തപുരം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ജയിച്ച് പോയ തരൂരിനെ പിന്നീട് തിരുവനന്തപുരത്ത് കണ്ടിട്ടില്ല. കുമ്മനത്തെ ജയിപ്പിക്കേണ്ടതായിരുന്നു എന്ന ചിന്ത തിരുവനന്തപുരത്തിനുണ്ട്. കുമ്മനം തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ സഹതാപം കുമ്മനത്തിന് ലഭിക്കുമായിരുന്നു. ഒ. രാജഗോപാൽ നേമത്ത് ജയിച്ചത് ഇങ്ങനെയാണ്.
സുരേഷിനെതിരെ ആർ എസ് എസ് വികാരം ഉണ്ടാകുമെന്ന് ബി ജെ പി നേതൃത്വം കരുതുന്നു. അതിനു മുമ്പ് തന്നെ കുമ്മനത്തെ കേന്ദ്ര മന്ത്രിയാക്കാനാണ് നീക്കം. കേന്ദ്രത്തിൽ വനം,പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയാക്കാനാണ് ആലോചന.
കുമ്മനം തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ താത്പര്യമുള്ള വ്യക്തിയല്ല. മന്ത്രിയാകാനും താത്പര്യമുള്ള വ്യക്തിയല്ല. എന്നാൽ അദ്ദേഹം ഇടഞ്ഞുനിന്നാൽ അത് ദോഷം ചെയ്യും.
https://www.facebook.com/Malayalivartha





















