യു ഡി എഫ് ഉന്നതരെ കുരുക്കാൻ നീക്കം ശക്തം ; അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പിന് കളം ഒരുങ്ങവേ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ ചില പ്രമുഖർക്കെതിരെ പാലാരിവട്ടം പാലം അഴിമതിയിൽ കേസെടുക്കാൻ നീക്കം

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പിന് കളം ഒരുങ്ങവേ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ ചില പ്രമുഖർക്കെതിരെ പാലാരിവട്ടം പാലം അഴിമതിയിൽ കേസെടുക്കാൻ നീക്കം. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടത്തിയ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും വിജിലൻസ് അന്വേഷിക്കാൻ സാധ്യത തെളിഞ്ഞു.
പാലം നിർമ്മാണത്തിൽ ഉന്നതങ്ങളിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കേസിൽ ജയിലിലായ പൊതുമരാമത്ത് സെക്രട്ടറി ടി. ഓ സൂരജിൽ മാത്രം അഴിമതി ഒതുങ്ങില്ലെന്നാണ് കണ്ടെത്തൽ. സർക്കാർ അറിയാതെ കമ്പനിക്ക് മുൻകൂർ പണം നൽകാനാവില്ല. പ്രസ്തുത ഫയലിൽ മന്ത്രിക്ക് പുറമേ ചില പ്രമുവർ കൂടി ഒപ്പിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടില്ല.
ഒരു മന്ത്രി മാത്രം അറിഞ്ഞുകൊണ്ട് തുക മുൻകൂർ നൽകാനാവില്ല. അതിന് മുഖ്യമന്ത്രി വരെ ഫയൽ കാണണം. പാലാരിവട്ടം ഫയലിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഫയൽ കണ്ടിട്ടുണ്ടോ എന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടില്ല. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. മുൻമന്ത്രിക്കെതിരായ ഏതെങ്കിലും കേസ് നിലവിലില്ല. എന്നാൽ സൂരജ് മന്ത്രിക്കെതിരെ ചില പ്രധാന വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് വിജിലൻസ് പറയുന്നു. 3 കോടി 30 ലക്ഷം രൂപ ഇടപ്പള്ളിയിൽ വസ്തു വാങ്ങാൻ സൂരജ് ഉപയോഗിച്ചതായി വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരു കോടി ബാങ്കിൽ നിന്നും പിൻവലിച്ചതാണ്. ആ തുക എങ്ങനെ വന്നുവെന്ന് സൂരജിനറിയില്ല. ബാക്കി തുക പണമായി നൽകി.
കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത്. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും വ്യാപകമായ അഴിമതി നടന്നു. കോടി കണക്കിന് രൂപയാണ് വിവിധ തലങ്ങളിൽ മറിഞ്ഞത്. അതെല്ലാം അന്വേഷിച്ചില്ലെങ്കിലും കാതലായ പല അഴിമതികളും അന്വേഷിക്കും. അതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.
പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു മുമ്പ് പാലാരിവട്ടം കേസിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന തോന്നൽ വിജിലൻസ് സൃഷ്ടിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സർക്കാർ അതിൽ നിന്ന് പിൻമാറി. ഇബ്രാഹിംകുഞ്ഞിനെ രക്ഷപ്പെടുത്തുമെന്ന ധാരണയുണ്ടാക്കി. ഇതുവരെയും ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിട്ടില്ല. വീണ്ടും പുതിയ കഥകളുമായി സർക്കാർ രംഗത്തെത്തുകയാണ്.
https://www.facebook.com/Malayalivartha





















