തത്ത വീണ്ടും കൂട്ടിൽ; സസ്‌പെൻഷനിലായിരുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ തീരുമാനം; കേരള സ്റ്റീൽ ആന്റ് മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എം.ഡിയായാണ് നിയമനം

സസ്‌പെൻഷനിലായിരുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ തീരുമാനം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരമാണ് തീരുമാനം. കേരള സ്റ്റീൽ ആന്റ് മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എം.ഡിയായാണ് നിയമനം. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവിറങ്ങും. ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു.
ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്‌പെൻഷനിൽ നിറുത്താനാവില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടർന്നാണു തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് ശുപാർശ നൽകിയത്. ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും സർക്കാർ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്ന് ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സർക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണു തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
അതേസമയം, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ കേഡർ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് മേധാവി എന്നിവരുടേതാണ് നിലവിലെ കേഡർ തസ്തികകൾ. എന്നാൽ, നിലവിലുള്ള വിജിലൻസ് അന്വേഷണങ്ങളുടെയും കേസുകളുടെയും പേരിൽ സുപ്രധാന തസ്തികയിൽ ജേക്കബ് തോമസിനെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊർണ്ണൂരിലെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി.യായി ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്. ഈ നിയമനം ജേക്കബ് തോമസ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. നിയമ നടപടികളുമായി ജേക്കബ് തോമസ് മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയത്. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കെ.സി.ജോസഫ് കത്തയച്ചിരുന്നു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന ചടങ്ങിൽ നിന്ന് പിന്മാറി. പോലീസിലെ പ്രധാന ചുമതലകളിൽനിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.32 വർഷം സർവിസുള്ള തന്നെ സർക്കാർ അടിച്ചുപുറത്താക്കുകയായിരുന്നെന്ന നിലപാടായിരുന്നു ജേക്കബ് തോമസിന്. പിണറായി സർക്കാറിന് ആദ്യം താൽപര്യമുണ്ടായിരുന്ന ജേക്കബ് തോമസ് പിന്നീട് അവർക്ക് എതിരാളിയാകുകയായിരുന്നു.ആദ്യം മുഖ്യമന്ത്രിയുടെ നിർേദശാനുസരണം അവധിയിൽ പോയ അദ്ദേഹം സർവിസിൽ മടങ്ങിയെത്തിയശേഷം സർക്കാറിനെതിരെ വിമർശനമുയർത്തി. ഒാഖിദുരന്തവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ നിലപാട് വ്യക്തമാക്കിയ ജേക്കബ് തോമസിനെ പിന്നീട് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിനു സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. വി.ആര്‍.എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം
https://www.facebook.com/Malayalivartha





















