മലയാളികളെ രക്ഷിക്കുന്നതിന് ഡല്‍ഹി നോര്‍ക്കയുടെ ഇടപെടൽ ; ഉത്തരേന്ത്യയില്‍ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 120 കടന്നു

ഉത്തരേന്ത്യയില്‍ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 120 കടന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 87 പേരാണ്. ബീഹാറില്‍ പ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷിക്കുന്നതിന് ഡല്‍ഹി നോര്‍ക്ക ഇടപെട്ടു. സംഭവത്തില്‍ പട്‌ന എഡിഎമ്മുമായി ബന്ധപ്പെട്ടെന്ന് നോര്‍ക്ക പ്രതിനിധി അറിയിച്ചു.
പ്രദേശത്ത് 20 ബോട്ടുകള്‍ ഉണ്ടെന്നാണ് ബീഹാര്‍ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കൂടുതല്‍ മലയാളികള്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. രാജേന്ദ്ര നഗറില്‍ മാത്രം പത്തിലധികം മലയാളി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പത്തനംതിട്ട സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നവര്‍. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. പത്തിലധികം പേര്‍ രാജേന്ദ്രനഗറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം.
രണ്ടു ദിവസം കൂടി യുപിയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. പ്രളയമേഖലയില്‍ രക്ഷപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും മഴ രക്ഷപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ബിഹാര്‍ മുഖ്യ മന്ത്രി നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. മേഖലയില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്താരാഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. പ്രളയം ബാധിച്ച ബിഹാറിലെ പാറ്റ്നയില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ടെന്ന് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ദാര്‍ഭന്‍ഗ, ഭാഗല്‍പൂര്‍, വെസ്റ്റ് ചമ്ബാരന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കി.
https://www.facebook.com/Malayalivartha





















