എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയാണ് ജോളിക്ക് പണത്തോട്; നിരന്തരം ധൂർത്തടിക്കാനായി പണം ആവശ്യപ്പെട്ട് ജോളി പിതാവിനെയും സഹോദരനെയും ബുദ്ധിമുട്ടിച്ചു; ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പിന്നീട് പണം ഇടുകയായിരുന്നുവെന്ന് സഹോദരന്റെ വെളിപ്പെടുത്തൽ

പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ നോബിയുടെ വെളിപ്പെട്ടുത്തൽ. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി വ്യക്തമാക്കി. ഇക്കാരണം കൊണ്ട് ആദ്യമൊക്കെ ജോളിക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു പതിവെങ്കില്‍ പിന്നീട് അത് നിര്‍ത്തി മക്കളുടെ അക്കൗണ്ടിലേക്ക് ആണ് പണം അയച്ചിരുന്നത്.
റോയിയുടെ മരണശേഷം ഒരിക്കല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്‍റെ സഹോദരങ്ങളും അളിയനുമായി കൂടത്തായിയില്‍ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വില്‍പ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാല്‍ അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാല്‍ ജോളിയോട് താന്‍ തട്ടിക്കയറി ഏതാണ്ട് കൈയ്യാങ്കളിയുടെ വക്കത്താണ് അന്ന് കാര്യങ്ങളെത്തിയത്.
സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ നോബി, ജോളിയെ കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങൾ ഉണ്ടാവില്ലെന്നും വ്യക്തമാക്കി. '' വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബമാണ് തങ്ങളുടേതെന്നും അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇതൊന്നും പറയാത്തതെന്നും നോബി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























